നടൻ നെടുമുടി വേണുവിന്റെ മരണത്തില്‍ അനുശോചിച്ച് തമിഴ് താരങ്ങളായ, ഖുശ്‍ബു, സൂര്യ, കാര്‍ത്തി, സിദ്ധാര്‍ഥ്, ശരത്‍കുമാര്‍, ജി വി പ്രകാശ്‍കുമാര്‍ തുടങ്ങിയവര്‍.
നെടുമുടി വേണു (Nedumudi Venu) യാത്രയായിരിക്കുന്നു. ഇതിഹാസതുല്യമായ കലാജീവിതം ആടിയതിന് ശേഷമാണ് നെടുമുടി വേണു വിടപറഞ്ഞിരിക്കുന്നത്. മലയാളികള്‍ ഒരിക്കലും മറക്കില്ല അദ്ദേഹത്തെയും കഥാപാത്രങ്ങളെയും. നെടുമുടി വേണുവിന്റെ വിയോഗ വാര്‍ത്തയില്‍ ദു:ഖം രേഖപ്പെടുത്തി എത്തുകയാണ് തമിഴ് ചലച്ചിത്ര ലോകവും.
കുട്ടിക്കാലം മുതല്‍ വേണു സാറിിന്റെ ക്രാഫ്ഫും സിനിമയ്ക്കുള്ള സംഭാവനകളും നോക്കിക്കാണുന്നതാണ് എന്ന് തമിഴ്‍നടൻ സൂര്യ അനുസ്‍മരിക്കുന്നു. ഇതിഹാസതുല്യമായ അദ്ദേഹത്തിന്റെ ജീവിതം വരും തലമറുകള്‍ക്കും പ്രചോദനമാകട്ടെയെന്നും സൂര്യ പറഞ്ഞു. മാതൃകയായിട്ടുള്ള ഒരു നടൻ ഇപ്പോഴില്ല. ഐതിഹാസികമായ അദ്ദേഹത്തിന്റെ ക്രാഫ്‍റ്റും പ്രവര്‍ത്തനശൈലിയും കലയോടുള്ള പതിറ്റാണ്ടുകളുടെ സമര്‍പ്പണത്തിന്റെ പാരമ്യമാണ് എന്ന് കാര്‍ത്തി എഴുതുന്നു.
ഇതിഹാസമായ ജീവിതം ഇനിയില്ല. കാരുണ്യമുള്ള വ്യക്തിയും മികച്ച അധ്യാപകനുമാണ്, നിങ്ങളെ മിസ് ചെയ്യും എന്നാണ് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ്‍കുമാര്‍ എഴുതിയിരിക്കുന്നത്. നെടുമുടി വേണു ഇനിയില്ല. അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രവും ഓരോ വ്യക്തിത്വമായി മാറിയെന്ന് ഛായാഗ്രാഹകൻ പി സി ശ്രീറാം അനുസ്‍മരിക്കുന്നത്. അദ്ദേഹത്തിന്റെ സൃഷ്‍ടികൾ തലമുറകളായി ചലച്ചിത്രകാരൻമാര്‍ക്ക് പ്രചോദനമാകുമെന്നും പി ശ്രീറാം പറയുന്നു.
എക്കാലത്തെയും എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായ നെടുമുടിവേണു സാർ നമ്മെ വിട്ടുപോയി. അദ്ദേഹത്തെപ്പോലെ മറ്റൊരാൾ ഒരിക്കലും ഉണ്ടാകില്ലെന്ന് നടൻ സിദ്ധാര്‍ഥ് എഴുതുന്നു. നെടുമുടി വേണു സാറിന്റെ വിയോഗവാർത്ത കേട്ട് അഗാധമായ ദു:ഖം തോന്നുന്നതായി നടി ഖുശ്‍ബു എഴുതുന്നു. അദ്ദേഹം ഒരു മികച്ച നടൻ മാത്രമല്ല, ഒരു വിസ്‍മയകരമായ മനുഷ്യനുമായിരുന്നു. അദ്ദേഹം അഭിനയിച്ച ഒരു സിനിമ സംവിധാനം ചെയ്യാനായത് എന്റെ ഭര്‍ത്താവിന് ബഹുമതിയാണ്. അദ്ദേഹത്തെ മിസ് ചെയ്യുമെന്നും ഖുശ്‍ബു പറയുന്നു. ഇതിഹാസ നടനും മഹാനായ മനുഷ്യനുമായ അദ്ദേഹത്തിനൊപ്പം ഞാൻ പ്രവർത്തിച്ച ദിവസങ്ങൾ ഓർക്കുന്നു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സിനിമാ പ്രവർത്തകർ, ദശലക്ഷക്കണക്കിന് ആരാധകർ എന്നിവർക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അനുശോചനം അറിയിക്കുന്നുവെന്ന് നടൻ ശരത്‍കുമാര്‍ എഴുതുന്നു. ഇന്ത്യൻ, അന്യൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷക പ്രീതി സ്വന്തമാക്കിയിട്ടുണ്ട് നെടുമുടി വേണു.
