ബിഗ് ബോസ് ജേതാവായ അഖിൽ മാരാർ തന്റെ പ്രതിമാസ ചെലവ് മൂന്നര ലക്ഷം രൂപയോളമാണെന്ന് വെളിപ്പെടുത്തി.യുവതലമുറയെ വഴിതെറ്റിക്കുന്ന ഗെയിമിംഗ് ആപ്പുകളുടെ പ്രൊമോഷനുകൾ താൻ ചെയ്യാറില്ലെന്നും അദ്ദേഹം ഇതിനോടൊപ്പം വ്യക്തമാക്കി.

ബിഗ് ബോസ് മലയാളം സീസൺ 5 ജേതാവായിരുന്നു അഖിൽ മാരാർ. ബിഗ് ബോസിന് ശേഷം ഇപ്പോൾ സിനിമയിലും സജീവമാണ് താരം. ഇപ്പോഴിതാ തന്റെ ജീവിത ചെലവുകളെ കുറിച്ചും, വരുമാനത്തെ കുറിച്ചും സംസാരിക്കുകയാണ് താരം. താൻ നൽകുന്ന എല്ലാ അഭിമുഖങ്ങളും പെയ്ഡ് ആണെന്നും, ഒരു ലക്ഷം രൂപയും ജിഎസ്ടിയും തന്നിട്ടാണ് ഓൺലൈൻ മാധ്യമങ്ങൾ തന്റെ അഭിമുഖങ്ങൾ എടുക്കാറുള്ളതെന്നും അഖിൽ മാരാർ പറയുന്നു.

"സത്യസന്ധമായി പറഞ്ഞാൽ ചെലവ് കൂടുതലാണ്. മാസം 3 മുതൽ 3.5 ലക്ഷം വരെ വേണം. മാസം 50000 രൂപയ്ക്ക് മുകളിൽ എണ്ണയടിക്കേണ്ടി വരും. ഈ മാസം വണ്ടിയിൽ ഏതാണ്ട് 70000 രൂപയുടെ ഡീസൽ അടിച്ചു. തിരുവനന്തപുരം വരെ പോയി വന്നത് തന്നെ ആറോ ഏഴോ തവണയാണ്. പിന്നെ വീട്ടിലെ ചെലവ്, കുട്ടികളുടെ പഠിത്തം, അച്ഛന്റെയും അമ്മയുടെയും മരുന്ന്, ചിട്ടി, ഫ്ലാറ്റിന്റെ ലോൺ, ബിഎംഡബ്ല്യു ബെെക്കിന്റെ ലോൺ, ബെൻസിന്റെ ലോൺ എന്നിവയ്ക്കെല്ലാം പണം ആവശ്യമാണ്. പക്ഷേ എല്ലാത്തിന്റെയും ലോൺ 20 ശതമാനം മാത്രമേയുള്ളൂ. 15 ലക്ഷം രൂപയേ ഞാൻ ബെൻസിന് ഇട്ടിട്ടുള്ളൂ. ഒരു വർഷം കൂടെ കഴിഞ്ഞാൽ അത് ക്ലോസ് ആകും. ബെെക്കിന് ചെറിയ ലോണേയുള്ളൂ. ചിലപ്പോൾ ആളുകൾ പരിഹസിച്ച് കമന്റിട്ടേക്കാം. പക്ഷെ 2200 രൂപ സിസി അടയ്ക്കാൻ ഇല്ലാതിരുന്ന എന്നെ, ഇന്ന് ബാങ്ക് ഇങ്ങോട്ട് വിളിക്കുകയാണ്, 50 ലക്ഷത്തിന്റെ ലോൺ ആവശ്യമുണ്ടോ എന്ന് ചോദിച്ച്.എനിക്ക് വേണ്ടെന്ന് ഞാൻ പറഞ്ഞു." അഖിൽ മാരാർ പറയുന്നു.

അഭിമുഖങ്ങൾക്ക് ഒരു ലക്ഷം രൂപയും ജിഎസ്ടിയും

"എന്റെ എല്ലാ ഇന്റർവ്യൂസും പെയി‍ഡ് ആണ്. ഒരു ലക്ഷം രൂപയും ജിഎസ്ടിയും തന്നാണ് കേരളത്തിലെ പ്രധാനപെട്ട ഓൺലൈൻ മാധ്യമങ്ങൾ എന്റെ അഭിമുഖങ്ങൾ എടുത്തിട്ടുള്ളത്.. അതിന്റെ ഇൻവോയിസ് ആർക്കെങ്കിലും വേണമെങ്കിൽ അയച്ചു തരാം. രണ്ട് ദിവസം മുൻപ് ഷെയർ മാർക്കറ്റിൽ നിന്നും ഒരു 15000 രൂപ പ്രോഫിറ്റ് ലഭിച്ചതിന്റെ കൂടി സ്ക്രീൻ ഷോട്ട് ഇടുന്നുണ്ട്.

എല്ലാ ജിസിസി രാജ്യത്തും ഞാൻ പോകുന്നത് കൃത്യമായി ശമ്പളം വാങ്ങി തന്നെയാണ്. ദുബായിലെ ഒരു മീഡിയ കമ്പനിയിൽ നിന്നും 15000ദിർഹം ശമ്പളം അടുത്തിടെ വരെ എനിക്ക് ലഭിച്ചിരുന്നു. ഞാൻ ഒരു സിനിമയിൽ പ്രധാന വേഷം അഭിനയിച്ചിരുന്നു. ഒന്നിലധികം സിനിമകൾക് അഡ്വാൻസ് ലഭിച്ചിട്ടുണ്ട്. യൂ ടൂബിൽ നിന്നും ഫേസ് ബുക്കിൽ നിന്നും എനിക്ക് വരുമാനം ഉണ്ട്. നാളിതുവരെ വലിയ ഓഫർ ഉണ്ടായിട്ടും യുവതലമുറയെ നശിപ്പിക്കുന്ന ​ഗെയിമിം​ഗ് ആപ്പുകൾ ഞാൻ പ്രൊമോഷൻ ചെയ്തിട്ടില്ല." ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അഖിൽ മാരാറിന്റെ പ്രതികരണം.

അതേസമയം കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയ ‘മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. അതിര്‍ത്തിയിലുള്ള മലയോര ഗ്രാമം പശ്‍ചാത്തലമാക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ഒന്നാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാരുടെ സഹമത്സരാര്‍ഥി ആയിരുന്ന സെറീന ജോണ്‍സണ്‍ ആണ് ചിത്രത്തിലെ നായിക. ബിഗ് ബോസ് സീസണ്‍ 6 മത്സരാര്‍ഥി അഭിഷേക് ശ്രീകുമാറും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാബു ജോണ്‍ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസ് ആണ് നിര്‍മ്മാണം. അഞ്ച് ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ, അവർക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ചിത്രം അവതരിപ്പിക്കുന്നത്. അഭിഷേക് ശ്രീകുമാർ, നവാസ് വള്ളിക്കുന്ന്, അതുൽ സുരേഷ്, കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ എന്നിവർ ഈ അഞ്ച് ചെറുപ്പക്കാരെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ജോയ് മാത്യു, കോട്ടയം നസീർ, കോട്ടയം രമേശ്, ദിനേശ് ആലപ്പി, ശ്രീജിത്ത് കൈവേലി, പ്രസീജ് കുമാർ, ഉദയ കുമാർ, ആസാദ് കണ്ണാടിയ്ക്കല്‍, ശിവദാസ് മട്ടന്നൂർ, അർസിൻ സെബിൻ ആസാദ്, ശ്രീഷ്‌മ ഷൈൻ ദാസ്, വീണ (അമ്മു), സുമയ്യ സലാം, ശ്രീഷ സുബ്രമണ്യൻ, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News'