66.88 കോടിയുടെ കിഫ്ബി സഹായം; അത്യാധുനിക സൗകര്യങ്ങളോടെ ചിത്രാഞ്ജലി സ്റ്റുഡിയോ ഒരുങ്ങുന്നു
ഒടിടി പ്ലാറ്റ്ഫോം തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള ചലചിത്ര നിർമാണത്തിനുള്ള സൗകര്യങ്ങളും ചിത്രാഞ്ജലിയിലൊരുങ്ങും.
അത്യാധുനിക സൗകര്യങ്ങളോടെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കുന്നു. നവീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. കിഫ്ബി വഴി 66.88 കോടി രൂപയാണ് സ്റ്റുഡിയോ നവീകരണത്തിന് ചെലവഴിക്കുന്നത്.
ഏഴ് മാസം കൊണ്ട് ചിത്രാഞ്ജലി സ്റ്റുഡിയോയെ ലോകോത്തര നിലവാരമുള്ള ചലചിത്ര നിർമാണ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഡോൾബി അറ്റ്മോസ് മിക്സിംഗ് തിയേറ്ററുകൾ, ഗ്രീൻമേറ്റ് സൗണ്ട് സ്റ്റേജ്, ആധുനീക രീതിയിലുള്ള എഡിറ്റിംഗ് സ്യൂട്ടുകൾ, ഇന്‍റർമീഡിയേറ്റ് കളർ ഗ്രേഡിംഗ് സംവിധാനം തുടങ്ങി ആധുനീക സംവിധാനങ്ങൾ.തീർന്നില്ല 80 ഏക്കർ ഭൂമിയിൽ ഔട്ട്ഡോർ ചിത്രീകരണത്തിനായി പരമ്പരാഗത തറവാടുകളും , പൂന്തോട്ടവും , അമ്പലവും , പള്ളിയും മുതൽ പൊലീസ് സ്റ്റേഷനും റെയിൽവേ സ്റ്റേഷനും വരെ സജ്ജമാക്കും
ഒടിടി പ്ലാറ്റ്ഫോം തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള ചലചിത്ര നിർമാണത്തിനുള്ള സൗകര്യങ്ങളും ചിത്രാഞ്ജലിയിലൊരുങ്ങും. മലയാള ചിത്രങ്ങൾക്ക് പുറമേ അന്യ ഭാഷ, വിദേശ ചിത്രങ്ങളുടെ കേന്ദ്രമായും ചിത്രാഞ്ജലി മാറും എന്നാണ് പ്രതീക്ഷ. 1975ൽ തിരുവല്ലത്ത് 80 ഏക്കറിൽ തുടങ്ങിയ ചിത്രാഞ്ജലി സ്റ്റുഡിയാണ് മുഖം മാറാനൊരുങ്ങുന്നത്