പേടിച്ചും പേടിപ്പിച്ചും 'മിത്രൻ'; കരിയറിലെ ആദ്യ ഹൊറർ സിനിമയിൽ കൈയടി നേടി നിരഞ്ജ്
ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായൊരു കഥാപാത്രവുമായി പ്രേക്ഷകർക്ക് മുൻപിലേക്കെത്തിയിരിക്കുകയാണ് നിരഞ്ജ്
![niranj maniyanpilla raju got appreciation for role in gu movie niranj maniyanpilla raju got appreciation for role in gu movie](https://static-ai.asianetnews.com/images/01hyj91rbfbjv4cpbc77pkjxpw/befunky-collage--6-_363x203xt.jpg)
ബാലതാരമായി മലയാള സിനിമയിലേക്ക് വന്ന നിരഞ്ജ് മണിയൻപിള്ള രാജു മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവിന്റെ മകനായ നിരഞ്ജ് 2013ൽ ബ്ലാക്ക് ബട്ടർഫ്ലൈ എന്ന സിനിമയിലൂടെയാണ് ആദ്യമായി നായകവേഷത്തിൽ എത്തുന്നത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മധുര മനോഹര മോഹം എന്ന സിനിമയിലെ ഡിസ്നി എന്ന കഥാപാത്രം നിരഞ്ജിന് ഒരുപാട് പ്രേക്ഷകപ്രശംസ നേടിക്കൊടുത്ത ഒന്നായിരുന്നു.
ഇപ്പോഴിതാ താൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായൊരു കഥാപാത്രവുമായി പ്രേക്ഷകർക്ക് മുൻപിലേക്കെത്തിയിരിക്കുകയാണ് നിരഞ്ജ്. മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത ഹൊറർ ഫാന്റസി ചിത്രമായ ഗു ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. സ്ഥിരം ഹൊറർ പടങ്ങളിൽ നിന്നും തികച്ചും മാറി നിൽക്കുന്ന ചിത്രമാണ് ഗു. മ്യൂസിക്, സിനിമാറ്റോഗ്രഫി, എഡിറ്റിങ്ങ്, കഥാപാത്രങ്ങൾ തുടങ്ങി മൊത്തത്തിൽ എല്ലാ മേഖലയിലും ആ വ്യത്യാസം കാണാം.
ചിത്രത്തിൽ മിത്രൻ എന്ന കഥാപാത്രത്തെയാണ് നിരഞ്ജ് അവതരിപ്പിച്ചിട്ടുള്ളത്. കഥ നടക്കുന്ന തറവാട്ടിലെ കുട്ടികൾക്കെല്ലാം പ്രിയപ്പെട്ട ചെറിയച്ഛൻ. ഇവിടെ കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുന്ന ആളാണ് ആയുർവേദ ഡോക്ടർ കൂടിയായ മിത്രൻ. ഓരോ കഥകൾ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞ് കുട്ടികളെ പേടിപ്പിക്കലാണ് മിത്രന്റെ പ്രധാന വിനോദം. കുട്ടികൾ നന്നായി പേടിക്കുന്നുമുണ്ട്. എന്നാൽ സ്വയം പേടിയുണ്ടെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി കുട്ടിപ്പട്ടാളത്തിന്റെ നേതാവായി നടക്കുകയാണ് നിരഞ്ജിന്റെ മിത്രൻ എന്ന കഥാപാത്രം.
സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ ഇതിലെ പ്രധാന രസച്ചരട് നിരഞ്ജിന്റെ കഥാപാത്രം ആണെന്ന് വേണം പറയാൻ. ഏറെ രസകരമായാണ് നിരഞ്ജ് തന്റെ കഥാപാത്രത്തെ പ്രേക്ഷകർക്ക് മുൻപിലേക്കിട്ട് തന്നിരിക്കുന്നത്. താൻ ഇതുവരെ ചെയ്തതിൽ നിന്നും ഏറെ വ്യത്യസ്തമായ ജോണറിലുള്ള സിനിമയും കഥാപാത്രവും താരം ഏറ്റവും മികച്ചതാക്കിയിട്ടുണ്ട്.
ALSO READ : 'ടര്‍ബോ' ആദ്യ പ്രതികരണങ്ങള്‍; നന്ദി പറഞ്ഞ് വൈശാഖ്