Thuramukham trailer : നിവിൻ പോളി നായകനാകുന്ന 'തുറമുഖം', ട്രെയിലര്‍ പുറത്തുവിട്ടു
രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖ'ത്തിന്റെ ട്രെയിലര്‍ (Thuramukham trailer).
നിവിൻ പോളി നായകനാകുന്ന ചിത്രമാണ് 'തുറമുഖം'. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കൊവിഡ് പശ്ചാത്തലത്തില്‍ പലതവണ റിലീസ് നീട്ടിവെച്ച ചിത്രമാണിത്. ജൂണ്‍ മൂന്നിന് 'തുറമുഖ'മെന്ന ചിത്രം തിയറ്ററുകളിലെത്തുമെന്ന് ഏറ്റവും ഒടുവില്‍ അറിയിച്ചിട്ടുണ്ട് (Thuramukham trailer).
കൊച്ചിയില്‍ 1962 കാലഘട്ടം വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമ്മിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്‍ട്രാക്റ്റര്‍മാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്‍ട്രാക്റ്റര്‍മാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്‍പരം പൊരുതുന്ന ഒരു കാലം. പിന്നീട് 1940 കളിലേക്കും 50 കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് 'തുറമുഖം'. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപ്പിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് 'തുറമുഖം' ദൃശ്യവത്‍കരിക്കുന്നത്.
കെ എം ചിദംബരത്തിന്‍റെ നാടകത്തെ ആസ്‍പദമാക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന്‍ ഗോപന്‍ ചിദംബരമാണ്. നേരത്തെ അമല്‍ നീരദ് സംവിധാനം ചെയ്‍ത ഇയ്യോബിന്‍റെ പുസ്‍കത്തിന്‍റെ രചനയും ഗോപന്‍ ചിദംബരം ആയിരുന്നു. എഡിറ്റിംഗ് ബി അജിത്‍കുമാർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആർഒ എ എസ് ദിനേശ്.
Read More : മൂന്ന് ആഴ്‍ചയ്‍ക്കുള്ളില്‍ ഒരു കോടി കാഴ്‍ചക്കാര്‍, ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റായി 'ഒടിയൻ'
മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'ഒടിയൻ' അടുത്തിടെ ഹിന്ദിയില്‍ മൊഴിമാറ്റി പുറത്തിറക്കിയിരുന്നു. യുട്യൂബിലൂടെ പെൻ മൂവീസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയാണ് 'ഒടിയൻ ചിത്രത്തിന്റെ ഹിന്ദിക്കും ലഭിക്കുന്നത്. ഏപ്രില്‍ 23ന് റിലീസ് ചെയ്‍ത ഹിന്ദി പതിപ്പ് ഒരു കോടിയലധികം പേര്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ വി എ ശ്രീകുമാര്‍ മേനോൻ.
ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്‍ചകൾക്കുള്ളിൽ 'ഒടിയൻ' എത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയൻ യുട്യൂബിൽ വീക്ഷിച്ച പ്രേക്ഷകർ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്സ് നിറയെ. 'ആര്‍ആര്‍ആര്‍' ഹിന്ദിയിൽ വിതരണം ചെയ്യുകയും 'കഹാനി' അടക്കമുള്ള സൂപ്പർഹിറ്റുകൾ നിർമ്മിക്കുകയും ചെയ്‍ത പെൻമൂവി സാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിൽ എത്തിച്ചത്. 1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ എന്നുമാണ് വി എ ശ്രീകുമാരൻ മേനോൻ എഴുതിയിരിക്കുന്നത്. നൂറ് കോടി ക്ലബിലെത്തിയ ചിത്രമാണ് വി എ ശ്രീകുമാര്‍ മേനോന്റെ 'ഒടിയൻ'. കേരളത്തില്‍ റിലീസ് ദിവസം ഏറ്റവും കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രവുമാണ് 'ഒടിയൻ'. 'കെജിഎഫ് രണ്ട്' എത്തും വരെ ഒടിയൻ തന്നെയായിരുന്നു മുന്നില്‍. മോഹൻലാല്‍ നായകനായ ഒടിയൻ ചിത്രത്തില്‍ മഞ്‍ജു വാര്യരായിരുന്നു നായികയായി എത്തിയത്.
ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലായിരുന്നു നിര്‍മാണം. മാക്സ് ലാബ് സിനിമാസ് ആയിരുന്നു വിതരണം. ജോൺ കുട്ടിയാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്.
കെ ഹരികൃഷ്‍ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സമീപകാലത്ത് ചില മലയാള ചിത്രങ്ങളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഹിറ്റായതുപോലെ 'ഒടിയനും' സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്.