അഭിനയ വരുമാനത്തിന് നികുതി അടച്ചില്ലെന്ന് കാണിച്ച് ജിഎസ്ടി വകുപ്പ് ഹണി റോസിന് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. Notice issued by GST department seeking tax documents of actress Honey Rose cancelled by high court.
ഹണി റോസിന് എതിരായി ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതി രേഖ ആവശ്യപ്പെട്ട് ഒന്നിച്ച് നല്‍കിയ നോട്ടീസാണ് റദ്ദാക്കിയത്. ഓരോ വര്‍ഷത്തെയും നികുതി രേഖ പ്രത്യേകമായി ആവശ്യപ്പെടണമെന്നാണ് ഹൈക്കോടതി പറയുന്നത്. അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി നല്‍കാത്തതിനായിരുന്നു ജിഎസ്ടി നോട്ടീസ്. ആകെ നേടിയ വരുമാനം കൃത്യമായി അറിയിച്ചില്ലെന്നും നോട്ടീസിൽ ഉണ്ടായിരുന്നു.
അതേസമയം നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്ത റേച്ചൽ ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്.
പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുന്ന 'റേച്ചൽ' 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം കൂടിയാണ് റേച്ചൽ. ഹണി റോസിനേയും ബാബുരാജിനേയും റോഷനേയും കൂടാതെ ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി കെ ജോൺ, ദിനേശ് പ്രഭാകര്‍, ഡേവിഡ്, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.



