വിനയന്‍റെ 'പത്തൊമ്പതാം നൂറ്റാണ്ടി'ന് പാന്‍ ഇന്ത്യന്‍ റിലീസ്; തീയതി പ്രഖ്യാപിച്ചു
സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറയുന്ന ചിത്രം
വിനയന്‍റെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് പിരീഡ് ആക്ഷന്‍ ഡ്രാമ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. തിരുവോണ ദിനമായ സെപ്റ്റംബര്‍ 8ന് ചിത്രം തിയറ്ററുകളില്‍ എത്തും. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
ചിത്രത്തിന്‍റെ റിലീസിനെക്കുറിച്ച് വിനയന്‍
"പത്തൊമ്പതാം നൂറ്റാണ്ട് സെപ്റ്റംബര്‍ 8 ന് തിരുവോണ നാളിൽ തിയറ്ററുകളിൽ എത്തുകയാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം, 1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകൂർ ചരിത്രമാണ് പറയുന്നത്. ആക്ഷൻ പാക്ക്ഡ് ആയ ഒരു ത്രില്ലർ സിനിമയായി വരുന്ന പത്തൊൻപതാം നൂറ്റാണ്ട് സിജു വിത്സൺ എന്ന യുവനടൻെറ കരിയറിലെ മൈൽസ്റ്റോൺ ആയിരിക്കും എന്ന കാര്യത്തിൽ എനിക്കു തർക്കമില്ല. ചിത്രം കണ്ടു കഴിയുമ്പോൾ പ്രേക്ഷകരും അത് ശരിവെക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. വലിയ കാന്‍വാസില്‍ ഉള്ള ഫിലിം മേക്കിംഗും ശബ്ദമിശ്രണവും തിയറ്റർ എക്സ്പീരിയൻസിന് പരമാവധി സാദ്ധ്യത നൽകുന്നു. എം ജയചന്ദ്രൻെറ നാല് പാട്ടുകൾക്കൊപ്പം സന്തോഷ് നാരായണന്‍റെ മനോഹരമായ ബാക്ഗ്രൗണ്ട് സ്കോറിംഗ് മലയാളത്തിൽ ആദ്യമായെത്തുകയാണ്. സുപ്രീം സുന്ദറും രാജശേഖറും ചേർന്ന് ഒരുക്കിയ ആറ് ആക്ഷൻ സീനുകളും ഏറെ ആകർഷകമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം എൻെറ സിനിമകളിൽ ഏറ്റവും വലിയ പ്രോജക്ടാണ്. അത് പ്രേക്ഷകർക്ക് പരമാവധി ആസ്വാദ്യകരമാകും എന്നു കരുതുന്നു. നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിക്കുന്നു."
ശ്രീ ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്ന ചിത്രം സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് പറയുന്നത്. പാൻ ഇന്ത്യൻ മെഗാ ബജറ്റ് ചിത്രത്തില്‍ സിജു വിൽസൺ ആണ് ആറാട്ടുപുഴ വേലായുധപ്പണിക്കരായി വേഷമിടുന്നത്. സംവിധായകൻ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ സഹനിർമ്മാതാക്കൾ വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
ALSO READ : സ്ക്രീനിലെ അടിപ്പൂരം; 'തല്ലുമാല' റിവ്യൂ
റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രംഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാജൻ ഫിലിപ്പ്, പിആർ ആന്റ് മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി, അസോഷ്യേറ്റ് ഡയറക്ടർ ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടർ സംഗീത് വി എസ്, അർജ്ജുൻ എസ് കുമാർ, മിഥുൻ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താൻ, പ്രൊഡക്‌ഷൻ മാനേജർ ജിസ്സൺ പോൾ, റാം മനോഹർ, പിആർഒ വാഴൂർ ജോസ്, എ എസ് ദിനേശ്.