വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി പ്രഖ്യാപനം ഇന്നായിരുന്നു.
ദില്ലിയില്‍ നടന്ന വിദ്യാര്‍ഥി പ്രേക്ഷോഭത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി പ്രഖ്യാപനം ഇന്ന് ഉച്ച കഴിഞ്ഞാണ് നടന്നത്. പരീക്ഷാ ക്രമക്കേടുകള്‍ ചോദ്യം ചെയ്തും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുമാണ് കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ ദില്ലിയില്‍ വിദ്യാര്‍ഥി സമരം ഒരു മാസത്തിന് മുന്‍പ് ആരംഭിച്ചത്. അത് രാജ്യത്തെ മറ്റിടങ്ങളിലേക്കും പടര്‍ന്നതോടെ മന്ത്രിയുടെ രാജി അനിവാര്യമാവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്രയും ചര്‍ച്ചയായ ഒരു സമരം സമീപകാലത്ത് ഉണ്ടായിട്ടില്ല. ഇപ്പോഴിതാ കേന്ദ്ര മന്ത്രിയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
അമേരിക്കന്‍ ചരിത്രകാരനായ ഹൊവാര്‍ഡ് സിന്നിന്‍റെ ഒരു ക്വോട്ട് ആണ് മുരളി ഗോപി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. “ദേശസ്നേഹം എന്നത് സര്‍ക്കാരിനോടുള്ള വിധേയത്വമല്ല. സര്‍ക്കാര്‍ നിലകൊള്ളുമെന്ന് കരുതപ്പെടുന്ന തത്വങ്ങളോടുള്ള വിധേയത്വമാണ് ദേശസ്നേഹം”, എന്നാണ് മുരളി ഗോപി പങ്കുവച്ചിരിക്കുന്ന ഹൊവാര്‍ഡ് സിന്‍ ക്വോട്ട്. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പോസ്റ്റില്‍ പറഞ്ഞിട്ടില്ലെങ്കിലും അതിനോടുള്ള പ്രതികരണം എന്ന നിലയില്‍ തന്നെയാണ് ആളുകള്‍ ഇതിനെ എടുത്തിരിക്കുന്നതെന്ന് കമന്‍റ് ബോക്സ് നോക്കിയാല്‍ മനസിലാവും.
സിജെപിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിശ്ചയിച്ചിരുന്ന മൂന്നാം വട്ട ചര്‍ച്ചക്ക് തൊട്ട് മുന്‍പാണ് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി പ്രഖ്യാപിച്ചത്. ഇപ്പേോഴത്തെ സംഭവങ്ങളില്‍ താന്‍ അതീവ ദുഖിതനാണെന്നും ദേശ വിരുദ്ധ ശക്തികള്‍ക്ക് രാജ്യത്തെ വിട്ടുകൊടുക്കാതിരിക്കാനാണ് രാജിയെന്നും സമൂഹമാധ്യമത്തിലിട്ട വിശദമായ കുറിപ്പില്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ വിശദീകരിച്ചു. അതേസമയം ഇത് വിദ്യാര്‍ത്ഥികളുടെ വിജയമാണെന്നും ക്രമക്കേടില്‍ മനംനൊന്ത് ജീവത്യാഗം ചെയ്തവര്‍ക്ക് നീതി കിട്ടിയെന്നും സിജെപി പ്രതികരിച്ചു. ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ദില്ലി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ രാജി പ്രഖ്യാപനം എത്തിയത്.



