ബോര്‍ഡിംഗ് ബ്രിഡ്ജില്‍ വച്ച് ഫോണില്‍ വീഡിയോ കണ്ടിരുന്ന പരാതിക്കാരന്‍ നടന്‍റെ വീഡിയോ എടുത്തുവെന്ന് ആരോപിച്ചാണ് വിനായകന്‍ പൊട്ടിത്തെറിച്ചതും സഹയാത്രികനെ അധിക്ഷേപിച്ചതെന്നാണ് പരാതിക്കാരന്‍ ഹര്‍ജിയില്‍ വിശദമാക്കുന്നത്.

കൊച്ചി: ചലചിത്ര താരം വിനായകനെതിരെ നടപടിയെടുക്കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വിമാനയാത്രയ്ക്കിടെ വിനായകന്‍ അധിഷേപിച്ചെന്ന് ആരോപിച്ച് ജിബി ജെയിംസ് എന്നയാളാണ് കോടതിയെ സമീപിച്ചത്. ഇന്‍ഡിഗോ വിമാനത്തില്‍ ബോര്‍ഡ് ചെയ്യാന്‍ നില്‍ക്കുന്നതിനിടെയാണ് പരാതിക്ക് ആസ്പദമായ രീതിയില്‍ നടന്‍ സഹയാത്രികനെ അപമാനിച്ചതെന്നാണ് പരാതി.

ഗോവ വിമാനത്താവളത്തില്‍ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടാവുന്നത്. ചണ്ഡിഗഡില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പരാതിക്കാരന് നടനില്‍ നിന്ന് മോശം അനുഭവമുണ്ടായതെന്ന് പരാതിയില്‍ ജിബി ആരോപിക്കുന്നു. ബോര്‍ഡിംഗ് ബ്രിഡ്ജില്‍ വച്ച് ഫോണില്‍ വീഡിയോ കണ്ടിരുന്ന പരാതിക്കാരന്‍ നടന്‍റെ വീഡിയോ എടുത്തുവെന്ന് ആരോപിച്ചാണ് വിനായകന്‍ പൊട്ടിത്തെറിച്ചതും സഹയാത്രികനെ അധിഷേപിച്ചതുമെന്നാണ് പരാതി. വീഡിയോ അല്ല എടുക്കുന്നതെന്നും ഫോണ്‍ പരിശോധിച്ച് കൊള്ളാന്‍ നടനോട് ആവശ്യപ്പെട്ടിട്ടും അത് കേള്‍ക്കാന്‍ പോലും തയ്യാറാവാതെ വിനായകന്‍ അധിഷേപം തുടരുകയായിരുന്നുവെന്നും പരാതി വിശദമാക്കുന്നു.

സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിയെ പരാതിയുമായി സമീപിച്ചെങ്കിലും യാത്രക്കാരന്‍ വിമാനത്തിന് പുറത്തിറങ്ങിയതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് വിമാനക്കമ്പനി സ്വീകരിച്ചതെന്നാണ് പരാതിക്കാരന്‍ കോടതിയെ അറിയിച്ചത്. ഇതിനെതിരെയാണ് ജിബി ജെയിംസ് ഹൈക്കോടതിയെ സമീപിച്ചത്. നടനെതിരെ നടപടിയെടുക്കാന്‍ വിമാനക്കമ്പനിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യമാണ് ജിബി ജെയിംസ് മുന്നോട്ട് വയ്ക്കുന്നത്. 

സഹോദരിയോട് ക്ഷമ ചോദിക്കുന്നു; മാധ്യമ പ്രവര്‍ത്തകയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് വിനായകന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player