ലൗ ജിഹാദ് ആരോപണങ്ങളെ തുടർന്ന് ബോളിവുഡ് താരം ആമിർ ഖാന് ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിന്റെ പേരിൽ വധഭീഷണി. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും താരത്തിന്റെ വസതിക്ക് സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന് നേരെയുണ്ടായ വധഭീഷണിയിൽ സ്വമേധയാ കേസെടുത്ത് മുംബൈ ക്രൈംബ്രാഞ്ച്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ആമിറിന്റെ മുംബൈയിലെ വസതിക്ക് സുരക്ഷ കൂട്ടി. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശവും പോസ്റ്റും അന്വേഷണ സംഘം പരിശോധിച്ചു. വിദേശത്തുളള താരം തിരിച്ചെത്തിയാൽ പരാതി എഴുതിവാങ്ങിയേക്കും. ആമിർ ഖാൻ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് വച്ചുപൊറുപ്പിക്കില്ലെന്നുമായിരുന്നു ഭീഷണി. ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിന്റെ പേരിലാണ് ഭീഷണി സന്ദേശം പ്രചരിച്ചത്. ലോറൻസ് ബിഷ്ണോയ് ഗ്യാങാണ് വധഭീഷണി പോസ്റ്റിട്ടത്. ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും താരമെന്ന പദവി ഇതിനുപയോഗിച്ചാൽ തീർത്തുകളയുമെന്നും ബിഷ്ണോയ് ഗ്യാങിന്റെ സന്ദേശത്തിൽ പറയുന്നു. സൽമാൻ ഖാൻ കേസിലെ ലോറൻസ് ബിഷ്ണോയിയുടെ സഹോദരങ്ങളെന്ന പേരിലാണ് പോസ്റ്റ് വന്നിരിക്കുന്നത്.

ജൂലൈ മാസം തുടക്കത്തിലായിരുന്നു ആമിര്‍ ഖാന്‍റെ മൂന്നാം വിവാഹം. ഇതിന് പിന്നാലെ താരം വിവാഹം കഴിച്ച സ്ത്രീകള്‍ എല്ലാവരും ഹിന്ദുക്കളാണെന്നും ലവ് ജിഹാദാണെന്നും പറഞ്ഞ് വിമര്‍ശനങ്ങള്‍ ഉയന്നു. മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ ആമിർ ഖാനെ ‘ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ’ എന്നും വിശേഷിപ്പിച്ചു. ഇതോടെ വിവാദങ്ങൾക്ക് തുടക്കമായി. ഏറ്റവും ഒടുവിൽ ആമിർ ഖാനെ വധിക്കണമെന്ന് പറഞ്ഞും ഒരു സന്യാസി രം​ഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വധഭീഷണി വന്നിരിക്കുന്നത്. ഇത് നമ്മുടെ സംസ്കാരത്തിന് എതിരാണെന്നും പ്രത്യഘാതം ആമിര്‍ ഖാന്‍ ഉടനെ നേരിടേണ്ടി വരുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.

വിവാദങ്ങളോട് ആമിര്‍ ഖാന്‍ പ്രതികരിച്ചത്

എന്‍റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. എന്‍റെ മകളും ഒരു ഹിന്ദുവിനെയാണ് വിവാഹം ചെയ്തത്. എന്‍റെ കസിന്‍ മന്‍സൂര്‍ ഒരു ക്രിസ്ത്യാനിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഗൗരിയോ റീനയോ കിരണോ ഒന്നും എന്നെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ അവരുടെ മതം മാറിയില്ല. ഗൗരി ഒരു ഹിന്ദുവല്ല, മറിച്ച് ക്രിസ്ത്യാനിയാണ്. അതേസമയം മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കാറുള്ള ഒരാളുമല്ല. കാലം മുന്നോട്ട് പോകവെ ജീവിതം കൂടുതല്‍ തമാശ നിറഞ്ഞതാവുകയാണ്.