സ്റ്റാൻഡ് അപ്പ് കൊമേഡിയൻ പ്രണിത് മോറെയുടെ ഷോയിൽ ഒരു കാണി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി നടി പൂനം പാണ്ഡെ.
വിവാദ പരാമർശങ്ങളുടെയും അഭിപ്രായപ്രകടനങ്ങളുടെയും പേരിൽ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള നടിയാണ് പൂനം പാണ്ഡെ. എന്നാൽ പൂനത്തിൻറെ ഏറ്റവും പുതിയ പ്രതികരണം പക്ഷേ അത്തരത്തിലുള്ളതല്ല. മറിച്ച് സ്ത്രീകൾക്കെതിരായ ഒരു മോശം പരാമർശത്തിന് എതിരായ പ്രതികരണത്തിൻറെ പേരിലാണ്. ബിഗ് ബോസ് ഹിന്ദി സീസൺ 19 മത്സരാർഥിയും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ പ്രണിത് മോറെയുടെ ഒരു ലൈവ് ഷോയിൽ ഒരു കാണി പറഞ്ഞ മോശം കമന്‍റ് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും വിവാദവുമായത്.
തന്നേക്കാള്‍ കുറച്ച് പ്രായമുള്ള ഒരു സ്ത്രീക്കൊപ്പം ഡേറ്റിംഗിന് പോകുന്നതിനെക്കുറിച്ച് ഒരു തമാശ എന്ന നിലയിലായിരുന്നു പരാമര്‍ശം. അവരുമായി 370 രൂപ വിലയുള്ള ബിരിയാണി ഷെയര്‍ ചെയ്യുമെന്നും എന്നാല്‍ ആ പണം തനിക്ക് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശത്തിലെ മോശം ഉദ്ദേശ്യം മനസിലാക്കാതെ ഇത് പറഞ്ഞയാള്‍ക്കൊപ്പം ചിരിക്കുകയായിരുന്നു പ്രണിത് മോറെ. ഈ വീഡിയോ ക്ലബ്ബ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെയാണ് വിവാദവുമായത്. സോഷ്യല്‍ മീഡിയയില്‍ ഇതിന് വലിയ തോതില്‍ വിമര്‍ശനം നേരിട്ടിരുന്നു. പിന്നാലെയാണ് തനത് രീതിയില്‍ പൂനം പാണ്ഡെയുടെ പ്രതികരണവും എത്തിയത്.
“370 രൂപയുടെ ബിരിയാണിക്കഥ ഞാനും കേട്ടു. കൊള്ളാം സഹോദരാ. ഞാന്‍ ഒരു കാര്യം പറയാം. ഞങ്ങള്‍ സ്ത്രീകള്‍ക്ക് എല്ലാ മാസവും പിരീഡ്സ് ഉണ്ടാവാറുണ്ട്. അതിനായി ഞങ്ങള്‍ സാനിറ്ററി പാഡ‍്സ് ഉപയോഗിക്കും. അതിന് 370 രൂപയേക്കാള്‍ കൂടുതല്‍ ആവാറുണ്ട്. ഉപയോഗിച്ചതിന് ശേഷം അത് ഞങ്ങള്‍ വലിച്ചെറിയാറാണ് പതിവ്”, പൂനം പാണ്ഡെയുടെ പ്രതികരണം.
അതേസമയം തന്‍റെ ലൈവ് ഷോയിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെ പ്രണിത് മോറെ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ അദ്ദേഹം തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യുകയുമുണ്ടായി. “എന്‍റെ ഷോയില്‍ പങ്കെടുത്ത ആ കാണിയുടെ അഭിപ്രായം എന്‍റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നില്ല. തിരിഞ്ഞു നോക്കുമ്പോള്‍, ആ പരാമര്‍ശത്തെ ഞാന്‍ എതിര്‍ക്കണമായിരുന്നെന്ന് തിരിച്ചറിയുന്നു. ചിരിച്ച് അടുത്ത വിഷയത്തിലേക്ക് കടക്കുന്നതിന് പകരം അതായിരുന്നു ചെയ്യേണ്ടിയിരുന്നത്. അത് കൃത്യസമയത്ത് തിരിച്ചറിയുന്നതില്‍ എനിക്ക് പിഴവ് പറ്റി. സംഭവിച്ചതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു”, പ്രണിത് മോറെ കുറിച്ചു.

