മലയാളത്തിന്റെ പ്രിയപ്പെട്ട പൃഥ്വിരാജും 1000 കോടി ക്ലബില്‍ ഇടംനേടുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
സലാര്‍ ഒട്ടനവധി റെക്കോര്‍ഡുകള്‍ കണ്ണുവയ്‍ക്കുന്നുണ്ട്. തെലുങ്കില്‍ മാത്രം ഒതുങ്ങുന്നതല്ല അവ. ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ തന്നെ ഒന്നാം സ്ഥാനമാണ് സലാര്‍ ലക്ഷ്യമിടുന്നത്. ആ പ്രതീക്ഷകളുടെ ഭാരം ഒരു സംവിധായകന്റെ മുകളിലാണ്.
കന്നഡയിലേക്ക് ലോക ശ്രദ്ധ ക്ഷണിച്ച സംവിധായകനാണ് പ്രശാന്ത് നീല്‍. പ്രശാന്ത് നീല്‍ മൂന്നേ മൂന്ന് സിനിമകളെ എടുത്തിട്ടുള്ളൂ. അരങ്ങേറ്റമായ ഉഗ്രം 150 ദിവസങ്ങളോളം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. പ്രശാന്ത് നീലിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളാകട്ടെ കന്നഡയെയും ഇനി ഭയക്കണം എന്ന് ബോളിവുഡിലെ പോലും ഓര്‍മിപ്പിച്ചവയുമായി. ഷാരൂഖ് ഖാന് ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകളില്‍ മേല്‍വിലാസം നല്‍കിയ ജവാന് പോലും പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ പിന്നിലാണ് സ്ഥാനം. ഷാരൂഖ് ഖാന്റെ ജവാൻ 1.1482 കോടി രൂപ ആഗോളതലത്തില്‍ നേടിയപ്പോള്‍ പ്രശാന്ത് നീലിന്റെ കെജിഎഫ്: ചാപ്റ്റര്‍ 2 1250 കോടി നേട്ടവുമായാണ് മുന്നിലുള്ളത്. ഇന്ത്യൻ ബോക്സ് ഓഫീസിലെ ആഗോള കളക്ഷനില്‍ നാലാം സ്ഥാനത്തുള്ള കെജിഎഫ് സംവിധായകൻ ബാഹുബലി നായകൻ പ്രഭാസിനൊപ്പം കൈകോര്‍ക്കുമ്പോള്‍ റെക്കോര്‍ഡുകള്‍ പലതും തകരുമെന്ന് പ്രതീക്ഷിക്കാം.
ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. 21ന് ഷാരൂഖ് ഖാന്റെ ഡങ്കിയുമെത്തും. ജവാന്റെ അത്ഭുതപ്പെടുത്തുന്ന വമ്പൻ വിജയത്തിന് ശേഷം ഷാരൂഖ് ഖാന്റേതായി എത്തുന്ന ഡങ്കി സലാറിന് മുന്നില്‍ വിയര്‍ത്തേക്കാം എന്ന് സാരം. കേരളത്തിലും കെജിഎഫിലൂടെ ആരാധക പിന്തുണയുള്ള സംവിധായകനാണ് പ്രശാന്ത് നീല്‍. അങ്ങനെയുള്ള പ്രശാന്ത് നീലിനൊപ്പം കൈകോര്‍ക്കുമ്പോള്‍ കളക്ഷൻ റെക്കോര്‍ഡുകളില്‍ അഭിമാനിക്കാവുന്ന നേട്ടത്തിലെത്തിയേക്കാവുന്ന സലാറില്‍ ഒരു പ്രധാന കഥാപാത്രമായി നടൻ പൃഥ്വിരാജും ഉണ്ടാകും എന്നതിലാണ് മലയാളികളുടെ നോട്ടം.
വര്‍ദ്ധരാജ് മാന്നാറായെത്തെന്ന പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണവും. കേരളത്തില്‍ മാത്രം 300 സ്‍ക്രീനുകളിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും വമ്പൻ റിലിസാകുമെന്നതില്‍ സംശയമില്ല. ഇനി കണക്കുകളുടെ റെക്കോര്‍ഡുകള്‍ക്കാണ് കാത്തിരിപ്പ്.
