കേരള രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ നിവിൻ പോളിയുടെയും മുഖ്യമന്ത്രിയായി അഭിനയിച്ച ബാലചന്ദ്രമേനോന്റെയും പ്രകടനങ്ങൾ ഏറെ ശ്രദ്ധ നേടി. വൈകാരികമായ കുടുംബബന്ധങ്ങൾക്കും ചിത്രം പ്രാധാന്യം നൽകുന്നുണ്ട്.

നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച 'പ്രതിഛായ' ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 26 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. തിയേറ്ററിൽ മികച്ച പ്രശംസകൾ നേടിയ ചിത്രം 30 ദിവസങ്ങൾക്ക് ശേഷമാണ് ഒടിടിയിൽ എത്തുന്നത്. കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ മുഖ്യമന്ത്രി വർഗീസായി എത്തിയ ബാലചന്ദ്രമേനോന്റെ പ്രകടനം ഏറെ ശ്രദ്ധേയമാണ്. സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇതുവരെ ആഗോള കളക്ഷനായി 8 കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്തരിച്ച ജനനായകൻ ഉമ്മൻചാണ്ടിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ അഭിനയം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഏറെ കാലത്തിന് ശേഷം ബാലചന്ദ്രമേനോൻ കൈകാര്യം ചെയ്യുന്ന ഏറ്റവും ശക്തമായ വേഷങ്ങളിലൊന്നാണ് ഇത്. ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ജോൺ വർഗീസ് എന്ന കഥാപാത്രമായി നിവിൻ പോളി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തിരിക്കുന്നത്. നിവിൻ പോളിയുടെ ഏറ്റവും മികച്ച പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്. അച്ഛനും മകനും തമ്മിലുള്ള വൈകാരിക രംഗങ്ങളും ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റാണ്.

ബി. ഉണ്ണികൃഷ്ണൻ എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും ശക്തമായ തിരിച്ചുവരവ് കൂടിയാണ് 'പ്രതിഛായ'. സംഭാഷണങ്ങളിലെ മൂർച്ചയും കുടുംബബന്ധങ്ങൾക്ക് നൽകിയിട്ടുള്ള പ്രാധാന്യവുമാണ് സിനിമയെ ജനപ്രിയമാക്കുന്നത്. വെറുമൊരു രാഷ്ട്രീയ സിനിമ എന്നതിലുപരി വൈകാരികമായ ഒരു കുടുംബയാത്ര കൂടിയാണ് ഈ ചിത്രം. ഹരിശ്രീ അശോകൻ, ഷറഫുദ്ധീൻ തുടങ്ങിയവരുടെ അസാമാന്യ പ്രകടനവും ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് കൂടുതൽ കരുത്ത് പകരുന്നു. വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.