ലൂസിഫർ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഹേമ കമ്മീഷൻ സെറ്റ് വിസിറ്റ് ചെയ്യുകയും എൻ്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതാണ്.

കൊച്ചി: ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മീഷൻ്റെ റിപ്പോർട്ട് പുറത്തു വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കമ്മീഷനെ നിയോഗിച്ചവർ തന്നെയാണെന്ന് നടൻ പൃഥിരാജ് പറഞ്ഞു.

ലൂസിഫർ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഹേമ കമ്മീഷൻ സെറ്റ് വിസിറ്റ് ചെയ്യുകയും എൻ്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതാണ്. ആ റിപ്പോർട്ട് എന്തു കൊണ്ടു പുറത്തുവിടുന്നില്ല, ആർക്കാണ് അക്കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരം എന്നൊന്നും എനിക്ക് അറിയില്ല. റിപ്പോർട്ട് പുറത്തു വിടുന്നതിൽ തീരുമാനമെടുക്കേണ്ടത് അതുമായി ബന്ധപ്പെട്ടവർ തന്നെയാണ്. 

എന്തിന് വേണ്ടിയാണോ ഹേമ കമ്മീഷനെ നിയോഗിച്ചതും ഇതേക്കുറിച്ചത് പഠിച്ചതും? ആ ഉദ്ദേശം നിറവേറ്റപ്പെടണം എന്നാണ് എൻ്റെ ആഗ്രഹം. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യതയോടെ ജോലി ചെയ്യാൻ സാധിക്കുന്ന ഒരു തൊഴിലിടമായി സിനിമ മാറണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. 

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നു. റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാൻ നിരവധി സമിതികളുണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നതെന്നും റിപ്പോര്‍ട്ട് നടപ്പാവാൻ അടുത്ത തെരഞ്ഞെടുപ്പ് വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരുമെന്നും പാർവതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

മലയാള സിനിമയിൽ നിലവിൽ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നുണ്ട്. അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നു. തന്നെ മാറ്റി നിര്‍ത്താനും നിശബ്ദയാക്കാനും ശ്രമിച്ചു. സിനിമയിലെ കരുത്തരായ ചിലരാണ് ആഭ്യന്തര പരിഹാര സെല്ലിനെ എതിര്‍ക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് കണ്ടിരിക്കാൻ വയ്യാത്തത് കൊണ്ടാണ് അവർക്ക് വേണ്ടി ശബ്ദിച്ചതെന്നും പാര്‍വതി പറഞ്ഞു.