ഞാൻ അന്ന് ആ ചിത്രം ഉപേക്ഷിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഞാന്‍ തന്നെ എന്നെ ചവുട്ടിയേനെ: പൃഥ്വിരാജ്
സലാറിന്‍റെ ക്ലൈമാക്സ് ഷൂട്ടിനിടെയാണ് അലി അബ്ബാസ് സഫർ ഗംഭീരമായ സ്ക്രിപ്റ്റ് തന്നോട് പറഞ്ഞെന്നും എന്നാല്‍ ഡേറ്റ് ക്ലാഷിനാല്‍ അത് ചെയ്യാന്‍ പറ്റില്ലെന്നും പൃഥ്വി പ്രശാന്ത് നീലിനോട് പറഞ്ഞത്.
മുംബൈ: ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിലൂടെ ഏഴ് വർഷത്തിന് ശേഷം പൃഥ്വിരാജ് ഹിന്ദി സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അക്ഷയ് കുമാറും ടൈഗർ ഷെറോഫും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ വില്ലന്‍ വേഷം ഒരിക്കല്‍ പൃഥ്വി നിരസിക്കാനൊരുങ്ങുകയായിരുന്നു. പക്ഷേ ഒരു സംവിധായകന്‍റെ ഉപദേശത്തിലാണ് പൃഥ്വി ഈ തീരുമാനം മാറ്റിയത്.
ന്യൂസ് 18നുമായി നടത്തിയ ഒരു സംഭാഷണത്തില്‍ സലാര്‍ സംവിധായകന്‍ പ്രശാന്ത് നീലാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ ചെയ്യാന്‍ തനിക്ക് പ്രചോദനം നല്‍കിയത് എന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയത്.സലാറിന്‍റെ ക്ലൈമാക്സ് ഷൂട്ടിനിടെയാണ് അലി അബ്ബാസ് സഫർ ഗംഭീരമായ സ്ക്രിപ്റ്റ് തന്നോട് പറഞ്ഞെന്നും എന്നാല്‍ ഡേറ്റ് ക്ലാഷിനാല്‍ അത് ചെയ്യാന്‍ പറ്റില്ലെന്നും പൃഥ്വി പ്രശാന്ത് നീലിനോട് പറഞ്ഞത്.
“ബഡേ മിയാൻ ഛോട്ടേ മിയാൻ ചിത്രത്തെക്കുറിച്ചും അതിന്‍റെ തിരക്കഥയെക്കുറിച്ചും ഞാൻ പ്രശാന്തിനോട് 20 മിനിറ്റോളം സംസാരിച്ചു.എന്നാല്‍ ഡേറ്റ് ക്സാഷിനാല്‍ ചെയ്യുന്നില്ലെന്നും പറഞ്ഞു. എന്നാല്‍ ഇതെല്ലാം കേട്ട അദ്ദേഹം അത് ചെയ്യാൻ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്ന് തോന്നുന്നുവെന്നും നിങ്ങളെ അറിഞ്ഞുകൊണ്ട് ഈ ചിത്രം ഉപേക്ഷിച്ചാല്‍ പിന്നീട് നിങ്ങള്‍ സങ്കടപ്പെടും എന്നും പറഞ്ഞു. പ്രശാന്ത് അന്ന് പറഞ്ഞത് തികച്ചും ശരിയാണ്. ഞാൻ ബഡേ മിയാൻ ഛോട്ടേ മിയാൻ ഉപേക്ഷിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഞാന്‍ തന്നെ എന്നെ ചവുട്ടിയേനെ" പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞു.
ഒരേ സമയം ഒന്നിലധികം പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്ന ആളല്ല തനെന്നും എന്നാല്‍ ബഡേ മിയാൻ ഛോട്ടേ മിയാന് വേണ്ടി അത് ചെയ്തുവെന്നും പൃഥ്വി അഭിമുഖത്തില്‍ പറഞ്ഞു.
“ബഡേ മിയാൻ ഛോട്ടേ മിയാനിലെ എന്‍റെ ഇന്‍ട്രോ രംഗം സ്‌കോട്ട്‌ലൻഡിലെ ഗ്ലെനിലാണ് ചിത്രീകരിച്ചത്, ആ സമയത്ത് ഞാൻ മറ്റൊരു ചിത്രത്തിൻ്റെ ഷൂട്ടിംഗ് മണാലിയിൽ ആയിരുന്നു. അവിടെ നിന്ന് കുളുവിലേക്കും, കുളുവിൽ നിന്ന് ചണ്ഡിഗഡിലേക്കും, ചണ്ഡീഗഢിൽ നിന്ന് ഡൽഹിയിലേക്കും, ഡൽഹിയിൽ നിന്ന് ബോംബെയിലേക്കും, ബോംബെയിൽ നിന്ന് ദുബായിലേക്കും, ദുബായിൽ നിന്ന് എഡിൻബർഗിലേക്കും ഫ്ലൈറ്റ് കയറി. അവിടെ നിന്ന് ഗ്ലെനിലേക്ക് കാര്‍ ഓടിച്ചാണ് പോയത്. പിന്നീട് മുഖംമൂടി ധരിച്ച് നാല് മണിക്കൂർ ഷൂട്ട് ചെയ്തു. തുടർന്ന് മണാലിയിലേക്ക് തിരിച്ചുവന്നു" ഏപ്രില്‍ 10ന് റിലീസാകുന്ന ബഡേ മിയാൻ ഛോട്ടേ മിയാന് വേണ്ടി നടത്തിയ യാത്രയും അഭിമുഖത്തില്‍ പൃഥ്വി വ്യക്തമാക്കി.
മലയാളത്തില്‍ വീണ്ടും താരവിവാഹം; ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരാകുന്നു