Asianet News MalayalamAsianet News Malayalam

തൊണ്ണൂറുകളില്‍ ആന്ധ്രയിലെ തീയേറ്ററുകള്‍ ഭരിച്ച 'സുപ്രീം സ്റ്റാര്‍'; സുരേഷ് ഗോപിയെക്കുറിച്ച് നിര്‍മ്മാതാവ്

'ഇവിടെ അല്ലു അർജ്ജുന് ജിസ് മോനെ പോലെ തെലുങ്കിൽ സുരേഷേട്ടന് നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റിനെ കിട്ടി. കന്നഡ - തെലുങ്ക് നടൻ സായ് കുമാർ, അദ്ദേഹം വളരെ ഗംഭീരമായി സുരേഷ് ചേട്ടന് വേണ്ടി ഡബ്ബ് ചെയ്തത് ഗുണം ചെയ്തു. കമലിനും രജനിക്കും ഒപ്പം തെലുങ്ക് ഡബ്ബ് മാർക്കറ്റിൽ ഒരാൾ കൂടി മത്സരത്തിന് എത്തി-സുരേഷ് ഗോപി..'

producer khader hassan about suresh gopi
Author
Thiruvananthapuram, First Published Jun 26, 2020, 6:45 PM IST

സുരേഷ് ഗോപി ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ആയി മലയാളസിനിമയില്‍ നിറഞ്ഞുനിന്ന കാലയളവായിരുന്നു തൊണ്ണൂറുകളെന്ന് ഇവിടുത്തെ സിനിമാപ്രേമികള്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്. എന്നാല്‍ അവരില്‍ പലര്‍ക്കും അറിയാത്ത ഒന്നുണ്ട്. അക്കാലത്ത് കേരളത്തില്‍ ഹിറ്റ് ആയ പല സിനിമകള്‍ക്കും തെലുങ്ക് സിനിമാപ്രേമികള്‍ക്കിടയിലും വലിയ ഫാന്‍ ഫോളോവിംഗ് ഉണ്ടായിരുന്നു. അക്കാലത്തെ ഒരുപാട് സുരേഷ് ഗോപി ചിത്രങ്ങള്‍ മൊഴിമാറ്റം നടത്തി ആന്ധ്രയില്‍ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. അതേക്കുറിച്ച് ഓര്‍മ്മിക്കുകയാണ് സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ നിര്‍മ്മാതാവ് ഖാദര്‍ ഹസന്‍.

ഖാദര്‍ ഹസന്‍ എഴുതിയ കുറിപ്പ്

മലയാള സിനിമയിലെ ഗർജ്ജിക്കുന്ന സിംഹം സുരേഷ് ഗോപി, സുരേഷേട്ടന് ഒരായിരം ജന്മദിനാശംസകൾ.

ആര്യ, ഹാപ്പി, ബണ്ണി, കൃഷ്ണ, ഹീറോ, ഹാപ്പി ഡേയ്‌സ്, ബദ്രിനാഥ്, ഗജപോക്കിരി, ബാഹുബലി തുടങ്ങിയ തെലുങ്ക് സിനിമകൾ മലയാളത്തിൽ വിജയം ആയതുപോലെ ഒരുകാലത്തു നമ്മുടെ മലയാള സിനിമകളും ആന്ധ്രയിൽ സ്ഥിരം വിജയം വരിച്ചിരുന്നു. കേരളത്തിൽ അല്ലു അർജുനെ പോലെ ആന്ധ്രയിൽ നമ്മുടെ സുരേഷേട്ടൻ തൊണ്ണൂറുകളിൽ വളരെ പോപ്പുലർ ആയിരുന്നു. മലയാള ആക്ഷൻ സിനിമകളുടെ മാർക്കറ്റ് കൂട്ടിയതും സുരേഷേട്ടന്റെ ഈ stardom കാരണമാണ്. 1994 വിഷുക്കാലത്ത് റിലീസ് ആയ ഷാജി കൈലാസ് രഞ്ജിപണിക്കർ കൂട്ടുകെട്ടിന്‍റെ കമ്മീഷണർ കേരളത്തിൽ തരംഗം സൃഷ്ടിച്ചു വൻ വിജയം ആയപ്പോൾ അതിന്‍റെ തെലുങ്ക്, തമിഴ് ഡബ്ബ് പതിപ്പുകൾ ഇറങ്ങുകയും രണ്ടു പതിപ്പുകളും വിതരണക്കാരെ പോലും അമ്പരപ്പിച്ചു കൊണ്ട് അഭൂതപൂർവമായ വിജയം വരിക്കുകയും ചെയ്തു. തെലുങ്ക് വെർഷൻ 'പൊലിസ് കമ്മീഷണർ' ആണ് ഏറ്റവും വലിയ വിജയം ആയത്. ആന്ധ്രയിലുടനീളം 100 ദിവസത്തിന് മുകളിൽ ഓടി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. കർണാടകയിലും തെലുങ്കു ഡബ്ബ് വേർഷൻ പ്രദർശന വിജയം ആയി. 

തുടർന്ന് കമ്മീഷണറിന് മുന്നേ കേരളത്തിൽ ഇറങ്ങിയ ഏകലവ്യൻ -CBI Officer എന്ന പേരിൽ തെലുങ്കിലും തമിഴിലും റിലീസ് ആയി. ഈ ചിത്രത്തിലൂടെ ആണ് ആന്ധ്രയിൽ സുരേഷേട്ടന് " #സുപ്രീം_സ്റ്റാർ "എന്ന ടൈറ്റിൽ ലഭിക്കുന്നത്. മാഫിയയുടെ ഡബ്ബ് പതിപ്പ് കാണാൻ ആദ്യ ദിനം ഹൈദരാബാദിലും വിശാഖപട്ടണത്തും തടിച്ചു കൂടിയ പുരുഷാരം അക്ഷരാർത്ഥത്തിൽ പല വമ്പന്മാരേയും ഞെട്ടിക്കുകയുണ്ടായി. ഇവിടെ അല്ലു അർജ്ജുന് ജിസ് മോനെ പോലെ തെലുങ്കിൽ സുരേഷേട്ടന് നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റിനെ കിട്ടി. കന്നഡ - തെലുങ്ക് നടൻ സായ് കുമാർ, അദ്ദേഹം വളരെ ഗംഭീരമായി സുരേഷ് ചേട്ടന് വേണ്ടി ഡബ്ബ് ചെയ്തത് ഗുണം ചെയ്തു. കമലിനും രജനിക്കും ഒപ്പം തെലുങ്ക് ഡബ്ബ് മാർക്കറ്റിൽ ഒരാൾ കൂടി മത്സരത്തിന് എത്തി-സുരേഷ് ഗോപി. Distributors സുരേഷ് ഗോപി ചിത്രങ്ങൾക്കു വേണ്ടി മത്സരം വരെ തുടങ്ങി. തക്ഷശില എന്ന മലയാള ചിത്രം ഷൂട്ട്‌ തുടങ്ങുന്നതിനു മുന്നേ തന്നെ തെലുങ്ക് -തമിഴ് rights വിറ്റു പോയത് അക്കാലത്തു വലിയ വാർത്ത ആയിരുന്നു. കാശ്മീരം ന്യൂഡൽഹി എന്ന പേരിൽ വൻ വിജയം ആയിരുന്നു. അതുപോലെ മറ്റൊരു വൻ വിജയം ആയിരുന്നു ഹൈവേ എന്ന ചിത്രം. റിലീസിനു മുന്നേ തന്നെ ആന്ധ്രയിൽ വൻ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഹൈവേ. ഹൈവേക്ക് കിട്ടിയ സ്വീകാര്യത്തോടെ സുരേഷേട്ടൻ സഹനടൻ ആയി അഭിനയിച്ച പഴയ മലയാള ചിത്രങ്ങൾ പോലും അദ്ദേഹത്തിന്റെ പേരിൽ ആന്ധ്രയിലും തമിഴ് നാട്ടിലും മാർക്കറ്റ് ചെയ്യപ്പെട്ടു. 

തൊണ്ണൂറുകളിൽ പാൻ സൗത്ത് മാർക്കറ്റ് ഉള്ള 5 നടന്മാരിൽ ഒരാളായി (കമലഹാസൻ, രജനികാന്ത്, ചിരഞ്ജീവി, നാഗാർജുന, സുരേഷ് ഗോപി) നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ഒരു താരം ഉയർന്നു വന്നത് നമുക്ക് എല്ലാവർക്കും അഭിമാനിക്കാവുന്നൊരു സംഗതി തന്നെ ആയിരുന്നു. എല്ലാ അർഥത്തിലും South super star എന്ന് വിശേഷിപ്പിക്കാം സുരേഷേട്ടനെ. ഈ സ്റ്റാർഡം മൂലം സുരേഷ് ഗോപി ചിത്രങ്ങൾ multi market ചിത്രങ്ങളായി മാറി. ഏതു മാർക്കറ്റിലും വിറ്റു പോകാൻ തരത്തിൽ ഉള്ളതായിരുന്നു ഇത്തരം ചിത്രങ്ങൾ. ഈ ജോണറിൽ വന്ന ഏറ്റവും വലിയ പ്രൊജക്റ്റ്‌ ആയിരുന്ന അമിതാബ് ബച്ചൻ സാബിന്‍റെ production house ABCL നിർമിച്ച യുവതുർകി (ഡൽഹി ഡയറി). Lady super star വിജയശാന്തിയും സുപ്രീം സ്റ്റാർ സുരേഷ് ഗോപിയും ഒന്നിക്കുന്ന വമ്പൻ ആക്ഷൻ ചിത്രം എന്ന നിലയിൽ റിലീസിനു മുന്നേ തന്നെ വലിയ ഓളം സൃഷ്ടിച്ചിരുന്നു. ഭദ്രൻ സാറിന്‍റെ ഏറ്റവും മികച്ച വർക്ക്‌ എന്നു തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്തു ചരിത്രം സൃഷ്ടിച്ചു. ഇക്കാലത്ത് പോലും തെലുങ്കിനോടൊപ്പം മലയാളം ഡബ്ബ് റിലീസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് ഒരു നിർമ്മാതാവ് എന്ന നിലയ്ക്ക് എനിക്ക് വളരെ നന്നായി അറിയാം. ഡൽഹി ഡയറി തെലുങ്കിലും തമിഴിലും വൻ വിജയമായി. അക്കാലത്ത് സുരേഷേട്ടന് ഒരുപാട് തെലുങ്ക്- തമിഴ് പ്രൊജെക്ടുകൾ വരികയുണ്ടായി എന്ന് കേട്ടിട്ടുണ്ട്. തുടർന്ന് വന്ന രജപുത്രൻ, മഹാത്മാ ഒക്കെ വിജയങ്ങളായി. 1996 ൽ മാത്രം സുരേഷേട്ടന്റെ 3 big budget ചിത്രങ്ങൾ മൂന്നും നാലും ഭാഷകളിൽ ഒരേ സമയം റിലീസ് ആയി. തുടർന്ന് വന്ന ലേലം (റോയൽ ചെലഞ്ചു/ലേലം) തെലുങ്ക്/തമിഴ് പതിപ്പുകൾ പരാജയം ആയിരുന്നു. പത്രം(ജേർണലിസ്റ്റ്), FIR, നരിമാൻ(സേനാപതി/Farz Ki Pukaar ഹിന്ദി) പോലെ വീണ്ടും ഡബ്ബ് ഹിറ്റുകൾ സൃഷ്ടിച്ചു തന്‍റെ സ്റ്റാർഡം ഊട്ടി ഉറപ്പിച്ച ടൈമിൽ ആണ് ആന്ധ്രയിൽ ഡബ്ബ് പടങ്ങൾ സംഘടനാ പ്രശ്നം നിമിത്തം ഇടക്കാലത്തേക്ക് റിലീസുകൾ നിലക്കുന്നത്. ഏതാണ്ട് ഈ സമയം തന്നെ ആണ് സുരേഷേട്ടൻ മലയാളത്തിൽ നിന്നും ബ്രേക്ക്‌ എടുക്കുന്നതും. 

2005 ൽ അദ്ദേഹത്തിന്‍റെ രാജകീയ തിരിച്ചു വരവായ ഭരത് ചന്ദ്രൻ IPS ആന്ധ്രയിൽ വിജയം ആയിരുന്നു. ഈ ചിത്രത്തിനായി സുരേഷേട്ടൻ ഹൈദരാബാദ് പ്രൊമോഷന് പോയിരുന്നു. ടൈഗർ (പൊലിസ് സാമ്രാജ്യം) ആയിരുന്നു മറ്റൊരു വിജയ ചിത്രം. മലയാളത്തിന്‍റെ ഏറ്റവും വലിയ ഡബ്ബ് market ഉള്ള നടനായിരുന്നു സുരേഷേട്ടൻ. അദ്ദേഹത്തിന്‍റെ പൊട്ടൻഷ്യൽ വേണ്ട വിധം വിനിയോഗിച്ചിരുന്നെങ്കിൽ box office milestones പലതും നമ്മുടെ കൊച്ചു മലയാള സിനിമയ്ക്ക് വളരെ നേരത്തേ തന്നെ വെട്ടിപിടിക്കാമായിരുന്നു. ആക്ഷൻ മസാലകളുടെ മൂല്യം എല്ലാ കാലത്തും സൗത്ത് മാർക്കറ്റിൽ വളരെ വലുതായിരുന്നു. സുരേഷേട്ടന്‍റെ യൂണിവേഴ്‍സല്‍ അപ്പീൽ ലുക്ക്‌, മാസ്സ് ചിത്രങ്ങളിലെ ഗംഭീര പ്രകടനം, അതുല്യമായ സ്ക്രീൻ പ്രെസെൻസ്, ഡയലോഗ് ഡെലിവറി ഒക്കെ സൗത്ത് മാർക്കറ്റിൽ അദ്ദേഹത്തെ പ്രിയങ്കരൻ ആക്കിയതിനു പ്രധാന ഘടകങ്ങൾ ആണ്. ഒരു ക്യാമറ ഗിമിക്കോ പ്രത്യേക ഗെറ്റപ്പോ കഥാ സാഹചര്യമോ ഒന്നും ഒരുക്കേണ്ട ആവശ്യം ഇല്ല അദ്ദേഹത്തിന് മാസ്സ് കാണിക്കാൻ. ഒരു നോട്ടമോ നിൽപ്പോ നടത്തമോ കൊണ്ടു പോലും മാസ്സ് ഫീൽ ചെയ്യിക്കാൻ അസാധ്യ കഴിവുള്ള അല്ലെങ്കിൽ അത്തരത്തിൽ ഉള്ളൊരു aura അദ്ദേഹത്തിന് ഉണ്ടായിരുന്നു. സ്ക്രീൻ പ്രെസെൻസ് കൊണ്ടും ഡയലോഗ് പ്രെസന്‍റേഷന്‍ കൊണ്ടും അക്കാലത്തെ തെലുങ്ക് നടന്മാരിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു തെലുങ്ക് പ്രേക്ഷകർക്ക് സുരേഷേട്ടൻ. (സുരേഷേട്ടന്‍റെ ഏതെങ്കിലും ഒരു സിനിമ റീമേക്ക് ചെയ്ത് കണ്ടാൽ മാത്രമേ സുരേഷ് ഗോപി ചേട്ടന്‍റെ സ്പെഷ്യാലിറ്റി (impact) എന്തായിരുന്നുവെന്ന് നമ്മൾ മലയാളികൾക്ക് മനസ്സിലാകുകയുള്ളൂ). കളിയാട്ടത്തിലൂടെ ദേശീയ അവാർഡ് നേടി താൻ ഒരു മാസ്സ് അവതാരം മാത്രമല്ല എന്നും അദ്ദേഹം തെളിയിച്ചു. 

നല്ലൊരു ഗായകനും അവതാരകനും കൂടിയാണ് അദ്ദേഹം. എല്ലാത്തിനുമുപരി ഞാൻ അദ്ദേഹത്തെ വലിയൊരു മനുഷ്യ സ്നേഹി എന്ന് വിളിക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ഉള്ളിൽ കാപട്യം ഇല്ലാത്ത, നന്മയുള്ള കറകളഞ്ഞ മനുഷ്യ സ്നേഹി. അദ്ദേഹത്തിന്‍റെ അടുക്കൽ ഒരാവശ്യം ചോദിച്ചു വരുന്നവന്‍റെ രാഷ്ട്രീയമോ ജാതിയോ മതമോ നോക്കാതെ തനിക്ക് കഴിയുമെങ്കിൽ സഹായിച്ചിരിക്കും സുരേഷേട്ടൻ. ശ്രീചിത്രയിലെ എന്‍റെ ഒരു ആവശ്യത്തിന് ഡൽഹിയിൽ ആയിരുന്നിട്ടു കൂടി ഡോക്ടറെ നേരിട്ടു വിളിച്ച് അന്വേഷിച്ച അദ്ദേഹത്തിന്‍റെ നല്ല മനസ്സിന് ആത്മാർത്ഥമായി ഞാൻ ഇവിടെ നന്ദി പറയുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഒരു മൂന്നാം വരവ് നടത്തി ഫീനിക്സ് പക്ഷിയെ പോലെ അദ്ദേഹം വീണ്ടും തിരിച്ചു വന്നിരിക്കുന്നു. പഴയ പ്രതാപത്തിലേക്ക് മലയാള സിനിമയിൽ തന്‍റെ സിംഹാസനത്തിലേക്ക് രാജകീയമായി തിരിച്ചെത്തിയ സുരേഷേട്ടന് എന്‍റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. വരും ചിത്രങ്ങൾ എല്ലാം വൻ വിജയങ്ങൾ ആകട്ടെ എന്നും ആശംസിക്കുന്നു. Happy Birthday Sureshetta...❤️
സ്നേഹപൂർവ്വം
ഖാദർ ഹസൻ

Follow Us:
Download App:
  • android
  • ios