KPAC Lalitha|കെപിഎസി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ ദുഖിക്കേണ്ടി വരും: പി ടി തോമസ്
കെപിഎസി ലളിതയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു.
മുതിര്‍ന്ന നടി കെപിഎസി ലളിതയെ (KPAC Lalitha) സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്ന് പി ടി തോമസ് എംഎൽഎ(PT Thomas). കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണെന്ന് എംഎൽഎ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിടി തോമസിന്റെ വാക്കുകൾ
കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമർപ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ കാര്യങ്ങളിൽ അവർക്ക് നിലപാടുകൾ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരും.
Read Also: ചികിത്സാ സഹായം കെപിഎസി ലളിതയുടെ അപേക്ഷ പ്രകാരം: മന്ത്രി അബ്‍ദുറഹ്മാന്‍
കെപിഎസി ലളിതയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു. പിന്നാലെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇത്രയും നാൾ അഭിനയിച്ചതിന്റെ സമ്പാദ്യമില്ലേ? എന്നെല്ലാമാണ് വിമർശനങ്ങൾ. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് കെപിഎസി ലളിതയെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു.