'ഉൾത്തടത്തിൽ മനസ്സിന്നാഴത്തിൽ ആ ചിരി ശബ്ദവും പ്രകാശവും പറ്റിച്ചു വെക്കുന്നു' രഘുനാഥ് പാലേരി കുറിച്ചു

ശ്രീനിവാസാന്റെ മരണത്തിൽ അനുശോചനമറിയിച്ച് തിരക്കഥാകൃത്ത് രഘുനാഥ് പാലേരി. 'നമ്മുടെ സിനിമയിലെ ഏറ്റവും മികച്ചൊരു തിരക്കഥാകൃത്ത്, സംവിധായകൻ എഴുത്താണി മാറ്റിവെച്ച് വിശാലമായ ചിരിയോടെ എഴുന്നേറ്റ് പോയി ശാന്തമായി ഉറങ്ങിയുറങ്ങി അകന്നു പോയിരിക്കുന്നു' എന്നാണ് രഘുനാഥ് പാലേരി ഫേസ്‌ബുക്കിൽ കുറിച്ചത്.

"നമ്മുടെ സിനിമയിലെ ഏറ്റവും മികച്ചൊരു തിരക്കഥാകൃത്ത്, സംവിധായകൻ നടൻ സ്വന്തം ക്യാമറ ബാറ്ററിയും ഊരിവെച്ച്, എഴുത്താണിയും മാറ്റിവെച്ച് വിശാലമായ ചിരിയോടെ എഴുന്നേറ്റ് പോയി ശാന്തമായി ഉറങ്ങിയുറങ്ങി ശാശ്വതമായി അകന്നു പോയിരിക്കുന്നു. ഇനി തിരികെ വരില്ല.

ശ്രീനിക്ക് പ്രണാമം. ഉൾത്തടത്തിൽ മനസ്സിന്നാഴത്തിൽ ആ ചിരി ശബ്ദവും പ്രകാശവും പറ്റിച്ചു വെക്കുന്നു. ഈ ജന്മം തരുന്ന പരശ്ശതം അനുഗ്രഹ സ്രോതസ്സായി, ശ്രീനിയും." രഘുനാഥ് പാലേരി കുറിച്ചു.

അന്തരിച്ച നടൻ ശ്രീനിവാസൻറെ സംസ്കാര ചടങ്ങുകൾതൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതുല്യ പ്രതിഭയ്ക്ക് മലയാളക്കരയാകെ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിൻറെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്.

മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തി. നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണിമുകുന്ദൻ തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാന നോക്കുകാണാനെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ശ്രീനിവാസൻ്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് സിനിമാലോകം.