'നാട്ടു നാട്ടു' ഇഷ്ടമായെന്ന് സ്പീൽബർഗ്; 'ദൈവത്തെ കണ്ടെ'ന്ന് രാജമൗലി, സന്തോഷത്തിൽ കീരവാണിയും
ഒറിജിനല്‍ സോംഗിനുള്ള ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ് സ്വന്തമാക്കിയത് 'നാട്ടു നാട്ടു' എന്ന പാട്ടാണ്.
വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് രാജമൗലി. എൺപതാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കവെയാണ് സ്പീൽബർഗുമായി രാജമൗലി കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ ഫോട്ടോ സംവിധായകൻ സോഷ്യൽമീഡിയകളിൽ പങ്കുവച്ചിട്ടുണ്ട്.
'ഞാൻ ദൈവത്തെ കണ്ടുമുട്ടി' എന്നാണ് കൂടിക്കാഴ്ചയെ കുറിച്ച് രാജമൗലി ട്വീറ്റ് ചെയ്തത്. സ്പീൽബെർഗിനെ കണ്ട സന്തോഷം സംഗീത സംവിധായകൻ എം.എം. കീരവാണിയും പങ്കുവെച്ചിട്ടുണ്ട്. സിനിമകളുടെ ദൈവത്തെ കാണാനും ഡ്യൂവൽ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സിനിമകൾ തനിക്ക് ഇഷ്ടമാണെന്ന് പറയാനുമുള്ള ഭാഗ്യമുണ്ടായി എന്നുമാണ് കീരവാണി ഫോട്ടോയ്ക്ക് ഒപ്പം ട്വീറ്റ് ചെയ്തത്. നാട്ടു നാട്ടു ഇഷ്ടമായെന്ന് സ്പീൽബർഗ് പറഞ്ഞത് വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്ന് മറ്റൊരു ട്വീറ്റിൽ കീരവാണി പറയുന്നുണ്ട്.
ഒറിജിനല്‍ സോംഗിനുള്ള ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ് സ്വന്തമാക്കിയത് 'നാട്ടു നാട്ടു' എന്ന പാട്ടാണ്. ആർആർആർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഗാനത്തിന് സംഗീതം നൽകിയത് കീരവാണിയാണ്. ചന്ദ്രബോസിന്റേതാണ് വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും തരംഗമായിരുന്നു. സ്പീൽബർഗ് സംവിധാനം ചെയ്ത ദ ഫേബിൾസ്മാന് രണ്ട് പുരസ്കാരങ്ങളാണ് ഗോൾഡൻ ഗ്ലോബിൽ ലഭിച്ചത്. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡുകളായിരുന്നു അവ.
അതേസമയം, 'ആര്‍ആര്‍ആര്‍ 2' അണിയറയില്‍ ഒരുങ്ങുന്നുവെന്ന് രാജമൗലി അറിയിച്ചിട്ടുണ്ട്. രാജമൗലിയുടെ എല്ലാ ചിത്രങ്ങളുടെയും കഥാകൃത്തായ വി വിജയേന്ദ്ര പ്രസാദ് ആണ് ആര്‍ആര്‍ആര്‍ രണ്ടാം ഭാഗത്തിന്റെയും എഴുത്തെന്ന് അദ്ദേഹം പറഞ്ഞു. സമീപകാല ഇന്ത്യന്‍ സിനിമയിലെ വലിയ സാമ്പത്തിക വിജയങ്ങളില്‍ ഒന്നായിരുന്നു ആര്‍ആര്‍ആര്‍. 1112.5 കോടിയാണ് ചിത്രം നേടിയ ആഗോള ഫൈനല്‍ ബോക്സ് ഓഫീസ് ഗ്രോസ്.
'ഒരുപാട് പ്രാധാന്യമുള്ള ദിവസം, ഇനിയുള്ള മകരവിളക്ക് ദിനങ്ങള്‍ നാഴികക്കല്ലാകട്ടെ'; ഉണ്ണി മുകുന്ദൻ