Rajamouli Interview : 'മഹാഭാരത'ത്തില്‍ ആരൊക്കെ, 'ബാഹുബലി 3' പ്രതീക്ഷിക്കാമോ?, മറുപടിയുമായി എസ് എസ് രാജമൗലി
'ബാഹുബലി' പരമ്പരയില്‍ മൂന്നാം ഭാഗം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടിയുമായി രാജമൗലി.
രാജമൗലി (Rajamouli) സംവിധാനം ചെയ്യുന്ന ചിത്രം 'ആര്‍ആര്‍ആറി'നായുള്ള (RRR) കാത്തിരിപ്പിലാണ് ആരാധകര്‍. ജനുവരി ഏഴിന് ആണ് ചിത്രം റിലീസ് ചെയ്യുക. രാജമെമ്പാടും പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്റെ പ്രചാരണത്തിലാണ് രാജമൗലിയും സംഘവും. ഇന്ത്യയിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ 'ബാഹുബലി'യുടെ മൂന്നാം ഭാഗത്തെ സാധ്യതയെ കുറിച്ചും രാജമൗലി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
'ബാഹുബലി' പരമ്പരയില്‍ മൂന്നാം ഭാഗം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് രാജമൗലിയുടെ മറുപടി ഇപ്രകാരമായിരുന്നു- അതെ. 'ബാഹുബലി' ഒരു ലോകമാണ്. ആ ലോകത്ത് നിന്ന് ചിത്രത്തിനായി പ്രത്യേക രീതിയിലുള്ള കഥകള്‍ വരണം. കൃത്യമായ സമയമാകുമ്പോള്‍ നിര്‍മാതാക്കള്‍ തന്നെ അത് പ്രഖ്യാപിക്കും. താൻ സംവിധാനം ചെയ്യുന്ന ചിത്രമായ 'മഹാഭാരതം' തിരക്കഥാ രചനയുടെ ഘട്ടത്തില്‍ മാത്രമാണ് ഇപോഴെന്ന് രാജമൗലി വ്യക്തമാക്കി. ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങള്‍ ആയിട്ടാണ് അഭിനയിക്കുക എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജമൗലി. 'മഹാഭാരത'ത്തിന്റെ തിരക്കഥ രചനയ്‍ക്ക് തന്നെ രണ്ട് വര്‍ഷത്തോളമെടുക്കും. ഒരുപാട് സമയമെടുക്കുന്ന ഒരു ചിത്രമായിരിക്കും അത്. ഒരുപാട് കാത്തിരിക്കേണ്ട ചിത്രമായിരിക്കും അതെന്നും രാജമൗലി വ്യക്തമാക്കി.
പാൻ ഇന്ത്യൻ തലത്തില്‍ ചിത്രമെടുക്കുന്നതിനെ കുറിച്ചും രാജമൗലി വ്യക്തമാക്കി. നമ്മള്‍ മലയാളി, തെലുങ്കൻ എന്ന് പറയുമ്പോള്‍ ഭാഷ മാത്രമേ മാറുന്നുള്ളൂ. മനുഷ്യ വികാരങ്ങള്‍ എല്ലാം ഒന്ന് തന്നെയാണ്. 'ആര്‍ആര്‍ആര്‍' എന്ന പുതിയ ചിത്രവും അതിനെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. രണ്ടുപേരുടെ സൗഹൃദത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. എല്ലാവരും അതുമായി കണക്റ്റാകും. ഭാഷ പ്രശ്‍നമല്ല. സംഭാഷണം മൊത്തം ഒഴിവാക്കിയാലും ചിത്രം നിങ്ങള്‍ക്ക് മനസിലാകുമെന്നും രാജമൗലി പറഞ്ഞു.
രണ്ട് പ്രദേശത്ത് ജീവിച്ചിരുന്നവരെ കുറിച്ച് എങ്ങനെയാണ് 'ആര്‍ആര്‍ആറി'ല്‍ പറയുന്നതെന്നും രാജമൗലി വ്യക്തമാക്കുന്നു. സാങ്കല്‍പ്പികം മാത്രമാണ് കഥ. ബയോപികല്ല. രണ്ട് സ്വാതന്ത്ര്യസമര സേനാനികളെ മാത്രമാണ് ചരിത്രത്തില്‍ നിന്ന് എടുത്തിട്ടുളളത്. രസകമായ ചില യാദൃശ്ചിതകള്‍ അവരുടെ ജീവിതത്തിലുണ്ട്. അവരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ലാതിരുന്ന കാലഘട്ടമുണ്ട്. അതാണ് താൻ തന്റെ സിനിമയ്‍ക്കായി എടുത്തതെന്നും രാജമൗലി പറഞ്ഞു.