നമ്പി നാരായണനായി എത്തിയ ആർ. മാധവന്റെ പ്രകടനം മികച്ചതെന്ന് രജനികാന്ത്. എല്ലാവരും കണ്ടിരിക്കേണ്ട സിനിമയെന്നും അഭിനന്ദനം. റോക്കട്രി തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു.

നടൻ മാധവൻ സംവിധാനം ചെയ്ത് അഭിനയിച്ച 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന സിനിമയെ അഭിനന്ദിച്ച് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്.

"'റോക്കട്രി' - തീർച്ചയായും എല്ലാവരും, പ്രത്യേകിച്ച് യുവാക്കൾ കണ്ടിരിക്കേണ്ട സിനിമ" രജനികാന്ത് തമിഴിൽ ട്വീറ്റ് ചെയ്തു. 

രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തിനായി നിരവധി കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ച പത്മഭൂഷൺ നമ്പി നാരായണന്റെ ചരിത്രം വളരെ യാഥാർത്ഥ്യബോധത്തോടെയാണ് നടൻ മാധവൻ അവതരിപ്പിച്ചതെന്ന് രജനികാന്ത് പ്രശംസിച്ചു.

"എന്ത് പറയണമെന്ന് അറിയില്ല. റോക്കട്രിയുടെ മുഴുവൻ ടീമിനും നമ്പി നാരായണൻ സാറിനും നന്ദി... വളരെ നന്ദി രജിനി സർ, താങ്കളെപ്പോലെയുള്ളവരുടെ പ്രശംസയാണ് ഈ സിനിമയ്ക്ക് വേണ്ടിയുള്ള പരിശ്രമത്തിന് മൂല്യമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നത്." ആർ മാധവൻ പ്രതികരിച്ചു.

വിഖ്യാത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥ അടിസ്ഥാനമാക്കിയാണ് സിനിമ. നേരത്തെ ചിത്രം ഫ്രാൻസിലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് എന്നീ അന്താരാഷ്ട്ര ഭാഷകളിലുമാണ് ചിത്രം ഒരുക്കിയത്.

ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചേഴ്സിന്റെയും ബാനറിലാണ് ചിത്രം റിലീസ് ചെയ്തത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ വര്‍ഗീസ് മൂലന്‍ ഗ്രൂപ്പ് 2018-ല്‍ ആണ് സിനിമാ നിര്‍മാണ മേഖലയില്‍ എത്തുന്നത്. 'വിജയ് മൂലന്‍ ടാക്കീസിന്റെ ബാനറില്‍ ''ഓട് രാജാ ഓട്'' എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്. ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു.

സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.