കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ അഖിലേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. മൈസൂരിലെ എൻജിനീയറിംഗ് പഠനകാലത്ത് രജനികാന്തിനെ സ്‌ക്രീനിൽ കണ്ടപ്പോൾ അനുഭവിച്ച സന്തോഷം ഇപ്പോഴും മറക്കാനാകില്ലെന്നും അഖിലേഷ് കുറിച്ചു.
ലഖ്‌നൗ: തമിഴ്നടൻ രജനീകാന്ത് ഉത്തർപ്രദേശ് സന്ദർശനം തുടരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച താരം, ഇന്ന് എസ് പി നേതാവ് അഖിലേഷ് യാദവിനെയും സന്ദർശിച്ചു. ലഖ്‌നൗവിലെ അഖിലേഷ് യാദവിന്റെ വസതിയിലായിരുന്നു സന്ദർശനം. ഒമ്പത് വർഷം മുമ്പാണ് അഖിലേഷിനെ മുംബൈയിൽ വെച്ച് ആദ്യമായി കാണുന്നതെന്നും അന്നുമുതലേ സൗഹൃദത്തിലാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രജനികാന്ത് പറഞ്ഞു. 9 വർഷം മുമ്പ് മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ വെച്ച് അഖിലേഷ് യാദവിനെ കണ്ടുമുട്ടി. അന്നുമുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്.
5 വർഷം മുമ്പ് ഞാൻ ഇവിടെ ഒരു ഷൂട്ടിംഗിന് വന്നപ്പോൾ എനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ അദ്ദേഹം ഇവിടെയുണ്ട്. അതുകൊണ്ട് കാണാനെത്തിയെന്നും രജനി പറഞ്ഞു. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ അഖിലേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. മൈസൂരിലെ എൻജിനീയറിംഗ് പഠനകാലത്ത് രജനികാന്തിനെ സ്‌ക്രീനിൽ കണ്ടപ്പോൾ അനുഭവിച്ച സന്തോഷം ഇപ്പോഴും മറക്കാനാകില്ലെന്നും അഖിലേഷ് കുറിച്ചു. രജനികാന്ത് അയോധ്യ സന്ദർശിക്കും.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കഴിഞ്ഞ ദിവസമാണ് രജനികാന്ത് സന്ദർശിച്ചത്. യോഗിയുടെ ലഖ്നൗവിലെ വീട്ടിലാണ് രജനി അതിഥിയായി എത്തിയത്. രജനികാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന്‍റെ ഒരു പ്രത്യേക പ്രദര്‍ശനം ലഖ്നൗവില്‍ നടന്നിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ചിത്രം കാണാനെത്തി. യോഗി ആദിത്യനാഥുമായുള്ള രജനിയുടെ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ കാല്‍ തൊട്ട് വന്ദിച്ചാണ് രജനി ഉപചാരം പ്രകടിപ്പിക്കുന്നത്.
