'നിങ്ങളെന്തൊക്കെ പറഞ്ഞാലും എനിക്ക് ഫില്‍ട്ടറിടാതെ കാര്യങ്ങള്‍ പറയാനും ചെയ്യാനും കഴിഞ്ഞ സന്തോഷമാണ് ഇപ്പോഴുള്ളത്'.
ബിഗ് ബോസ് സീസൺ 8ന് മുന്നോടിയായി കോമണേഴ്സിനെ ഷോയിലേക്ക് തിരഞ്ഞെടുക്കുന്നതിനായി അഗ്നിപരീക്ഷ എന്ന പുതിയൊരു സെഗ്മന്റ് ഇത്തവണ നടന്നിരുന്നു. ഈ സെഗ്മെന്റിൽ റിയാസ് സലീം, രഞ്ജിനി ഹരിദാസ് അഖിൽ മാരാർ എന്നിവരാണ് ജഡ്ജസായി എത്തിയത്. പരീക്ഷ അത്ര സിംപിൾ ആക്കാതിരിക്കുക എന്നതായിരുന്നു ജഡ്ജസുമാരുടെ പ്രധാന ഉദ്ദേശ്യം. ഇപ്പോഴിതാ തന്റെ 'അഗ്നിപരീക്ഷാ' അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.
അഗ്നിപരീക്ഷയിലേക്ക് ക്ഷണം വന്നതു തന്നെ, കുറച്ചധികം ധാർഷ്ഠ്യത്തോടെ വിധിനിര്‍ണയം നടത്തണമെന്ന് പറഞ്ഞു കൊണ്ടാണ്. അത് എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഒട്ടും ഫില്‍ട്ടറില്ലാതെ, എനിക്ക് ഞാനായി ബിഹേവ് ചെയ്യാന്‍ പറ്റുന്ന ഒരു ടിവി റിയാലിറ്റി ഷോയില്‍ അവസരം കിട്ടിയ ത്രില്ലിലാണ് അത് സ്വീകരിച്ചത്. ഞാന്‍ ശരിക്കും ആസ്വദിച്ചുകൊണ്ടാണ് ആ ഷോ ചെയ്തത്. അതിനുള്ള പേയ്‌മെന്റും എനിക്ക് കിട്ടിക്കഴിഞ്ഞു. എന്നെ വിളിച്ച ചാനലിനോടും, എനിക്ക് തന്നെ ജോലിയോടും ഷോയോടും പൂര്‍ണമായും നീതി പുലര്‍ത്തി എന്നാണ് എനിക്ക് എന്നെക്കുറിച്ചുള്ള അഭിപ്രായം. അതുകൊണ്ട് നിങ്ങളുടെ നെഗറ്റീവ് കമന്റുകളൊന്നും എന്നെ ബാധിക്കുന്നില്ല.
ഞാന്‍ അത്രയും കടുപ്പിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇങ്ങനെ ഒരു ഷോ പുതിയതാണ്. മലയാളികള്‍ക്ക് പെട്ടന്ന് അംഗീകരിക്കാന്‍ കഴിയില്ല. അടുത്ത സീസണുകള്‍ മുതല്‍ വളര്‍ത്തിയെടുക്കാനേ കഴിയൂ. നിങ്ങളെന്തൊക്കെ പറഞ്ഞാലും എനിക്ക് ഫില്‍ട്ടറിടാതെ കാര്യങ്ങള്‍ പറയാനും ചെയ്യാനും കഴിഞ്ഞ സന്തോഷമാണ് ഇപ്പോഴുള്ളത്. മുഖത്തൊരു എക്‌സ്പ്രഷന്‍ വച്ച്, മറ്റൊരു തരത്തില്‍ കള്ളം പറയാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് ഞാന്‍ ഷൗട്ട് ചെയ്തു സംസാരിച്ചു എന്ന് നിങ്ങള്‍ പറയുന്നതൊക്കെ സത്യമാണ്. എന്തായിരുന്നോ എന്റെ എക്‌സ്പ്രഷന്‍ അതൊക്കെ സത്യമായിരുന്നു.
