ഉര്‍വശി നായികയാകുന്ന ചിത്രമാണ് ആശ.
മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ സെൻസറിംഗ് നടപടികൾ പൂർത്തിയായി. ചിത്രത്തിന് 'U/A' സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ 11-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ശാരി, ജോയ് മാത്യ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. തികച്ചും ദുരൂഹവും ആകാംക്ഷ നിറയ്ക്കുന്നതുമായ ട്രെയിലറും ഇതിനകം പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തിയിരിക്കുകയാണ്.
കഥാപാത്രങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങളും അസാധാരണമായ അഭിനയ മുഹൂർത്തങ്ങളും ആയിരിക്കും പ്രേക്ഷകർക്ക് 'ആശ'യിലൂടെ സാക്ഷ്യം വഹിക്കാനാകുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിച്ചിരിക്കുന്ന സൂചനകള്‍. അങ്ങേയറ്റം സങ്കീർണ്ണവും പ്രവചനാതീതവുമായ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ ഉർവശിയും ജോജുവും എത്തുന്നത്. 'പണി' ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്.
അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് 'ആശ'. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും ഫസ്റ്റ് ലുക്കും എറെ ചർച്ചയായിരുന്നു. ഉർവശിയുടെ വേറിട്ട വേഷപ്പകർച്ചയാണ് 'ആശ'യുടെ ഹൈലൈറ്റ്.
ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, അസോ. ക്യാമറ : ബിനു, സൗണ്ട് മിക്സിങ്ങ്: തപസ് നായക്, ഡി ഐ: കളർ പ്ലാനറ്റ് സ്‌റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ് : മെരാകി, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത് , പിആർഒ: ആതിര ദിൽജിത്ത്.
