രാവിലെ ഫോട്ടോഷൂട്ടിന് ഇറങ്ങുമ്പോൾ ചേച്ചി മരിച്ചു എന്നു പറഞ്ഞ് കോൾ വന്നു.
കേരളത്തിലെ ഏറെ ശ്രദ്ധേയായ ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാർ. ഡോറ എന്ന ബ്രാൻഡിലൂടെ ഒട്ടനവധി പേരെ തൊഴിലിലേക്കും നയിക്കുന്നതിൽ മുൻപന്തിയിൽ തന്നെയുണ്ട് ഇന്ന് രഞ്ജു. അധികമാരും അറിയാത്ത ജീവിതകഥയാണ് രഞ്ജു പുതിയ അഭിമുഖത്തിൽ തുറന്നുപറയുന്നത്. തന്റെ ചേച്ചിക്കുറിച്ചാണ് താരം സംസാരിക്കുന്നത്.
''ചേച്ചിക്ക് ആദ്യമായി പിരീയഡ‍്സായ സമയത്ത് ആൺകുട്ടികളെയാെന്നും ആ മുറിയിലേക്ക് കയറ്റിയിരുന്നില്ല. ചേച്ചിക്ക് കൊണ്ട് വരുന്ന പലഹാരങ്ങൾ കഴിക്കുകയും ചേച്ചിക്ക് തിരണ്ട് കുളി നടത്തുമ്പോൾ എന്റെ തിരണ്ട് കുളിയും നടത്തൂ എന്ന് പറയുകയും ചെയ്തയാളാണ് ഞാൻ. ചേച്ചിയും ഞാനും തമ്മിൽ അത്രയും അടുപ്പമായിരുന്നു. പിന്നീട് ഞാൻ എറണാകുളത്തേക്ക് വന്നു. എന്റെ ലോകം വേറെയായി. ചേച്ചി കല്യാണം കഴിച്ച് കുട്ടികളുമായി ജീവിച്ചുപോന്നു.
ഒരു ദിവസം രാത്രി ചേച്ചിക്ക് ന്യൂമോണിയ വന്ന് കൂടുതലായി. ഞാനന്ന് കൊല്ലത്തുണ്ട്. ചേച്ചിയെയും കൊണ്ട് അമ്മ ആശുപത്രിയിലേക്ക് പോയി. ഞാൻ തിരിച്ചു പോകുമ്പോൾ എറണാകുളത്തെ ആശുപത്രിയിൽ ചേച്ചിയെ കാണിക്കാം എന്ന് ഞാൻ പറഞ്ഞിരുന്നു. ചേച്ചി കുറച്ച് നാൾ എനിക്കൊപ്പമുണ്ടാകുമല്ലോ എന്ന സന്തോഷവും ഉണ്ടായിരുന്നു. എന്നാൽ അസുഖം കൂടി ചേച്ചി ഐസിയുവിലായി. ഞാൻ തിരിച്ച് എറണാകുളത്തേക്ക് പോയി. പിറ്റേ ദിവസം വനിത മാഗസിനിൽ എനിക്ക് ഫോട്ടോഷൂട്ടുണ്ടായിരുന്നു. ഞാനാണ് മെയിൻ മോഡൽ. രാവിലെ ഫോട്ടോഷൂട്ടിന് ഇറങ്ങുമ്പോൾ ചേച്ചി മരിച്ചു എന്നു പറഞ്ഞ് കോൾ വന്നു. പെട്ടെന്ന് എന്താണ് ചെയ്യേണ്ടതെന്ന് അറിയാതായി. ഞാൻ ആരെയും അറിയിക്കാതെ മേക്കപ്പ് ഷൂട്ടിന് നിന്നു. ഷൂട്ട് കഴിഞ്ഞ് ഏകദേശം രണ്ട് മണിയായപ്പോൾ വണ്ടി നൂറിൽ ഡ്രെെവ് ചെയ്തു. ഒരുപാട് പൊലീസ് വാഹനങ്ങൾ എനിക്ക് വഴിയാരുക്കി തന്നു. പലരെയും ഞാൻ വിവരം അറിയിച്ചിരുന്നു. ചേച്ചിയുടെ മരണം വലിയ ഷോക്കായിരുന്നു എനിക്ക്. ചേച്ചിയുടെ രണ്ട് പെൺമക്കൾ അമ്മ എന്നാണ് എന്നെ വിളിക്കുന്നത്'', രഞ്ജു അഭിമുഖത്തിൽ പറഞ്ഞു.
