മെമ്മറികാര്‍ഡ് തെളിവാണോ, തൊണ്ടി മുതലാണോ എന്ന് പഠിക്കാന്‍ സര്‍ക്കാറിന്‍റെ സ്റ്റാന്‍റിങ്ങ്  കൗണ്‍സില്‍ സുപ്രീംകോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായിരുന്നു കാരണം. 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നടപടികള്‍ വൈകിപ്പിക്കുന്നതില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് സംവിധായിക വിധു വിൻസെൻറ്. കേസില്‍ സര്‍ക്കാര്‍ ഉദാസീനത കാണിക്കുന്നുവെന്നും നിയമ സംവിധാനങ്ങളോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ഡബ്യുസിസി അംഗം കൂടിയായ വിധു വിൻസെൻറ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നടി ആക്രമിക്കപ്പെട്ട കേസില്ലെ വിചാരണ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. മെമ്മറികാര്‍ഡ് തെളിവാണോ, തൊണ്ടി മുതലാണോ എന്ന് പഠിക്കാന്‍ സര്‍ക്കാറിന്‍റെ സ്റ്റാന്‍റിങ്ങ് കൗണ്‍സില്‍ സുപ്രീംകോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായിരുന്നു കാരണം. ഇതിന് പിന്നാലെയാണ് സര്‍ക്കാറിനെ വിമർശിച്ച് വിധു വിൻസെൻറ് രംഗത്തെത്തിയത്. 

എഫ്ബി പോസ്റ്റിലൂടെ വിമ‍ർശനം ഉന്നയിച്ച സംവിധായക നിലപാട് ഏഷ്യാനെറ്റ് ന്യൂസിനോടും വ്യക്തമാക്കി. ഇരയ്ക്ക് നീതി ഉറപ്പാക്കാൻ തുടക്കം മുതൽ ശ്രമിച്ച ഡബ്ള്യുസിസിക്ക് കേസിലെ ഇപ്പോഴത്തെ നടപടികളിൽ അതൃപ്തിയുണ്ട്. വിധു വിൻസെൻറിന് പിന്നാലെ സംഘടന എന്ന നിലയിൽ ഡബ്ള്യുസിസിയും അടുത്ത ദിവസം എതിർപ്പ് പരസ്യമാക്കി രംഗത്തെത്തും.