നടിമാരായ അനിഘയുമായും മീനാക്ഷിയുമായുള്ള സൗഹൃദത്തെ കുറിച്ച് ശ്രേയ ജയദീപ്.

മലയാളികളുടെ പ്രിയഗായികയാണ് ശ്രേയ ജയദീപ്. റിയാലിറ്റി ഷോകളിലൂടെയാണ് ശ്രേയ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഒരു കാലത്ത് പല മലയാളിക്കുട്ടികളുടെയും നാവിൽതുമ്പിൽ പതിവായെത്തുന്ന ഗാനമായ അമർ അക്ബർ അന്തോണിയിലെ 'ഇന്നൂ ഞാനെന്റ് മുറ്റത്ത് മുല്ലക്ക്...' എന്നു തുടങ്ങുന്ന ഗാനമാണ് ശ്രേയയെ പ്രശസ്തയാക്കിയത്. ഒപ്പം എന്ന സിനിമയിൽ ശ്രേയ‌ ആലപിച്ച 'മിനുങ്ങും മിന്നാമിനുങ്ങേ' എന്ന ഗാനവും ഹിറ്റായിരുന്നു. തന്റെ സമപ്രായക്കാരും അഭിനേതാക്കളുമായ അനിഘ, മീനാക്ഷി തുടങ്ങിയവരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാൾ കൂടിയാണ് ശ്രേയ. ഇവരെക്കുറിച്ച് ഒരഭിമുഖത്തിൽ ശ്രേയ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''അമർ അക്ബർ അന്തോണിയുടെ ഓഡിയോ ലോഞ്ചിൽ വെച്ചാണ് മീനാക്ഷിയെ ഞാൻ ആദ്യമായി കാണുന്നത്. അപ്പോഴാണ് മീനാക്ഷിയെ ആദ്യമായി പരിചയപ്പെടുന്നത്. അപ്പോഴും ഇപ്പോഴും എന്തെങ്കിലും പ്രോഗ്രാമുകളോ ഷൂട്ടോ ഒക്കെ ഉണ്ടെങ്കിൽ മാത്രമേ ഞങ്ങൾ തമ്മിൽ കാണാറുള്ളൂ. അല്ലാതെ ഫോൺ വിളിക്കലൊക്കെ ഭയങ്കര കുറവാണ്. അന്ന് അച്ഛന്റെയോ അമ്മയുടെയോ ഫോൺ എടുത്തിട്ടുവേണമല്ലോ വിളിക്കാൻ. അതുകൊണ്ടുതന്നെ ആ സമയത്ത് തീരെ വിളി കുറവായിരുന്നു. പക്ഷേ, ഞങ്ങൾക്കിടയിൽ ആ ബോണ്ട് ഇപ്പോഴും ഉണ്ട്. അത് ഞങ്ങൾക്കുപോലും ഒരു സർപ്രൈസിങ്ങ് ഫാക്ടറാണ്. എത്ര നാളുകൾക്കു ശേഷം കണ്ടാലും 'എടീ പിന്നെയില്ലേ...' എന്നു ചോദിച്ച് ഞങ്ങൾ സംസാരിച്ചു തുടങ്ങും.

അനിഘയെയും ചെറുപ്പം മുതലേ അറിയാം. കോഴിക്കോടു തന്നെയാണ് അവളുടെ വീടും. ഷൂട്ടിനിടയിൽ തന്നെയാണ് പരിചയപ്പെട്ടത്. പിന്നെ കോളേജിൽ എന്റെ സീനിയറായി. അവൾ പറഞ്ഞിട്ടാണ് ഞാൻ ജേണലിസം പഠിച്ചത്. ഇപ്പോൾ ഒരേ ഫ്ളാറ്റിലാണ് താമസിക്കുന്നതും. എടാ പാലുണ്ടോ, എടാ അതുണ്ടോ ഇതുണ്ടോ എന്നൊക്കെ ചോദിച്ചു വിളിക്കുന്ന തരം ബോണ്ടിങ്ങിലേക്കെത്തി'', ശ്രേയ അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക