നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. എന്നാൽ, ഇതിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെയുണ്ടാകുന്ന അധിക്ഷേപങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിലവിൽ നടക്കുന്ന പ്രതിഷേധങ്ങളോടും തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന പ്രതിഷേധങ്ങളോടും പ്രതികരിച്ച് ഇൻഫ്ലുവൻസറും സംരംഭകയും ദിയ കൃഷ്ണ രംഗത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രതിഷേധങ്ങളുടെ കാരണം തനിക്കറിയാമെന്നും നല്ലൊരു കാര്യത്തിന് വേണ്ടിയുള്ള പ്രതിഷേധത്തിന് താൻ എതിരല്ലെന്നും, വിഷയം സർക്കാർ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദിയ പറഞ്ഞു. എന്നാൽ, ഇതിന്റെ പേരിൽ തന്നെയോ കുടുംബത്തെയോ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതും നട്ടെല്ലില്ലാത്തവർ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും ദിയ വ്യക്തമാക്കി.

ദിയ കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ

എനിക്ക് ഈ പ്രതിഷേധത്തിന്റെ കാരണം അറിയാം, ഞാൻ തീർച്ചയായും ഇതിന് എതിരല്ല. ഇതൊരു നല്ല കാര്യത്തിന് വേണ്ടിയാണെന്നും സർക്കാർ ഉടൻ തന്നെ എന്തെങ്കിലും നടപടി സ്വീകരിക്കണമെന്നും ഞാൻ മനസ്സിലാക്കുന്നു. എന്നാൽ പ്രാണികളെ പിന്തുണയ്ക്കുന്നില്ല എന്ന ഒറ്റക്കാരണത്താൽ എന്നെയും എന്റെ കുടുംബത്തെയും നട്ടെല്ലില്ലാത്തവർ എന്ന് വിളിക്കുന്നത് ക്രൂരതയാണ്.

എന്നെയും എന്റെ കുടുംബത്തെയും നിങ്ങളുടെ ഇത്തരം ചീഞ്ഞ വിവാദങ്ങളിൽ നിന്ന് ഒഴിവാക്കുക. പിന്നെ, എന്നെയും എന്റെ കുടുംബത്തെയും അൺസബ്‌സ്‌ക്രൈബ് ചെയ്യുകയും അൺഫോളോ ചെയ്യുകയും ചെയ്യുന്ന പരിപാടി (എനിക്കെതിരെയും എന്റെ കുടുംബത്തിനെതിരെയും ഇപ്പോൾ നടക്കുന്ന പുതിയ ട്രെൻഡിങ് പ്രചാരണം) ചെയ്യുന്നവർക്ക് അത് തുടരാവുന്നതാണ്.

അതേസമയം, നീറ്റ് ക്രമക്കേടില്‍ എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച നടത്താന്‍ സന്നദ്ധമാണെന്ന് ലോക് സഭ സ്പീക്കര്‍ ഓംബിര്‍ലയും, പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജുവും വ്യക്തമാക്കി. പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമാകുന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേന്ദ്രം ചർച്ചക്ക് സന്നദ്ധത അറിയിച്ചത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming