വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഹോം മാറ്റിനിര്‍ത്തപ്പെട്ടെങ്കില്‍, അത് തെറ്റായ പ്രവണതയാണെന്ന് റോജിൻ പറയുന്നു.
സംസ്ഥാന ചലച്ചിത്ര അവാർഡ്(Kerala State Film Awards 2021) പ്രഖ്യാപന വിവാദത്തിൽ പ്രതികരണവുമായി ഹോം സിനിമയുടെ സംവിധായകൻ റോജിൻ തോമസ്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഹോം മാറ്റിനിര്‍ത്തപ്പെട്ടെങ്കില്‍, അത് തെറ്റായ പ്രവണതയാണെന്ന് റോജിൻ പറയുന്നു. അഞ്ച് ആറ് വർഷത്തെ കഷ്ടപ്പാടിൽ നിന്നും എഴുതിയെടുക്കുന്ന സിനിമയാണ് ഹോം. കൊവിഡ് സമയത്ത് ഒരുപാട് കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത സിനിമ. അങ്ങനെയൊരു കഠിനാധ്വാനം പിന്നിലുണ്ട്. ഇന്ദ്രൻസ് ചേട്ടന്റെ നാല്പത് വർഷത്തെ കരിയറിൽ ലഭിച്ച ഫുൾ ലെങ്ത് കഥാപാത്രം. ഇത്രയും ദിവസം ഷൂട്ടിനായി അദ്ദേഹം നൽകിയ മറ്റൊരു സിനിമയില്ല. അവാർഡിൽ ഒരു പരാമർശം എങ്കിലും വരാമായിരുന്നുവെന്നും റോജിൻ വ്യക്തമാക്കുന്നു.
റോജിൻ തോമസിന്റെ വാക്കുകൾ
ഏതാനും പേർ ചേർന്നെടുക്കുന്ന തീരുമാനമാണല്ലോ ജൂറിയുടേത്. മറ്റുള്ളവരെ ഫീൽ ചെയ്യിപ്പിച്ചത് പോലെ ജൂറിയെ ഫീൽ ചെയ്യിക്കാൻ പറ്റാതെ പോയതിൽ സംവിധായകൻ എന്ന നിലയിൽ വിഷമമുണ്ട്. സിനിമ ഇറങ്ങി കഴിഞ്ഞ് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നു തന്നെ നമുക്ക് സന്തോഷം ഉണ്ടായിരുന്നു. അത് തന്നെയാണ് ഏറ്റവും വലിയ അവാർഡ്. ഹോമിന്റെ സംവിധായകൻ എവിടെ പോയാലും അവരുടെ വീട്ടിലെ ഒരാളായാണ് എല്ലാവരും കാണുന്നത്. എന്നെ സംബന്ധിച്ച് അതുതന്നെയാണ് ഏറ്റവും വലിയ അവാർഡ്. മാധ്യമങ്ങളിലൊക്കെ വാർത്തകൾ വരുമ്പോൾ സ്വാഭാവികമായും മനുഷ്യനെന്ന നിലയിൽ പ്രതീക്ഷിക്കുമല്ലോ. അവാർഡ് ലഭിക്കാത്തതിൽ വിഷമമൊന്നും ഇല്ല. ഇന്നലെ മുതലുള്ള ആളുകളുടെ പ്രതികരണം തന്നെ അവാർഡ് ലഭിച്ചത് പോലെയാണ്. ഹോം ജൂറി കണ്ടിട്ടില്ല എന്ന് തോന്നുന്നില്ല. കാരണം അവസാന റൗണ്ടിൽ വരെ സിനിമ എത്തിയിരുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. കണ്ട സിനിമ അവാർഡിന് അർഹതപ്പെട്ടതാണെന്ന് അവർക്ക് തോന്നിക്കാണില്ല. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഹോം മാറ്റിനിര്‍ത്തപ്പെട്ടെങ്കില്‍, അത് തെറ്റായ പ്രവണതയാണ്. ഹോം സിനിമ അഞ്ച് ആറ് വർഷത്തെ കഷ്ടപ്പാടിൽ നിന്നും നമ്മൾ എഴുതിയെടുക്കുന്ന സിനിമയാണ്. കൊവിഡ് സമയത്ത് ഒരുപാട് കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത സിനിമയാണ്. അങ്ങനെയൊരു കഠിനാധ്വാനം സിനിമയ്ക്ക് പിന്നലുണ്ട്. ഇന്ദ്രൻസ് ചേട്ടന്റെ നാല്പത് വർഷത്തെ കരിയറിൽ ലഭിച്ച ഫുൾ ലെങ്ത് കഥാപാത്രം. ഇത്രയും ദിവസം ഷൂട്ടിനായി അദ്ദേഹം നൽകിയ മറ്റൊരു സിനിമയില്ല. അവാർഡിൽ ഒരു പരാമർശം എങ്കിലും വരാമായിരുന്നു. അദ്ദേഹം ശ്രദ്ധിക്കപ്പെട്ടില്ല എന്നതിൽ വിഷമമുണ്ട്. അവാർഡ് ലഭിച്ചവർക്കെതിരെ നമുക്കൊരു പ്രതിഷേധവുമില്ല.
'ജനഹൃദയങ്ങളിലെ മികച്ച നടന്‍'; ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജില്‍ ജൂറിക്കെതിരെ വിമര്‍ശനം
എന്തെങ്കിലും കാരണത്തിന്റെ പേരിലാണ് അവാർഡിൽ ഹോമിനെ പരിഗണിക്കാത്തതെങ്കിൽ അത് ശരിയായ കാര്യമല്ലെന്ന് നടി മഞ്ജു പിള്ള പറയുന്നു. "നല്ലൊരു സിനിമ കാണാതെ പോയി, അത് എന്തെങ്കിലും കാരണത്തിന്റെ പുറത്താണെങ്കിൽ അത് ശരിയായില്ലെന്ന് മാത്രമേ എനിക്ക് പറയാനുള്ളു. സംവിധായകൻ ഏഴ് വർഷം നെഞ്ചിൽ കൊണ്ട് നടന്ന സിനിമയാണ് ഹോം. നല്ലൊരു സിനിമ കാണാതെ പോയതിലുള്ള വിഷമമുണ്ട്. ഹോം കണ്ടില്ലേ എന്നൊക്കെ തോന്നിപ്പോയി. പിന്നെ ജനങ്ങൾ തന്നൊരു സ്നേഹമുണ്ട് അവർ തന്ന സപ്പോർട്ടുണ്ട് അതുതന്നെയാണ് ഏറ്റവും വലുത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്നതും ജനങ്ങൾ തന്നൊരു സപ്പോർട്ടാണ്. അതല്ലേ നമുക്ക് ഏറ്റവും അത്യാവശ്യം വേണ്ട ഘടകവും ഏറ്റവും വലിയ അവാർഡും. അർഹതപ്പെട്ടവർക്ക് തന്നെയാണ് അവർഡ് കിട്ടിയത്. നമുക്ക് അവാർഡ് കിട്ടിയില്ല എന്ന് പറഞ്ഞ് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ", എന്നായിരുന്നു മഞ്ജു പിള്ളയുടെ പ്രതികരണം.

അതേസമയം, തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്ന് ഇന്ദ്രൻസ് പ്രതികരിച്ചു. 'ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാര്‍ ജൂറി തിരുത്തുമോയെന്നും' ഇന്ദ്രന്‍സ് ചോദിച്ചു.
