'ഒടുവില്‍ എ സര്‍ട്ടിഫിക്കറ്റ് മതിയെന്ന് തീരുമാനിച്ചു': സലാറിന് എ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കാരണം ഇതാണ്.!
കുടുംബ പ്രേക്ഷകർ തീയറ്ററുകളിൽ എത്തണമെന്ന് ആഗ്രഹിക്കുന്നതിനാൽ യു/എ സർട്ടിഫിക്കറ്റാണ് ഞങ്ങൾ പ്രതീക്ഷിച്ചതെന്ന് വിജയ് കിരഗന്തൂർ പറയുന്നു.
![Salaar producer reveals why the film was given an A certificate Salaar producer reveals why the film was given an A certificate](https://static-ai.asianetnews.com/images/01hhk4yhdfx7v3fmjsms74d9aa/prabhas-prithviraj-starrer-salaars-first-song-out-getting-fans-attention_363x203xt.jpg)
ബെംഗലൂരു: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സലാര്‍. പ്രഭാസ് നായകനാകുമ്പോള്‍ പ്രശാന്ത് നീലാണ് സംവിധാനം എന്നതിനാലാണ് പ്രേക്ഷകരുടെ പ്രതീക്ഷ. കെജിഎഫുമായി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ വ്യക്തമാക്കിയിരുന്നു. പ്രഭാസ് നായകനായി വേഷമിടുന്ന സലാര്‍ സിനിമയിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.
കെജിഎഫ് അടക്കം നിര്‍മ്മിച്ച ഹോംബാല ഫിലിംസാണ് സലാറിന്‍റെയും നിര്‍മ്മാതാക്കള്‍. ഹോംബാല ഫിലിംസ് മേധാവി വിജയ് കിരഗന്ദൂർ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ബോളിവുഡ് മാധ്യമങ്ങള്‍ക്ക് നിരന്തരം അഭിമുഖം നല്‍കുകയാണ്. ജ്യോതിഷപരമായ കാരണങ്ങളാലാണ് സലാര്‍ റിലീസിനായി ഡിസംബർ 22 തിരഞ്ഞെടുത്തതെന്ന് അടുത്തിടെ അദ്ദേഹം പ്രസ്താവിച്ചിരുന്നു. മറ്റൊരു അഭിമുഖത്തിൽ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് സലാര്‍ നിര്‍മ്മാതാവ് ഇപ്പോള്‍.
കുടുംബ പ്രേക്ഷകർ തീയറ്ററുകളിൽ എത്തണമെന്ന് ആഗ്രഹിക്കുന്നതിനാൽ യു/എ സർട്ടിഫിക്കറ്റാണ് ഞങ്ങൾ പ്രതീക്ഷിച്ചതെന്ന് വിജയ് കിരഗന്തൂർ പറയുന്നു. എന്നാല്‍ ഇപ്പോള്‍ നിയമങ്ങള്‍ കുറച്ചുകൂടി ശക്തമാണ്. അതിനാല്‍ തന്നെ ഈ സർട്ടിഫിക്കേഷനിൽ ഞങ്ങൾക്ക് കുഴപ്പമില്ല. അതി തീവ്രമായ ആക്ഷൻ സീക്വൻസുകൾ ഉള്ളതിനാലാണ് സലാറിന് എ സർട്ടിഫിക്കറ്റ് ലഭിച്ചത് എന്നാണ് സെൻസർ ബോർഡ് ഞങ്ങളോട് വിശദീകരിച്ചത്.സിനിമയിൽ അശ്ലീലമായ രംഗങ്ങള്‍ ഒന്നും തന്നെയില്ലെന്നും വിജയ് കിരഗന്ദൂർ വിശദീകരിച്ചു.
”യു/എ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് ചില ഭാഗങ്ങള്‍ വെട്ടാന്‍ നിർദ്ദേശിച്ചു. പക്ഷേ സംവിധായകന്‍ നീൽ അതിന് എതിരായിരുന്നു. അക്രമാസക്തനായ ഒരു മനുഷ്യന്റെ സ്വഭാവസവിശേഷത കാണിക്കുന്ന ചില രംഗങ്ങൾ എടുത്ത് കളഞ്ഞാല്‍ സിനിമയൂടെ മൊത്തം എഫക്ട് തന്നെ അത് നഷ്ടപ്പെടുത്തും. അടുത്തിടെ എ സർട്ടിഫിക്കറ്റ് നേടിയ അനിമലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്. എ സർട്ടിഫിക്കേഷൻ സംബന്ധിച്ച് ഞങ്ങള്‍ ചർച്ച ചെയ്തു. വാസ്തവത്തിൽ, എ റേറ്റിംഗ് കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുമെന്ന് അവർ പറഞ്ഞത്. ഇതോടെ എ സര്‍ട്ടിഫിക്കറ്റ് എന്ന തീരുമാനത്തില്‍ എത്തി" വിജയ് കിരഗന്ദൂർ പറയുന്നു.
ഡിസംബര്‍ 22നാണ് ഇന്ത്യയിലെ റിലീസ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നത് റെക്കോര്‍ഡുമാണ്.
ബോക്സ് ഓഫീസില്‍ രജനിയും കമലും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ വിജയം ആര്‍ക്ക്?:കളക്ഷന്‍ ഇങ്ങനെ.!
വിജയ് ദേവരകൊണ്ടയുടെ പരാതി: യൂട്യൂബര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍