'മലൈക്കോട്ടൈ വാലിബൻ' സിനിമയുടെ ചിത്രീകരണത്തിനായി കൊണ്ടുവന്ന കാളകളെ ഗോ ഗുണ്ടകൾ ആക്രമിച്ചു കൊണ്ടുപോയതായി നിർമ്മാതാവ് ഷിബു ബേബി ജോൺ വെളിപ്പെടുത്തി. cow vigilante destroyed the vehicle carrying bulls for the shoot of Malaikottai Valiban

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'മലൈക്കോട്ടൈ വാലിബൻ' മികച്ച നീരൊപ്പക പ്രശംസകൾ നേടിയ ചിത്രത്തിന് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ സാധ്യതയും ഏറെക്കുറെ അവസാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനായി കൊണ്ടുവന്ന തങ്ങളുടെ കാളകളെ ഗോ ഗുണ്ടകൾ അക്രമത്തിലൂടെ കൊണ്ടുപോയതിനെ കുറിച്ച് സിനിമയുടെ നിർമ്മാതാവ് ഷിബു ബേബി ജോൺ പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. എല്ലാത്തരത്തിലുള്ള പേപ്പറുകൾ ഉണ്ടായിരുന്നിട്ടും , കാളയെയും പശുവിനെയും വേർതിരിച്ചറിയാൻ കഴിയാത്ത ഗോ ഗുണ്ടകൾ തങ്ങളുടെ വണ്ടി തകർക്കുകയും ഡ്രൈവറെ മർദ്ധിക്കുകയും ചെയ്തുവെന്നും ഷിബു ബേബി ജോൺ പറയുന്നു.

"കാളവണ്ടിയാണ് വാലിബനില്‍, പക്ഷെ സാധാരണ കാളയൊന്നും പറ്റില്ലെന്ന് ലിജോയ്ക്ക് നിര്‍ബന്ധമുണ്ട്. വലിയ കാള തന്നെ വേണം. പ്രൊഡക്ഷന്‍ ചുമതലയുള്ളവര്‍ രാജസ്ഥാനില്‍ മൊത്തം നടന്ന് കാളയുടെ ഫോട്ടോയെടുത്ത് ലിജോയ്ക്ക് അയച്ചു കൊടുക്കും. ലിജയോക്ക് അതൊന്നും പറ്റത്തില്ല. അവസാനം കാളയെ തപ്പി തപ്പി ഗുജറാത്തിലെത്തി. ഗുജറാത്തില്‍ നിന്നും 12 കാളയെ കിട്ടി. ഫോട്ടോയെടുത്ത് അയച്ചു കൊടുത്തപ്പോള്‍ ലിജോ അപ്രൂവ് ചെയ്തു. അങ്ങനെ ഗുജറാത്തില്‍ നിന്നും രാജസ്ഥാനില്‍ രണ്ട് വണ്ടി കോണ്‍വോയായി കാളയെ കൊണ്ടു വരികയാണ്. പശുവിനെ കൊല്ലരുതെന്ന് നിയമമുള്ള നാടാണ്. അവിടെ കാളയെ കൊണ്ടു വരാനും നിയമമുണ്ട്. ഹെല്‍ത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണം. വില്ലേജ് സര്‍പഞ്ചിന്റെ അനുമതി വേണം. മെഡിക്കല്‍ ചെക്കപ്പ് നടത്തണം. ഇതെല്ലാം നടത്തി 12 കാളയുമായി വണ്ടി ഇങ്ങനെ വരികയാണ്." ഷിബു ബേബി ജോൺ പറയുന്നു.

‘കാളകളെ ഊരിക്കൊണ്ടു പോയി’

"വൈകിട്ടായപ്പോള്‍ എവിടെയോ വച്ച് നൂറ് പേരടങ്ങുന്നൊരു സംഘം വന്ന് വണ്ടിയും അടിച്ചു പൊട്ടിച്ച്, ഡ്രൈവറേയും അടിച്ച് കാളകളെ ഊരിക്കൊണ്ടു പോയി ഗോശാലയില്‍ കെട്ടിയിട്ടു. കൗ വിജിലന്‍സ് എന്ന് നമ്മള്‍ കേട്ടിട്ടല്ലേയുള്ളൂ. ഞങ്ങളത് അനുഭവിച്ചു. എഴുതാനും വായിക്കാനും അറിയുന്നവരാണെങ്കിലല്ലേ പേപ്പര്‍ കൊണ്ടു കാര്യമുള്ളൂ. പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെന്നപ്പോള്‍ വണ്ടി പിടിച്ചിട്ടു. ഒരു തരത്തില്‍ നമ്മുടെ സ്വാധീനം ഉപയോഗിച്ച് വണ്ടിയും കാളകളേയും അവിടെ നിന്നും ഇറക്കി കൊണ്ടു വന്നു. വേറെ വണ്ടിയിലാണ് കാളകളെ രാജസ്ഥാനിലെത്തിച്ചത്. പശുവാണെങ്കില്‍ പിന്നേയും മനസിലാക്കാം. ഇത് എല്ലാ പേപ്പറോടേയും കാളയെ കൊണ്ടു പോകുന്നതാണ്. വല്ലാത്ത കഷ്ടമാണ്." ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു. വിറ്റ് ക്രൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.

YouTube video player