പല ആക്ടേഴ്സിന്റെ പേരിലും പരാതികൾ ഉണ്ടെന്നും ഷെയിനിന്റെ പേര് പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവരുടെ പേര് പറയാനും കാണിക്കണമെന്നും സാന്ദ്ര പറഞ്ഞു.

സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ ഷെയിൻ നി​ഗവും ശ്രീനാഥ് ഭാസിയുമായി ഇപ്പോൾ മലയാള സിനിമയിലെ ചർച്ചാ വിഷയം. ഇതിൽ ഷെയിനിനെതിരെ കടുത്ത ആരോപണങ്ങളുമായി നിർമ്മാതാവ് സോഫിയ പോൾ രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തിൽ നിർമാതാവും നടിയുമായ സാന്ദ്രാ തോമസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

ഇത്തരം പ്രശ്നങ്ങള്‍ എല്ലാ സെറ്റിലും നടക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഷെയിനിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതെന്നും സാന്ദ്ര ചോദിക്കുന്നു. പല ആക്ടേഴ്സിന്റെ പേരിലും പരാതികൾ ഉണ്ടെന്നും ഷെയിനിന്റെ പേര് പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവരുടെ പേര് പറയാനും കാണിക്കണമെന്നും സാന്ദ്ര പറഞ്ഞു. മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സാന്ദ്രയുടെ പ്രതികരണം. ന്യു ജനറേഷൻ അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ ബു​ദ്ധിമുട്ട് ഉണ്ടാകാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സാന്ദ്രയുടെ പ്രതികരണം.

സാന്ദ്രാ തോമസിന്റെ വാക്കുകൾ ഇങ്ങനെ

ന്യു ജെന്‍ കുട്ടികളുമായി പ്രവർത്തിക്കുമ്പോൾ തീര്‍ച്ചയായും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. കാരണം അവരുടെ പ്രായത്തിന്‍റേതായ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഈ പ്രായത്തില്‍ പൈസയും ഫെയിമും കിട്ടന്നതിന്‍റേതായ പ്രശ്നങ്ങൾ കൊണ്ടാകാം. ലാലേട്ടന്‍റയും മമ്മൂക്കയുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ സുഖമാണെന്ന് പറയുന്നതിന്റെ കാര്യം അവര്‍ ഇതെല്ലാം കണ്ട് വന്നു കഴിഞ്ഞു. അവിരിതെല്ലാം കണ്ട് ഒരു കണ്ടന്റ് സ്റ്റേജിലെത്തി. ബാക്കിയുള്ളവരെ കൈപിടിച്ച് സിനിമയിലേക്ക് കയറ്റുക എന്നത് മാത്രമാണ് ഇനി അവരുടെ ദൗത്യം. അവരത് നമ്മായിട്ട് ചെയ്യുന്നുമുണ്ട്.

പുതിയ തലമുറയിലെ അഭിനേതാക്കള്‍ അങ്ങനെ അല്ല. അവര്‍ക്ക് ഈ മേഖലയില്‍ പരസ്പരം മത്സരിക്കേണ്ടതായിട്ടുണ്ട്. പിന്നെ നല്ല സിനിമകള്‍ക്ക് വേണ്ടിയുള്ള അടിയും പിടിയുമുണ്ട്. കൂടാതെ വലിയ സിനിമകള്‍ക്ക് വേണ്ടിയുള്ള മത്സരം വരെ നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവരെ നോര്‍മലായി ഡീല്‍ ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. നാട്ടുകാരൊക്കെ സിനിമയെ കുറിച്ച് നല്ലത് പറയുമ്പോള്‍ ഞാനെന്തോ വലിയ സംഭവമാണെന്ന് തോന്നും. അപ്പോള്‍ ചുറ്റും നില്‍ക്കുന്നവരോടെല്ലാം പുച്ഛമായിരിക്കും. ആ സ്റ്റേജ് കഴിഞ്ഞ് കിട്ടണം. അതിന് സമയമെടുക്കും. 

ഇപ്പോള്‍ എല്ലാവരും കൂടെ അറ്റാക്ക് ചെയ്യുന്നത് ഷെയിൻ നി​ഗത്തെയാണ്. ഇനി അതിൽ നിന്നാരു രക്ഷപ്പെടല്‍ ഷെയിനിന് ബുദ്ധിമുട്ടായിരിക്കും. ഇത്തരം പ്രശ്നങ്ങള്‍ എല്ലാ സെറ്റിലും നടക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഷെയിനിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നു എന്നുള്ളതും ഒരു ചോദ്യമാണ്. ഷെയിൻ ഒരാള്‍ മാത്രമല്ല ഇങ്ങനെ ചോദിക്കുന്നതും പറയുന്നതും പെരുമാറുന്നതും. 

ഞാന്‍ പരാതി കൊടുത്തിട്ടുണ്ടല്ലോ, വേറെ പലരും പല ആക്ടേഴ്സിന്‍റെ പേരിലും പരാതി കൊടുത്തിട്ടുണ്ടല്ലോ. അന്നൊന്നും ഒരു ചർച്ചയും നടന്നിട്ടില്ലല്ലോ. അതൊന്നും ഇവിടെ ചര്‍ച്ചയാക്കപ്പെട്ടിട്ടില്ലോ. അന്നെല്ലാം അത് ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചത്. ഇവിടെ അടുത്തിടെയായി നിരവധി ആക്ടേഴ്സിന്‍റെ പേരില്‍ പരാതികള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് ഷെയ്നിന്‍റെ പേരില്‍ മാത്രം പരാതി ഉയര്‍ന്ന് വരുന്നു. ഒരുപാട് പേരുടെ പേരിൽ പരാതികളില്ലേ. എല്ലാവരുടെ പേരും പറയേണ്ടേ. പറയുമ്പോൾ എല്ലാവരുടെ പേരും പറയണം. അവർ തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ഷെയിനിന്റെ പേര് പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവരുടെ പേര് പറയാനും കാണിക്കണം.