Asianet News MalayalamAsianet News Malayalam

'ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകള്‍ തമിഴ്നാടിന് വിട്ടുകൊടുക്കുക'; സന്തോഷ് പണ്ഡിറ്റ് പറയുന്നു

വിഷയത്തില്‍ പ്രായോഗിക പരിഹാരങ്ങളൊന്നും ഉടന്‍ സംഭവിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

santhosh pandit says his opinion on mullaperiyar dam issue
Author
Thiruvananthapuram, First Published Oct 26, 2021, 8:33 PM IST

മുല്ലപ്പെരിയാര്‍ (Mullaperiyar) വിഷയത്തില്‍ തന്‍റേതായി ഭാഷയില്‍ 'പരിഹാരം' നിര്‍ദേശിച്ച് സന്തോഷ് പണ്ഡിറ്റ് (Santhosh Pandit). വിഷയത്തില്‍ പ്രായോഗിക പരിഹാരങ്ങളൊന്നും ഉടന്‍ സംഭവിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ജില്ലകള്‍ തമിഴ്നാടിന് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും സന്തോഷ് വിമര്‍ശനാത്മകമായി പറയുന്നു. അതോടെ ആ ജില്ലക്കാരുടെ സുരക്ഷയ്ക്കായി തമിഴ്നാട് പുതിയ ഡാം പണിയുമെന്നും.

സന്തോഷ് പണ്ഡിറ്റിന്‍റെ കുറിപ്പ്

മുല്ലപ്പെരിയാർ വിഷയത്തിൽ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് ഞാൻ കരുതുന്നില്ല. സ്‍കൂള്‍ ബസ് അപകടത്തിൽ പെടുമ്പോൾ വണ്ടിയുടെ ഫിറ്റ്നസ് ഉറപ്പാക്കുക. എവിടെയെങ്കിലും വലിയ കെട്ടിടം കത്തിയ ഒരാഴ്ച ഫയർ ആൻഡ് സേഫ്റ്റി ഉറപ്പാക്കുക. സ്ത്രീധനത്തിന്‍റെ പേരിൽ ഏതെങ്കിലും പെൺകുട്ടി  ആത്മഹത്യ ചെയ്‍താല്‍ ഒരാഴ്ച സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക. പ്രളയം വന്നതിനു ശേഷം ഗാഡ്‍ഗില്‍, കസ്‍തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ചർച്ച ചെയ്യുക.  അങ്ങനെ തുടങ്ങി കുറെ കലാപരിപാടികളാണ് ഇവിടെ നടക്കുന്നത്. എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുൻപ് കുറെ  യോഗം ചേരും, സംഭവിച്ചു കഴിയുമ്പോൾ ദു:ഖം, ആദരാഞ്ജലികൾ, പിന്നെ ഒരു അന്വേഷണ കമ്മീഷൻ (അതിന് കുറച്ചു കോടികൾ കത്തിക്കും. അത്രതന്നെ)

ഇതിന്‍റെ പരിഹാരം ഒന്നേയുള്ളൂ, മുല്ലപെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ്നാടിന് വിട്ടുകൊടുക്കുക. അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാമും പണിയും, തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ സമ്പുഷ്ടം ആകുകയും ചെയ്യും. ലോകത്തിന്‍റെ ഏതു കോണിലുള്ളവരെയും 'സേവ്' ചെയ്യുവാൻ  കഷ്ടപ്പെട്ട്  നടക്കുന്നവർ ഇനിയെങ്കിലും സ്വയം 'സേവ്' ചെയ്യാൻ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്നാടിനു വെള്ളവും കിട്ടുവാൻ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാം. 

(വാൽകഷ്‍ണം: ഇനി പുതിയ ഡാം പണിയുകയാണെങ്കിൽ ഒന്നുകിൽ ആ ജോലി  തമിഴ്നാടിനെയോ കേന്ദ്രത്തെയോ കൊണ്ട് ചെയ്യിക്കുക. അല്ലെങ്കിൽ പാലാരിവട്ടം പാലം,  കോഴിക്കോട് കെഎസ്ആര്‍ടിസി ടെർമിനലിന്‍റെ അവസ്ഥയാകില്ല എന്ന് ഉറപ്പു  വരുത്തുക.  ഇപ്പോഴാണേൽ മഴക്കാലത്ത് പേടിച്ചാൽ മതി. 'ചിലർ' പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ആ ജില്ലക്കാർ  ഭയന്ന് ജീവിക്കേണ്ടി  വരും.)

Follow Us:
Download App:
  • android
  • ios