‘നെഗറ്റീവ് കമന്റുകളെ മൈന്റ് ചെയ്യുന്നില്ല; അതിലും വലുതല്ലേ പാഷൻ‘; ചാൻസ് ചോദിച്ച് ഹോർഡിംഗ് വച്ച ശരത്
സിനിമയില്‍ അഭിനയിക്കാന്‍ അവസരത്തിനായി സ്വന്തം ഹോര്‍ഡിംഗ് വെച്ച് യുവാവ്.
‘സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. പ്രതീക്ഷയോടെ ശരത്ത് പനച്ചിക്കാട്’, ഈ വാക്കുകൾ എഴുതിയ ഒരു ഹോർഡിംഗ് ആണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളിലായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. അഭിനയ മോഹവുമായി പലരുടെയും മുന്നിൽ പോയെങ്കിലും നിരാശ മാത്രം ഫലമായി കിട്ടിയ ശരത്തിന്റേതാണ് ഈ ഹോർഡിംഗ്. താന്റെ അധ്വാനത്തിൽ നിന്നും സ്വരൂകൂട്ടി വച്ച 25000 രൂപ കൊണ്ടാണ് ശരത് ഹോർഡിംഗ് തയ്യാറാക്കിയത്. അതും ഏതെങ്കിലും സിനിമാക്കാർ വിളിക്കുമെന്ന പ്രതീക്ഷയിൽ.
"കഴിഞ്ഞ പത്ത് വർഷത്തിലേറെ ആയി സിനിമാ മോഹവുമായി നടക്കുന്ന ഒരാളാണ് ഞാൻ. പലരുടെയും മുന്നിൽ ചാൻസ് ചോദിച്ച് അലഞ്ഞു. പക്ഷേ നിരാശ മാത്രമായിരുന്നു ഫലം. 40 വർഷം മുൻപ് അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നറിയിച്ച് മമ്മൂക്ക പത്രത്തിൽ പരസ്യം കൊടുത്തിരുന്നല്ലോ ? അതൊരു പ്രചോദനം ആയിരുന്നു. അദ്ദേഹം പത്ര പരസ്യമാണ് നൽകിയതെങ്കിൽ ഞാൻ ഹോർഡിംഗ് വച്ചു എന്ന് മാത്രം. എങ്ങനെയോ കയറി കൂടിയ ചിന്തയാണ് ഹോർഡിംഗ് വയ്ക്കാം എന്നത്. ചിലപ്പോൾ ഇത് കണ്ട് ആരെങ്കിലും വിളിച്ചാലോ ? ചില സിനിമകളിൽ ഞാൻ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഒന്നിലും ഞാനില്ല. 'അമ്പിളി', 'മഹേഷിന്റെ പ്രതികാരം', 'തോപ്പിൽ ജോപ്പൻ' തുടങ്ങി ഒത്തിരി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്തും ശേഷവും ഞാൻ നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ടായിരുന്നു", ശരത് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.
പെട്ടെന്നൊരു ദിവസം ഇങ്ങനെ ഹോർഡിംഗ് വരുന്ന സമയത്ത് നിരവധി പേർ വിളിക്കും കമന്റുകൾ ചെയ്യും. നെഗറ്റീവ് കമന്റുകളെ ഞാൻ കാര്യമാക്കുന്നില്ല. അതിനെക്കാൾ വലുതാണല്ലോ അഭിനയത്തോടുള്ള നമ്മുടെ പാഷനെന്നും ശരത്ത് പറയുന്നു.
കോട്ടയത്തെ പ്രൈവറ്റ് ബസ് ഡ്രെവറാണ് ഇരുപത്താറ് വയസുകാരനായ ശരത്. മകന് എല്ലാ പിന്തുണയും നൽകി കൊണ്ട് ശരത്തിന്റെ അച്ഛനും അമ്മയും ഒപ്പമുണ്ട്. ശരത്തിന്റെ പരിശ്രമത്തിന് എന്നെങ്കിലും ഒരു വഴി തുറന്നു കിട്ടുമെന്ന പ്രതീക്ഷയിലാണ് അവരും.
Read More : മാസ് ലുക്കില്‍ 'കൊട്ട മധു', 'കാപ്പ'യുടെ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്