ശരത്‍കുമാര്‍ വീണ്ടും പൊലീസ് ഓഫീസറാകുന്നു.
'പോര്‍ തൊഴിലെ'ന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ശരത്‍കുമാര്‍ വീണ്ടും ആവേശം തീര്‍ക്കാൻ ഒരുങ്ങുകയാണ്. ശരത്‍കുമാര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി റിലീസിന് തയ്യാറെടുക്കുന്നു.അക്കൂട്ടത്തിലെ പ്രധാനപ്പെട്ട ചിത്രമാണ് 'ഹിറ്റ്‍ലിസ്റ്റ്'. ശരത്‍കുമാര്‍ വീണ്ടും പൊലീസുകാരനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.
സൂര്യകതിറും കെ കാര്‍ത്തികേയനുമാണ് സംവിധാനം. വിജയ് കനിഷ്‍കയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സമുദ്രക്കനി, ഗൗതം വാസുദേവ് മേനോൻ, സത്താര, സ്‍മൃതി വെങ്കട്, രാമചന്ദ്ര രാജു, രാമചന്ദ്രൻ, ഐശ്വര്യ ദത്ത്, അബി നക്ഷത്ര, അനുപമ കുമാര്‍, ബാലശരവണൻ എന്നിവുമുണ്ടാകും. കെ രാംചരണാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം, സി സത്യയാണ് സംഗീത സംവിധാനം.
'പോര്‍ തൊഴില്‍' എന്ന ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗ് ചെയ്യുന്നുണ്ട്. വിഘ്‍നേശ് രാജയാണ് സംവിധാനം ചെയ്‍തത്. വിഘ്‍നേശ് രാജയും ആല്‍ഫ്രഡ് പ്രകാശുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 'പോര്‍ തൊഴില്‍' സിനിമ 50 കോടി നേടിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
ശരത്കുമാര്‍ 'എസ് പി ലോഗനാഥനാ'യപ്പോള്‍ ചിത്രത്തില്‍ 'ഡിഎസ്‍പി കെ പ്രകാശാ'യി അശോക് സെല്‍വനും 'വീണ'യായി നിഖില വിമലും 'എഡിജിപി ഡി മഹേന്ദ്രനാ'യി നിഴല്‍ഗല്‍ രവിയും 'കെന്നഡി'യായി ശരത് ബാബുവും 'മാരിമുത്താ'യി പി എല്‍ തേനപ്പനും 'മുത്തുസെല്‍വനാ'യി സുനില്‍ സുഖദയും വേഷമിട്ടു. ജേക്ക്‍സ് ബിജോയിയായിരുന്നു ചിത്രത്തിന്റെ സംഗീതം. കലൈസെല്‍വൻ ശിവജിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. 'പോര്‍ തൊഴില്‍' ക്രൈം ത്രില്ലര്‍ ചിത്രം ആയിരുന്നു. സമീര്‍ നായര്‍, ദീപക് സെഗാള്‍, മുകേഷ് ആര്‍ മേഹ്‍ത, സി വി സാരഥി, പൂനം മെഹ്‍റ, സന്ദീപ മേഹ്‍റ എന്നിവരായിരുന്നു 'പോര്‍ തൊഴില്‍' നിര്‍മിച്ചത്. അപ്ലോസ് എന്റര്‍ടെയ്‍ൻമെന്റും ഇ4 എക്സ്‍പെരിമെന്റ്‍സുമായിരുന്നു ചിത്രത്തിന്റെ ബാനര്‍. ചിത്രത്തിന്റെ വിതരണം ശക്തി ഫിലിം ഫാക്ടറി ആയിരുന്നു.
