'അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളനെ ശിക്ഷിക്കുന്നതും ഒരുപോലെയോ?': സായ് പല്ലവിക്കെതിരെ വിജയശാന്തി
ഗോവധം നടത്തുന്നവരെ കൊല്ലുന്നതും കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് വിജയശാന്തി ട്വീറ്റ് ചെയ്യുന്നു.
സായ് പല്ലവിക്കെതിരെ(Sai Pallavi ) നടി വിജയശാന്തി. കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലെന്ന നടി സായ് പല്ലവിയുടെ പരാമർശം വിവാദമായതിന് പിന്നാലെയാണ് വിജയശാന്തിയും രംഗത്തെത്തിയത്. ഗോവധം നടത്തുന്നവരെ കൊല്ലുന്നതും കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് വിജയശാന്തി ട്വീറ്റ് ചെയ്യുന്നു.
സായ് പല്ലവിയുടെ വാക്കുകൾ വിവാദപരമാണ്. കാശ്മീരി വംശഹത്യയും വിശുദ്ധ പശുക്കളെ കൊല്ലുന്നവരെ ശിക്ഷിക്കുന്നതും തമ്മിൽ താരതമ്യപ്പെടുത്താൻ സാധിക്കില്ല. ഒരു അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളൻ തന്റെ തെറ്റുകൾക്ക് ശിക്ഷിക്കപ്പെടുന്നതും ഒരേപോലെയാണോ എന്ന് വിജയശാന്തി ചോദിക്കുന്നു. അറിയാത്ത വിഷയങ്ങളിൽ നിന്ന് മാറിനിൽക്കണം എന്നും സായ് പല്ലവിയോട് വിജയശാന്തി പറയുന്നു.
'വിരാട പര്‍വ്വം' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമർശം. മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും സായ് പല്ലവി വ്യക്തമാക്കി. ഈ പ്രസ്താവനത സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴി വച്ചിരുന്നു. ചിലർ സായ് പല്ലവിയെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു.
കശ്മീരി പണ്ഡിറ്റുകളും പശുവിന്റെ പേരിലെ കൊലകളും; പരാമർശത്തിൽ സായ് പല്ലവിക്കെതിരെ പരാതി
"ഞാൻ വളർന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നിൽക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. നിങ്ങൾ അതിനെ മത സംഘർഷമായി കാണുന്നുവെങ്കിൽ, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയിൽ കൊണ്ടുപോയതിന് ഒരാളെ കൊലപ്പെടുത്തിയതും കൂടി കാണണം. ഇതുരണ്ടും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. നല്ല മനുഷ്യനാകാനാണ് വീട്ടുകാർ എന്നോട് പറഞ്ഞത്. അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി പ്രതികരിക്കുക. അത് പ്രധാനമാണ്. നിങ്ങൾ നല്ലൊരു വ്യക്തിയാണെങ്കിൽ തെറ്റിനെ പിന്തുണയ്ക്കുകയില്ല", എന്ന് സായ് പല്ലവി പറഞ്ഞിരുന്നു.