ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.

തിരുവനന്തപുരം: സീരിയൽ-സിനിമ താരം അപർണ നായരുടെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങളെന്ന നിഗമനത്തിൽ പൊലീസ്. ഇന്നലെയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.

നിരവധി സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അപർണ സോഷ്യൽ മീഡിയിലും സജീവമായിരുന്നു. കുടുബത്തോടൊപ്പമുള്ള വീഡിയോ പങ്കുവയ്ക്കാറുണ്ടായിരുന്ന അപർണ അവസാനം പങ്കുവെച്ചത് വിഷാദം പങ്കുവയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു. ഭർത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപർണയുടെ താമസം. ഒരു മാസം മുമ്പ് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി രാജി വച്ചിരുന്നു. അപർണയുടെയും സഞ്ജിതിന്‍റെയും രണ്ടാം വിവാഹമായിരുന്നു. അപർണയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. നാല് വർഷം മുമ്പായിരുന്നു സഞ്ജിതുമായുള്ള വിവാഹം. ഇവർക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്.

Also Read: സീരിയൽ താരം അപർണ അന്തരിച്ചു

മാസങ്ങള്‍ക്ക് മുമ്പ് അപർണയും ഭർത്താവുമായി പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് സഹോദരി കരമന പൊലീസിന് നൽകിയ മൊഴി. പല പ്രാവശ്യം ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കളെ വിളിച്ച് അപർണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരവും അമ്മയെ വിളിച്ച് വിഷമങ്ങള്‍ പറ‌ഞ്ഞ ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി. സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.

Also Read: എന്തിനിത് ചെയ്തു? ഈ കുഞ്ഞുമക്കളെ ഓര്‍ത്തൂടായിരുന്നോ?: അപര്‍ണയെ തേടിയെത്തുന്ന വേദനിപ്പിക്കുന്ന കമന്‍റുകള്‍.!

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056) 

സീരിയൽ താരം അപർണ നായർ വീട്ടിൽ മരിച്ച നിലയിൽ