Asianet News MalayalamAsianet News Malayalam

ആ പ്രായത്തില്‍ കാഞ്ചനയുടെ മനോധര്‍മ്മം എന്നെ അത്ഭുതപ്പെടുത്തി, 'ഓളി'ലെ അഭിനയത്തെ കുറിച്ച് ഷാജി എൻ കരുണ്‍

മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‍കാരം ലഭിച്ച കാഞ്ചന അഭിനയിച്ച് ഓള് പ്രദര്‍ശനത്തിന് എത്തുന്നു.

Shaji N Karun speaks about Kanchana
Author
Thiruvananthapuram, First Published Sep 19, 2019, 5:42 PM IST

നാടകങ്ങളിലൂടെ ശ്രദ്ധേയയായി മലയാള സിനിമയിലും മികച്ച കഥാപാത്രങ്ങളായി എത്തിയ നടിയാണ് കാഞ്ചന. കാഞ്ചന ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രമായ ഓള് പ്രദര്‍ശനത്തിന് എത്തുകയാണ്. മെയിലായിരുന്നു കാഞ്ചന അന്തരിച്ചത്.  കൃഷ്‍ കൈമള്‍ സംവിധാനം ചെയ്‍ത ഓലപീപ്പിയിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‍കാരം നേടിയിട്ടുണ്ട്. കാഞ്ചനയുടെ അഭിനയം ഓള് എന്ന സിനിമയ്‍ക്ക് എത്രത്തോളം വേണ്ടപ്പെട്ടതായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ഷാജി എൻ കരുണ്‍.

സിനിമ എന്നും അവരെ ഓര്‍ക്കണമെന്നും സിനിമയോടുള്ള അവരുടെ സമര്‍പ്പണം ഓള് സിനിമയ്‍ക്കൊപ്പം  ജനമനസ്സുകളില്‍ പതിയണമെന്നും ഷാജി എൻ കരുണ്‍ പറയുന്നു. അവരോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. സിനിമയ്ക്ക് ചേരുന്ന ഒരു അഭിനേതാവായാണ് ഞാന്‍ ക്ഷണിക്കുന്നത്. ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെങ്കിലും വന്നു അഭിനയിക്കാന്‍ മനസ്സുകാണിച്ചു. സ്വന്തം ജോലി നന്നായി ചെയ്‍തു എന്നുളളതു മാത്രമല്ല. സ്വന്തം അവശതകളെ, സിനിമ നല്ലതാവണം എന്ന ആഗ്രഹത്തിനു മുന്നില്‍ മാറ്റിനിര്‍ത്തിയെന്നതാണ് അവരുടെ പ്രത്യേകതയായി എനിക്കു തോന്നിയത്- ഷാജി എൻ കരുണ്‍ പറയുന്നു. സംവിധായകന്‍ പറഞ്ഞു കൊടുത്ത കഥാപാത്രത്തിന്റെ അന്തസത്ത എന്താണെന്നു മനസ്സിലാക്കുക മാത്രമല്ല ഒരു അഭിനേതാവ് ചെയ്യേണ്ടത്., അതിന് അവരുടേതായ ചില സ്റ്റൈലൈസേഷനും കൂടി വരുമ്പോഴാണ് ഭംഗിയേറുക. അത് സിനിമയുടെ വ്യാകരണം കൂടിയാണ്.  അവരുടെ പ്രായത്തിലുള്ളൊരു അഭിനേതാവില്‍ നിന്ന് അത് അധികം ഉണ്ടാകുമെന്ന് കരുതാനാകില്ല. പക്ഷേ എന്നെ കൂടി ചിന്തിപ്പിച്ചു കൊണ്ട് അമ്പരപ്പിച്ചു കൊണ്ട് അവര്‍ അത് കാണിച്ചു തന്നു. ചെറിയ വിറയല്‍ ഉണ്ടായിരുന്നു. അതു കഥാപാത്രത്തിന് ഏറെ ചേരുന്നതായിരുന്നുവെന്നതും യാദൃച്ഛികതയായി. സിനിമ കാണുമ്പോള്‍ അത് മനസ്സിലാകുമെന്നും ഷാജി എൻ കരുണ്‍ പറയുന്നു.

കലാനിലയത്തിന്റെ നാടകങ്ങളിലൂടെയായിരുന്നു കാഞ്ചന അഭിനയരംഗത്ത് എത്തിയത്. 1950 ൽ എം ശ്രീരാമുലു നായിഡു സംവിധാനം ചെയ്‍ത ‘പ്രസന്ന’യിൽ കൊട്ടാരക്കര ശ്രീധരൻ നായർ, പാപ്പുക്കുട്ടി ഭാഗവതർ, രാഗിണി തുടങ്ങിയവർക്കൊപ്പം പ്രധാന വേഷം ചെയ്‍താണ് കാഞ്ചന സിനിമയിലേക്ക് എത്തുന്നത്. ഉദയായുടെ ഉമ്മ, ഇണപ്രാവുകൾ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

സിനിമ– നാടക നടനായ കുണ്ടറ ഭാസിയെ വിവാഹം കഴിച്ച് സിനിമാരംഗത്തുനിന്നു വിട്ടുനിന്ന കാഞ്ചന വർഷങ്ങൾക്കു ശേഷമാണ് വീണ്ടും സിനിമയിലെത്തിയത്. ഇണപ്രാവുകൾ എന്ന സിനിമയുടെ അൻപതാം വാർഷികത്തിൽ കാഞ്ചന പങ്കെടുത്തപ്പോഴായിരുന്നു വീണ്ടും സിനിമയിലേക്ക് ക്ഷണം ലഭിച്ചത്. കൃഷ്‍ കൈമളിന്റെ ഓലപീപ്പി എന്ന സിനിമയില്‍ പ്രധാന കഥാപാത്രമാകാനായിരുന്നു ക്ഷണം. സിനിമയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും കാഞ്ചനയ്‍ക്ക് ലഭിച്ചു.

പിന്നീട് കെയർ ഓഫ് സൈറാബാനു, ക്രോസ് റോഡ് തുടങ്ങിയ സിനിമകളിലും കാഞ്ചന അഭിനയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios