'അന്ന് ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ വാപ്പച്ചി വേദി വിട്ടിറങ്ങി'; അബിയുടെ ഓർമ്മയിൽ ഷെയ്ൻ
ആമിനാ താത്തയായും അമിതാഭ് ബച്ചനായും സ്റ്റേജിലെത്തി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത മിമിക്രി താരമാണ് അബി.
നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ അബിയുടെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകളിൽ മകൻ ഷെയ്ൻ നിഗം. ദോഹയിൽ വച്ച് നടന്ന യുവ അവാർഡ് ചടങ്ങിൽ എടുത്ത ചിത്രത്തോടൊപ്പമാണ് അബിയുടെ ഓർമ്മ ഷെയ്ൻ പങ്കുവച്ചത്. ”ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്” എന്ന് ഷെയ്ൻ കുറിച്ചു.
ഷെയ്ൻ നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് എൻറെ വാപ്പിച്ചിയുടെ ഓർമ്മദിനമാണ്.
Thank you Vappichi for believing in me. ❤
ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി.
ഇന്ന് എന്‍റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. Thank you Vappichi for believing in me. <3 ഈ ചിത്രത്തിന് മറ്റൊരു...
Posted by Shane Nigam on Sunday, 29 November 2020
രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2017 നവംബർ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്. മലയാളത്തിൽ മിമിക്രി കസെറ്റുകൾക്ക് സ്വീകാര്യത നൽകിയ നടനായിരുന്നു അബി. അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഹബീബ് അഹമ്മദ് എന്നാണു അബിയുടെ യാഥാർഥ പേര്. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയിൽ സാനിട്ടറി ഇൻസ്പെക്ടർ കോഴ്സ് പഠിക്കുമ്പോഴും മിമിക്രിയിൽ സജീവമായിരുന്നു. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു.
ആമിനാ താത്തയായും അമിതാഭ് ബച്ചനായും സ്റ്റേജിലെത്തി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത മിമിക്രി താരമാണ് അബി. മിമിക്രിയിൽ നിറഞ്ഞു നിന്ന പല കലാകാരന്മാരും സിനിമയിൽ മുൻനിര നായകൻമാരായപ്പോൾ അബി പലപ്പോഴും ശ്രദ്ധിക്കപ്പെട്ടില്ല. ഒരിടവേളയ്ക്കു ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ അബി മടങ്ങിയെത്തിയിരുന്നു.