ഷെയ്ന്‍ നിഗം നായകനായ 'ബള്‍ട്ടി' എന്ന ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ കേരളത്തിലുടനീളം ആസൂത്രിതമായി നശിപ്പിക്കപ്പെടുകയാണെന്ന് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. 

ഷെയ്ന്‍ നിഗം നായകനായ പുതിയ ചിത്രം ബള്‍ട്ടിയുടെ പോസ്റ്ററുകള്‍ കേരളത്തിലങ്ങോളമിങ്ങോളം നശിപ്പിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. നേരത്തെ ഷെയ്നിന്‍റെ ഹാല്‍ എന്ന ചിത്രത്തിനെതിരെയും ഇത്തരത്തിലുള്ള പ്രവര്‍ത്തി നടന്നിരുന്നുവെന്നും ഷെയ്ന്‍ നിഗം എന്ന യുവനടന്‍ ഇത്രയും ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും സന്തോഷ് കുരുവിള പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ സഹിതമാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്.

സന്തോഷ് ടി കുരുവിളയുടെ കുറിപ്പ്

ഇത് കടുത്ത അസഹിഷ്ണുതയാണ്! എന്തിനാണ് വളരെ ആസൂത്രിതമായി ഷെയ്ൻ നിഗം എന്ന നടൻ്റെ പോസ്റ്ററുകൾ വലിച്ചു കീറുന്നത് എന്ന് മനസ്സിലാവുന്നില്ല. തീയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുന്ന ഒരു മലയാള സിനിമയുടെ മുകളിലേക്ക് എന്തിനാണ് മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററുകൾ അറിഞ്ഞു കൊണ്ടുതന്നെ ഒട്ടിച്ചു മറയ്ക്കുന്നത് ? ഈ പ്രവർത്തി അങ്ങയറ്റം ഹീനമായ ഒന്നാണ്. ഷെയിൻ നിഗം ചിത്രങ്ങളായ ബൾട്ടി, ഹാൽ എന്നീ സിനിമകളുടെ പ്രൊമോഷണൽ മെറ്റീരിയൽ വലിച്ചു കീറണമെന്നും ഒട്ടിച്ചു മറയ്ക്കണമെന്നതും ആരുടെ താൽപര്യമാണ്? ഷെയ്ൻ നിഗം എന്ന നടൻ്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ബൾട്ടി. പ്രേക്ഷകർ നല്ല അഭിപ്രായങ്ങൾ ഉറക്കെ പറയുമ്പോൾ ആരാണ് അസ്വസ്ഥരാവുന്നത്?

ആരാണ് മുൻ നിരയിലേയ്ക്ക് എത്തുന്ന ഈ ചെറുപ്പക്കാരനെ അപ്രസക്തനാക്കാൻ ശ്രമിക്കുന്നത്? ഇവിടെ ചേർത്തിരിക്കുന്ന ഫോട്ടോകൾ എനിയ്ക്ക് ലഭിച്ച ഏതാനും ചിലത് മാത്രമാണ്. കേരളത്തിലങ്ങോളം ഇങ്ങോളം ഈ പരിപാടി തുടങ്ങിയിട്ട് പത്ത് ദിവസത്തോളമായി. എന്താണിവരുടെ ഉദ്ദേശ്യം? ഞാൻ തന്നെ നിർമ്മിച്ച എൻ്റെ മുൻകാല ചിത്രങ്ങളായ ആൻഡ്രോയ്ഡ് കുഞ്ഞപ്പനൊപ്പം കെട്ട്യോളാണ് എന്‍റെ മാലാഖ, അതിനും മുമ്പ് മഹേഷിൻ്റെ പ്രതികാരത്തിനൊപ്പം ആക്ഷൻ ഹീറോ ബിജു മായാ നദിക്കൊപ്പം ആട് 2, അവസാനമായി ന്നാ താൻ കേസ് കൊടിനൊപ്പം തല്ലുമാല, അപ്പോഴൊന്നും സംഭവിക്കാത്തതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്, ഈ പോസ്റ്റർ കീറൽ പരിപാടി. അപ്പോൾ കാര്യങ്ങൾ വ്യക്തമാവുന്നുണ്ടല്ലോ?

എന്താണ് ഷെയ്ൻ നിഗം എന്ന ഒരു മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നത്?

മലയാളത്തിലെ എൻ്റെ പ്രിയപ്പെട്ട സിനിമാ സ്നേഹികളോട് ഒരു നിർമ്മാതാവ് എന്ന നിലയിൽ പിന്തുണ തേടുകയാണ്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്