ഏപ്രിൽ 25ന് ആയിരുന്നു ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും സിനിമാ സംഘടനകൾ വിലക്കിയത്.
നടന്മാരായ ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലക്കിയതിൽ പ്രതികരണവുമായി ഷൈൻ ടോം ചാക്കോ. കാലാകാലം ആരെയും വിലക്കാൻ സാധിക്കില്ലെന്നും ലിസ്റ്റ് നിരത്താനാണെങ്കില്‍ ജോലി ചെയ്തിട്ട് കാശ് തരാത്തതിന്റെ ലിസ്റ്റ് തങ്ങളും പുറത്തുവിടുമെന്നും ഷൈന്‍ പറഞ്ഞു.
”ശ്രീനാഥ് ഭാസി ആണെങ്കിലും ഷെയ്ന്‍ നിഗം ആണെങ്കിലും ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യാന്‍ തുടങ്ങിയവരാണ്. വിലക്കാന്‍ ആണെങ്കില്‍ അവര്‍ വിലക്കട്ടെ, എന്താണ് അതില്‍ കൂടുതല്‍ സംഭവിക്കുക. തിലകന്‍ സാറിനെ വിലക്കിയിരുന്നില്ലേ. തൊഴില്‍ ചെയ്യുന്നവരെ വിലക്കാന്‍ ആര്‍ക്കും പറ്റില്ല. സസ്‌പെന്‍ഷന്‍ ഒക്കെ കൊടുക്കും, കാലാകാലം ആരെയും വിലക്കാന്‍ പറ്റില്ല. അങ്ങനെയാണെങ്കില്‍ ലിസ്റ്റ് ഞങ്ങളും ഇറക്കും. ജോലി ചെയ്തിട്ട് കാശ് തരാത്തവരുടെ ലിസ്റ്റ്” എന്നാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്. ലൈവ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു നടന്റെ പ്രതികരണം.
ഏപ്രിൽ 25ന് ആയിരുന്നു ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും സിനിമാ സംഘടനകൾ വിലക്കിയത്. പിന്നാലെ താര സംഘടനയായ അമ്മയിൽ അംഗത്വം നേടാൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകിയിട്ടുണ്ട്. കലൂരിൽ അമ്മയുടെ ആസ്ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത്. ഷെയിന്‍ ആദ്യമെ തന്നെ സംഘടനയില്‍ അംഗമാണ്.
ഇനി അവർ ഒന്നിച്ച്..; നടി മാളവിക കൃഷ്ണദാസും തേജസും വിവാഹിതരായി
ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവർക്കെതിരായ പരാതികൾ
ശ്രീനാഥ് ഭാസി അമ്മ എന്ന താര സംഘടനയില്‍ അംഗം അല്ല. ശ്രീനാഥ് ഭാസി ഒരേ സമയം പല സിനിമകളില്‍ കരാര്‍ ഒപ്പിടുന്നു. ഇതില്‍ വ്യക്തത താരത്തിന് തന്നെയില്ല. ഇത് നിര്‍മ്മാതാക്കള്‍ക്ക് വലിയ പ്രശ്നമാണ് ഉണ്ടാക്കുന്നത്. അടുത്തിടെ ഒരു ചിത്രത്തിന് ലക്ഷങ്ങള്‍ ചിലവഴിച്ച് സെറ്റിട്ട ശേഷം, ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ട ശ്രീനാഥ് ഭാസിയെ തിരഞ്ഞപ്പോള്‍ അദ്ദേഹം ലണ്ടനിലാണ് എന്ന മറുപടിയാണ് ലഭിച്ചത്. ഇത്തരത്തില്‍ നിരന്തരമായ പരാതികളാണ് ശ്രീനാഥ് ഭാസിക്കെതിരെ സിനിമ സംഘടനകള്‍ക്ക് ലഭിച്ചത്.
ഷെയിന്‍ നിഗത്തിന്‍റെ കാര്യത്തിലാണെങ്കില്‍ പ്രതിഫലത്തില്‍ അടക്കം നിര്‍മ്മാതാക്കളെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നാണ് പരാതി പറയുന്നത്. അടുത്തിടെ ഒരു ഷൂട്ടിംഗ് ലോക്കേഷനില്‍ നിന്നും തന്‍റെ കഥാപാത്രത്തിന്‍റെ പ്രധാന്യം കുറയുന്നു എന്ന് ആരോപിച്ച് ഷെയിന്‍ ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു. കൃത്യമായി ലോക്കേഷനില്‍ എത്തുന്നില്ല എന്നത് അടക്കം ഷെയിനെതിരെയും പരാതി ഉയര്‍ത്തുന്നുണ്ട്. സിനിമ സംഘടനകള്‍ പറയുന്ന മറ്റൊരു പ്രധാന പരാതിയിതാണ്. ഒരു ചലച്ചിത്രം ആരംഭിക്കുന്നതിന് മുന്‍പ് വ്യക്തമായ കരാര്‍ നടന്മാരുമായി ബന്ധപ്പെട്ട് അണിയറക്കാര്‍ ഒപ്പുവയ്ക്കാറുണ്ട്. അതില്‍ താരത്തിന്‍റെ പ്രതിഫലം, ഡേറ്റുകള്‍, സിനിമയുടെ പ്രമോഷന്‍ എന്നിവ അടക്കം ഉള്‍കൊള്ളുന്നു. എന്നാല്‍ ഇത് അനുസരിക്കാന്‍ താരങ്ങള്‍ തയ്യാറാകുന്നില്ല. ഇത്തരത്തില്‍ സഹകരിക്കാത്തവരോട് തിരിച്ചു സഹകരിക്കേണ്ടതില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. ഇത് വിലക്ക് അല്ലെന്നാണ് സംഘടനകള്‍ പറഞ്ഞത്. ഇവരെ ഉപയോഗിച്ച് ആര്‍ക്കും ചിത്രം നിര്‍മ്മിക്കാം പക്ഷെ അതിലുണ്ടാകുന്ന റിസ്ക് ആ നിര്‍മ്മാതാക്കള്‍ ഏറ്റെടുക്കണം എന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞിരുന്നു.
