പുനീതിന്‍റെ പിറന്നാള്‍ ദിനമായ മാര്‍ച്ച് 17ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ ശ്രമം.
നടൻ പുനീത് രാജ്കുമാറിന്റെ(Puneeth Rajkumar) അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കരകയറാൻ സിനിമാ മേഖലയ്ക്ക് ആയിട്ടില്ല. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖല(Kannada film). ഒക്ടോബർ 29നായിരുന്നു കർണാടകയുടെ ഉള്ളുലച്ച് പുനീത് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ അവസാന ചിത്രമായ 'ജെയിംസി'നായുള്ള (James) കാത്തിരിപ്പിലാണ് ആരാധകർ.
ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കുന്നതിന് മുമ്പായിരുന്നു പുനീതിന്റെ വിയോഗം. അതുകൊണ്ടു തന്നെ അദ്ദേഹത്തിനായി സഹോദരൻ ശിവരാജ് കുമാറാണ് ചിത്രത്തിൽ ശബ്ദം നൽകിയിരിക്കുന്നത്. 'എന്റെ സഹോദരന്റെ സിനിമയ്ക്ക് ഡബ്ബ് ചെയ്യുന്നത് ഒരു വൈകാരിക മുഹൂർത്തമായിരുന്നു. സ്‌ക്രീനിൽ അപ്പുവിനെ കാണ്ടപ്പോൾ എനിക്ക് താങ്ങാനായില്ല. അവന്റെ ശബ്ദവുമായി പൊരുത്തപ്പെടുത്താനും ബുദ്ധിമുട്ടായിരുന്നു. രണ്ടര ദിവസമെടുത്താണ് ഞാൻ ഡബ്ബിംഗ് പൂർത്തിയാക്കിയത്. എന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്, പ്രേക്ഷകർക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു', എന്ന് ശിവരാജ് പറഞ്ഞു.

റിപബ്ലിക് ദിനം പ്രമാണിച്ച് പുറത്തിറക്കിയ ജെയിംസിലെ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. യുദ്ധ പശ്ചാത്തലത്തിലുള്ള പോസ്റ്ററില്‍ സൈനിക യൂണിഫോമിലായിരുന്നു പുനീത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. പ്രിയ ആനന്ദ്, മേക ശ്രീകാന്ത്, അനു പ്രഭാകര്‍ മുഖര്‍ജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്.
പുനീതിന്‍റെ പിറന്നാള്‍ ദിനമായ മാര്‍ച്ച് 17ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ ശ്രമം. പുനീതിനോടുള്ള ആദരസൂചകമെന്ന നിലയ്ക്ക് കര്‍ണ്ണാടകയിലെ ചലച്ചിത്ര വിതരണക്കാര്‍ ഒരാഴ്ചത്തേക്ക് മറ്റു സിനിമകള്‍ റിലീസ് ചെയ്യില്ല.
