സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ മത്സരിക്കുകയാണ്. രമേഷ് പിഷാരടിക്കെതിരായ അദ്ദേഹത്തിന്റെ വിമർശനവും പിഷാരടിയുടെ പരിഹാസരൂപേണയുള്ള മറുപടിയും ശ്രദ്ധ നേടിയിരുന്നു.
ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് അഖിൽ മാരാർ. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 5ൽ മത്സരാർത്ഥിയായി എത്തി വിജയിച്ച് പുറങ്ങിറങ്ങിയ അഖിൽ ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയാണ്. ട്വിൻ്റി ട്വിന്റി സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ നിന്നാണ് അഖിൽ ജനവിധി തേടുന്നത്. ഇതിനിടെ രമേഷ് പിഷാരടിക്കെതിരെ അഖിൽ വിമർശനം ഉന്നയിച്ചതും അതിന് ലഭിച്ച മറുപടിയും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ അഖിൽ മാരാരെ കുറിച്ച് മുൻ ബിഗ് ബോസ് താരവും മോഡലും നടനുമായ ഷിയാസ് കരീം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
അഖിൽ മാരാരുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് "അയാളുടെ കാലമല്ലേ. പിഷാരടി പറഞ്ഞ കാര്യത്തോട് നൂറ് ശതമാനം ഞാന്‍ യോജിക്കുന്നുണ്ട്. അതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഞാന്‍ പുള്ളിയെ പറ്റി ഒന്നും പറയേണ്ട ആവശ്യമില്ല. മുന്നെ പറഞ്ഞ് പറഞ്ഞ് മടുത്ത കാര്യമാണ്. ഞാന്‍ പറയുമ്പോള്‍ പുള്ളിക്ക് വല്ലാതെ റീച്ച് കിട്ടുകയാണ്. അതുകൊണ്ട് പറയേണ്ട ആവശ്യമില്ലല്ലോ. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു ഞാന്‍. ആ സീസണില്‍ പുള്ളി ഉണ്ടായിരുന്നെങ്കിലേ ഓടും കണ്ടം വഴി ഓടും", എന്നായിരുന്നു ഷിയാസ് കരീമിന്റെ വാക്കുകൾ.
പിഷാരടി അഖിൽ മാരാർക്ക് നൽകിയ മറുപടി
പിഷാരടിയും താനും തമ്മിൽ രാഷ്ട്രീയപരമായും വ്യക്തിപരമായുമുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ആയിരുന്നു അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതിന് അഖിൽ തന്നെ ശ്രദ്ധിക്കുന്നത് പോലെ താൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെന്നും അതിനൊന്നും സമയമില്ലെന്നും പിഷാരടി പറഞ്ഞു. മോശമോ കുറ്റമോ പറഞ്ഞാലും ചിലപ്പോൾ ഒരാഴ്ച കഴിയുമ്പോൾ പിഷാരടി മഹാനാണെന്ന് അഖിൽ തന്നെ പറയുമെന്നും ഒരു രണ്ട് മൂന്ന് കൊല്ലം പരീക്ഷണത്തിലിട്ട ശേഷം ഒരു പ്രസ്താവന എന്താണെന്ന് ഉറപ്പിച്ച ശേഷം അദ്ദേഹത്തിന് മറുപടി കൊടുക്കാമെന്നും പിഷാരടി പരിഹസ രൂപേണ പറഞ്ഞു.



