'ആദ്യം ഇൻസ്റ്റാഗ്രാം വഴിയാണ് ബിസിനസ് പ്രൊപ്പോസലുമായി അവർ സമീപിച്ചത്- അഭിരാമി സുരേഷ് വെളിപ്പെടുത്തുന്നു.
ബിസിനസിൽ താൻ നേരിട്ട സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഗായികയും സംരംഭകയുമായ അഭിരാമി സുരേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ ബിസിനസ് വ്യാപിപ്പിക്കാനും വർഷങ്ങളായി താൻ കണ്ട സ്വപ്നങ്ങളിലേക്ക് നടന്നടുക്കാനും ശ്രമിക്കുന്നതിനിടയിൽ, ചെന്നുവീണത് ഒരു സാമ്പത്തിക കെണിയിലായിരുന്നുവെന്നും അങ്ങേയറ്റം വിശ്വസ്തനും മാന്യനും പ്രൊഫഷണലുമായി തോന്നിച്ച ഒരാളാണ് ഈ കെണിയൊരുക്കിയതെന്നും അഭിരാമി തുറന്നുപറഞ്ഞിരുന്നു. ഇപ്പോളിതാ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

''ആദ്യം ഇൻസ്റ്റാഗ്രാം വഴിയാണ് ബിസിനസ് പ്രൊപ്പോസലുമായി അവർ സമീപിച്ചത്. നമ്മുടെ കമ്പനിയുടെ വിവരങ്ങളെല്ലാം പല ഘട്ടങ്ങളിലായി അവർ പരിശോധിച്ചു. കമ്പനിക്ക് പണം തിരിച്ചുനൽകാൻ ശേഷിയുണ്ടോ എന്നൊക്കെ മനസിലാക്കാൻ അവർ സർപ്രൈസ് വിസിറ്റുകളടക്കം നടത്തി. കാര്യങ്ങൾ വളരെ കൃത്യമായ ഘട്ടങ്ങളിലൂടെ നടന്നതുകൊണ്ടും വളരെ കൺവിൻസിങ് ആയതുകൊണ്ടും ഇതൊരു തട്ടിപ്പാണെന്ന് ചിന്തിക്കാൻ പറ്റിയില്ല. നിരന്തരം കോൾ ചെയ്ത് വളരെ വിശ്വസനീയമായാണ് അവർ കാര്യങ്ങൾ നീക്കിയത്. വലിയ തുകകൾ സെക്യൂരിറ്റി ഇല്ലാതെ ലോണായി തരാം എന്ന് പറയുമ്പോൾ നമ്മുടെ സ്വപ്നങ്ങളുമായി നമ്മൾ അതിനെ കണക്ട് ചെയ്തു പോകും. അല്ലാതെ ഒറ്റ കോളിൽ, പൈസ അയച്ചുതരൂ എന്ന് പറയുന്ന രീതിയായിരുന്നില്ല.
അവസാന ഘട്ടത്തിൽ അങ്ങോട്ട് പ്രൊസസിങ് ഫീ കൊടുക്കേണ്ടി വന്നപ്പോൾ ചെറിയ സംശയം തോന്നിയിരുന്നു. എങ്കിലും ആദ്യ ഘട്ട നടപടികളൊക്കെ പൂർത്തിയായതുകൊണ്ടാണ് പണം നൽകിയത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം വെറുതേ പോകുമ്പോൾ ആർക്കായാലും സങ്കടം ഉണ്ടാകും. അതുകൊണ്ടാണ് ഇക്കാര്യങ്ങൾ പങ്കുവച്ചത്. അല്ലാതെ എനിക്ക് ആരുടെയും സഹതാപം ആവശ്യമില്ല. നിയമനടപടികൾ നടക്കുന്നതുകൊണ്ടാണ് അയാളുടെ പേര് പറയാത്തത്. കേസ് നടക്കുമ്പോൾ അയാൾക്ക് ഗുണകരമായ ഒന്നും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകരുത്. കലിയുഗത്തിൽ നല്ലത് പങ്കുവച്ചിട്ടും കാര്യമൊന്നുമില്ല. എങ്കിലും ഇങ്ങനത്തെ ഉടായിപ്പുകൾ നടക്കുന്നുണ്ടെന്ന് നിങ്ങളെ അറിയിക്കാനാണ് വിഡിയോ ചെയ്തത്. ബിസിനസിലെ സാമ്പത്തിക പ്രതിസന്ധി നീക്കിത്തരാമെന്ന് പറഞ്ഞ് നിങ്ങളെ പലരും സമീപിക്കും. പല രീതിയിലും അവർ നിങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കും. അങ്ങനെയൊക്കെയുള്ള ആളുകൾ വന്നാൽ വിശ്വസിക്കരുത് എന്ന് പറയാൻ മാത്രമാണ് ഞാൻ വന്നത്'', പുതിയതായി പങ്കുവെച്ച വീഡിയോയിൽ അഭിരാമി പറഞ്ഞു.
