കരിയറിലെ ചില ദുരനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് പുതിയ അഭിമുഖത്തിൽ മഞ്ജരി പറഞ്ഞ കാര്യങ്ങളും ചര്‍ച്ചയാവുകയാണ്.
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് മഞ്‍ജരി. 2004 ല്‍ വാമനപുരം ബസ് റൂട്ട് എന്ന ചിത്രത്തില്‍ 'താനെ തമ്പുരു..' എന്ന ഗാനം പാടിക്കൊണ്ടാണ് മഞ്ജരി മലയാള സിനിമാ ഗാനശാഖയുടെ ഭാഗമാകുന്നത്. മേഷ് നാരായണൻ, ഇളയരാജ, എം.ജി. രാധാകൃഷ്‍ണൻ, കൈതപ്രം വിശ്വനാഥൻ, വിദ്യാസാഗർ, എം. ജയചന്ദ്രൻ, ഔസേപ്പച്ചൻ, മോഹൻ സിത്താര, പരേതരായ രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ എന്നിവർക്കൊപ്പം നിരവധി അനശ്വര ഗാനങ്ങള്‍ മഞ്ജരി പാടിയിട്ടുണ്ട്. മികച്ച ഗസൽ ഗായിക എന്ന നിലയിലും മഞ്ജരി ജനശ്രദ്ധ നേടി. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മഞ്ജരിക്ക് രണ്ടുതവണ ലഭിച്ചിട്ടുണ്ട്.
കരിയറിലെ ചില ദുരനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് പുതിയ അഭിമുഖത്തിൽ മഞ്ജരി പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. ചില സ്റ്റേജുകളിൽ താൻ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും കൂടെയുള്ളവരിൽ നിന്നാണ് അപമാനം നേരിട്ടിട്ടുള്ളതെന്നും മഞ്ജരി പറയുന്നു. ''വേദനകൾ സമ്മാനിച്ച സ്റ്റേജ് ഷോകൾ ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്. ഒരു ന്യൂ ഇയർ ഷോയിൽ എന്തോ ചെറിയ കാരണത്തിന് എന്നെ അപമാനിച്ചു. ആരാണെന്ന് പറയുന്നില്ല. ആ ഷോയിൽ എല്ലാ പാട്ടുകാരും ഉണ്ടായിരുന്നു. കാണികളേക്കാളും എന്റെ കൂടെയുള്ളവരിൽ നിന്നാണ് ഞാൻ അപമാനം നേരിട്ടിട്ടുള്ളത്'', പിങ്ക് പോഡ്കാസ്റ്റ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ മഞ്ജരി പറഞ്ഞു.
''പ്രേക്ഷകർ നമ്മളെ ശരിക്കും അറിയാത്തവരാണ്. അവർ നമ്മളുടെ പാട്ട് മാത്രം കേൾക്കുന്നവരാണ്. ഞാനതൊന്നും അപമാനമായി കാണുന്നില്ല. നമ്മളെന്താണെന്ന് അറിഞ്ഞ് നമ്മളെ അപമാനിക്കുമ്പോഴാണ് ബാധിച്ചത്. അതും ഞാൻ അതിജീവിച്ചു. കൂടെ നിന്ന് ചതിക്കുന്ന വ്യക്തിയാണ് നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുക. അതെല്ലാവരുടെ ജീവിതത്തിലും ഉള്ളതാണ്. അതിൽ നിന്നും പഠിച്ച് മുന്നോട്ട് വരണം'', മഞ്ജരി കൂട്ടിച്ചേർത്തു.
