അമേരിക്കൻ ഗായകൻ റോബർട്ട് കെല്ലിക്ക് 30 വർഷത്തെ തടവുശിക്ഷ (Kelly).

ലൈംഗിക കുറ്റകൃത്യക്കേസില്‍ അമേരിക്കൻ ഗായകൻ റോബർട്ട് കെല്ലിക്ക് 30 വർഷത്തെ തടവുശിക്ഷ. ആരാധകരായ യുവതികളെയും കൗമാരക്കാരായ പെൺകുട്ടികളെയും ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കെല്ലിക്കെതിരെയുള്ള കേസ്. കെല്ലിക്ക് എതിരെ ചുമത്തിയ ഒമ്പത് കേസുകളിലും അദ്ദേഹം കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയിരുന്നു. കെല്ലി തന്റെ ജനപ്രീതി ദുരുപയോഗം ചെയ്‍തെന്ന് കോടതി കണ്ടെത്തി (Kelly).

പെൺകുട്ടികളെയും സ്‍ത്രീകളെയും വാഗ്ദാനങ്ങൾ നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്‍തു, സെക്സ് റാക്കറ്റിങ് സംഘത്തിന്റെ നേതാവായി പ്രവർത്തിച്ചു, ഇരകളെ ഭീഷണിപ്പെടുത്തി തുടങ്ങിയവയാണ് കെല്ലിക്ക് എതിരെയുള്ള കുറ്റങ്ങള്‍. കെല്ലിയുടെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെട്ട നിരവധി പേരുടെ മൊഴി കേട്ട ശേഷമായിരുന്നു ജഡ്‍ജി ആര്‍ ഡോണലി ശിക്ഷ വിധിച്ചത്. 

കെല്ലിക്ക് എതിരെ മുമ്പ് ലൈംഗിക, പീഡന പരാതികള്‍ ഉയര്‍ന്നെങ്കിലും കോടതിയില്‍ എത്തിയിരുന്നില്ല. ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്‍ത് 'സര്‍വൈവിംഗ് ആര്‍ കെല്ലി' എന്ന ഡോക്യുമെന്ററിയിലൂടെ ഗായകനെതിരെ വെളിപ്പെടുത്തലുകള്‍ വന്നതോടെയാണ് പൊലീസ് കേസെടുത്തത്. മുൻ ഭാര്യ അടക്കം കെല്ലിക്ക് എതിരെ രംഗത്ത് വന്നിരുന്നു. 

കെല്ലിക്ക് എതിരെ പരാതി ഉന്നയിച്ചവരില്‍ ഭൂരിഭാഗവും കറുത്ത വര്‍ഗ്ഗക്കാരായ സ്‍ത്രീകളാണ്. കെല്ലിക്ക് എതിരെ 45 സാക്ഷികളാണ് കോടതിയില്‍ മൊഴി നല്‍കിയത്. ഇവരില്‍ 11 പേര്‍ കെല്ലിയുടെ ചൂഷണത്തിന് ഇരയായവരാണ്. ചിക്കാഗോയില്‍ ഓഗസ്‍റ്റ് 15ന് ആരംഭിക്കുന്ന മറ്റൊരു വിചാരണയും കെല്ലിക്ക് നേരിടേണ്ടി വരും.

Read More : രാജ്‍കുമാര്‍ റാവുവിന്റെ 'ഹിറ്റ്: ദ ഫസ്റ്റ് കേസ്', ഗാനം പുറത്തുവിട്ടു