സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ശ്രീലക്ഷ്മി എന്ന ഇച്ചാപ്പിയും ഭർത്താവ് സൗരവും പുതിയ വീട്ടിലേക്ക് താമസം മാറുകയാണ്. നിലവിലെ സ്ഥലത്തെ രൂക്ഷമായ വെള്ളപ്പൊക്കവും, അമ്മയുടെ അസുഖം കൂടിയപ്പോൾ ആശുപത്രിയിലെത്തിക്കാൻ നേരിട്ട ബുദ്ധിമുട്ടുകളുമാണ് പ്രധാന കാരണം.
സോഷ്യൽ മീഡിയയിൽ സജീവമായ പലർക്കും സുപരിചിതമായ മുഖമായിരിക്കും 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്മിയുടേത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഇച്ചാപ്പി ചില ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഷീറ്റ് കൊണ്ട് മറച്ച ചെറിയ വീട്ടിൽ നിന്നും കോണ്ടന്റുകൾ സൃഷ്ടിച്ചു തുടങ്ങിയ ഇച്ചാപ്പി, 19-ാം വയസിൽ സ്വന്തം അധ്വാനം കൊണ്ട് വീടു വെച്ച കഥയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അടുത്തിടെയായിരുന്നു ഇച്ചാപ്പിയുടെ വിവാഹം. അപ്പു എന്നു വിളിക്കുന്ന സൗരവിനെയാണ് ഇച്ചാപ്പി വിവാഹം ചെയ്തത്. തങ്ങൾ പുതിയൊരു വീട്ടിലേക്ക് മാറാൻ തുടങ്ങുന്നതിനെക്കുറിച്ചാണ് ഇരുവരും ഇപ്പോൾ പറയുന്നത്.
''റോഡും സൗകര്യങ്ങളുമൊക്കെയുള്ള വീടാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്. രണ്ടുമാസം കഴിഞ്ഞാല്‍ ഇവിടെ നല്ല വെള്ളപ്പൊക്കമായിരിക്കും. മുൻപ് അമ്മയ്ക്ക് വയ്യാതെയായപ്പോള്‍ കഷ്ടപ്പെട്ടാണ് ആശുപത്രിയിലേക്ക് പോയത്. ഞങ്ങളുടെ വണ്ടിയും, വീട്ടിലെ സാധനങ്ങളുമെല്ലാം വെള്ളം കയറി കംപ്ലെയ്ന്റായിരുന്നു. എന്റെ നെഞ്ച് വരെ വെള്ളം കയറും. അതിനിടയില്‍ പാല് വാങ്ങണം, മീന്‍ വാങ്ങണം എന്ന് പറഞ്ഞ് അമ്മ പോവും. അതുകൊണ്ട് ഇനി അങ്ങനെയൊരു അവസ്ഥയുണ്ടാവരുതല്ലോ, ഇവിടെ അടുത്ത് വേറെയൊരു വീട് എടുത്തിട്ടുണ്ട്. ഒരുപ്രാവശ്യം ആംബുലന്‍സിലാണ് അമ്മയെ കൊണ്ടുപോയത്. സാധനങ്ങളൊക്കെ അവിടേക്ക് മാറ്റുകയാണ്. കുറച്ച് പണികളൊക്കെ ചെയ്യാനുണ്ട്. ആ വീടും വ്‌ളോഗിലൂടെയായി ഞങ്ങള്‍ കാണിക്കാം. അപ്പുവിനും എനിക്കും വര്‍ക്ക് ചെയ്യാനൊരു സ്‌പേസ് ആവശ്യമായിരുന്നു. അതൊക്കെ പരിഗണിച്ചാണ് വീടുമാറുന്നത്'', ഇച്ചാപ്പി വ്ളോഗിൽ പറഞ്ഞു.
അമ്മയുടെ രോഗവിവരങ്ങളും ഇച്ചാപ്പി വ്ളോഗിൽ പങ്കുവെയ്ക്കുന്നുണ്ട്. ''അമ്മയ്ക്ക് ഇടയ്ക്ക് ചില വയ്യായ്മകളൊക്കെവന്നിരുന്നു. ആശുപത്രിയിലൊക്കെ കാണിച്ച് മരുന്നുകളൊക്കെ വാങ്ങിച്ച് കൊടുത്ത് പോയതാണ്. മരുന്ന് കഴിച്ചാല്‍ പിന്നെയും ക്ഷീണം വരുമെന്ന് പറഞ്ഞ് ഗുളികയൊന്നും കഴിച്ചില്ല. അങ്ങനെയാണ് ഞാനും അപ്പുവും വീട്ടിലേക്ക് തിരികെ വരുന്നത്. ഇനി കൂടെ നിന്ന് നോക്കാനാണ് തീരുമാനം. അമ്മയ്ക്ക് വയ്യെന്ന് അറിഞ്ഞാല്‍ എനിക്ക് നല്ല ടെന്‍ഷനാവും. ഒന്ന് സെറ്റായി വന്നതാണ്. അതിനിടയിലാണ് വീണ്ടും വയ്യാതെയായത്'', എന്നും ഇച്ചാപ്പി പറഞ്ഞു.



