നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഐ എം വിജയന്‍

പാരീസ് ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ വിഭാഗത്തിലെ മികച്ച  സിനിമയായി വിജീഷ് മണിയുടെ 'മ്- സൗണ്ട് ഓഫ് പെയിൻ'. ലോകമെമ്പാടുമുള്ള ആര്‍ട്ട് ഹൗസ് സിനിമകളിലെ മികച്ച ശ്രമങ്ങള്‍ക്ക് മാസം തോറും പ്രദര്‍ശനസൗകര്യം ഒരുക്കുന്ന ചലച്ചിത്രോത്സവമാണ് പാരീസ് ഫിലിം ഫെസ്റ്റിവല്‍. കൊവിഡ് കാലത്ത് ഓണ്‍ലൈനായുമാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. 

കുറുമ്പ ഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട ഇന്ത്യയിൽനിന്നുള്ള ആദ്യസിനിമ കൂടിയാണ് 'മ്- സൗണ്ട് ഓഫ് പെയിന്‍'. ചിത്രത്തിലെ നായക കഥാപാത്രമായ ആദിവാസി യുവാവിനെ അവതരിപ്പിച്ചിരിക്കുന്നത് ഫുട്ബോൾ താരം ഐ എം വിജയനാണ്. ഡോ: സോഹന്‍ റോയ് ആണ് നിര്‍മ്മാണം. തേൻ ശേഖരണം ഉപജീവനമാർഗ്ഗമാക്കിയ  കുറുമ്പ ഗോത്രത്തിൽപ്പെട്ട ഒരു ആദിവാസി യുവാവിനെ പാരിസ്ഥിതിക പ്രശ്‍നങ്ങള്‍ വ്യക്തിപരമായി എങ്ങനെ ബാധിക്കുന്നുവെന്ന് സിനിമ പരിശോധിക്കുന്നു. 

ജുബൈർ മുഹമ്മദ്‌ ആണ് ചിത്രത്തിന്‍റെ സംഗീതസംവിധായകൻ. പ്രകാശ് വാടിക്കൽ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ബി ലെനിൻ ആണ്.  ഛായാഗ്രഹണം ആർ മോഹൻ. പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ. പ്രൊജക്ട് കോഡിനേറ്റർ വിയാൻ മംഗലശ്ശേരി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona