'ആ നോട്ടം ഒരിക്കലും മറക്കാനാകില്ല', നെടുമുടി വേണുവിനെ കുറിച്ച് ശ്രീകുമാരൻ തമ്പി- വീഡിയോ
മഹാനടൻ നെടുമുടി വേണുവിന്റെ അഭിനയ ജീവിതത്തെ കുറിച്ച് ശ്രീകുമാരൻ തമ്പിയുടെ വീഡിയോ.
മഹാനടൻ നെടുമുടി വേണു (Nedumudi Venu) അന്തരിച്ചുവെന്നത് ഉള്‍ക്കൊള്ളാനാകാത്തവര്‍ ഒരുപാടുണ്ട്. നെടുമുടി വേണു അത്രയേറെ പ്രിയങ്കരനായിരുന്നു എല്ലാവര്‍ക്കും. നെടുമുടി വേണുവിന്റെ ജീവിതം കഥാപാത്രങ്ങളിലൂടെയാണ് ഇനി. നെടുമുടി വേണുവിന്റെ വിസ്‍മയകരമായ അഭിനയജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി (Sreekumaran Thampi) തന്റെ യൂട്യൂബ് ചാനലിലൂടെ.
ദേശീയ ജൂറിയില്‍ ഞാൻ അംഗമായിരിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ ജൂറി അംഗങ്ങള്‍ മലയാള സിനിമ കണ്ട് നെടുമുടി വേണുവിനെ വാനോളം പുകഴ്‍ത്തിയിരുന്നത് ഞാൻ കേട്ടിരുന്നു. നിങ്ങള്‍ എന്ത് ഭാഗ്യവാൻമാരാണ് എന്ന് പറയുമായിരുന്നു അവര്‍. അപ്പോള്‍ എനിക്ക് വലിയ അഭിമാനം തോന്നി. വേണുവിനെ ആദ്യമായി കാണുന്നത് അദ്ദേഹം എസ്‍ഡി കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്. തിരുവമ്പാടിയിലെ ഒരു വായനശാലയില്‍ പ്രസംഗിക്കാൻ എന്ന് ക്ഷണിക്കാൻ വന്നതായിരുന്നു. കോളേജ് കാലത്ത് വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ സാമൂഹ്യകാര്യങ്ങളില്‍ ഇടപെട്ടിരുന്നു. അന്ന് തുടങ്ങിയ ബന്ധമാണ്. പിന്നീട് മാധ്യമപ്രവര്‍ത്തകനായപ്പോഴും ബന്ധം തുടര്‍ന്നു. സ്‍കൂപ്പുകള്‍ സൃഷ്‍ടിക്കുന്ന പത്രപ്രവര്‍ത്തകനായിരുന്നു വേണു. എന്നെ അഭിമുഖം ചെയ്‍തിട്ടുണ്ട്.
തകരയിലൂടെ നടനായി വന്നപ്പോള്‍ അദ്‍ഭുതത്തോടെ കാണാൻ കാത്തിരുന്നു ഞാൻ. ചെല്ലപ്പനാശ്ശാരിയായി അഭിനയിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വലിയ അഭിമാനം തോന്നി. അഭിനയത്തില്‍ ഒരു താളമുണ്ട് എന്നതാണ് നെടുമുടി വേണുവിന്റെ പ്രത്യേകത. നാട്യശാസ്‍ത്രം എഴുതിയ ഭരതമുനിയെ കുറിച്ചും നെടുമുടി വേണുവിന് നല്ല ധാരണയുണ്ട്. പത്രപ്രവര്‍ത്തനത്തിലെയും നാടകത്തിലെയും കാവാലം നാരായണപണിക്കരുടെ ശിഷ്യനായ കാലത്തെയും അനുഭവങ്ങള്‍ അദ്ദേഹത്തെ വാര്‍ത്തെടുക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ ആദ്യത്തെ സിനിമയിലെ തന്നെ പരിചയസമ്പന്നനായി അഭിനയിക്കാനായി. അപ്പുണ്ണിയില്‍ അമ്മാവനും (ഭരത് ഗോപിയും മരുമകനും (നെടുമുടി വേണുവും) ചെയ്യുന്ന രംഗങ്ങള്‍ എന്റെ മനസിലുണ്ട്. സംഭാഷണമില്ലാത്ത രംഗങ്ങളിലെയും നെടുമുടി വേണുവിന്റെ അഭിനയം ഒരിക്കലും മറക്കാനാകില്ല. അപ്പുണിയും അവന്റെ ഭാര്യയായ മുറപ്പെണ്ണും തമ്മില്‍ നോക്കുന്ന രംഗത്തെ നെടുമുടി വേണുവിന്റെ അഭിനയം ഒരിക്കലും മറക്കാനാകുന്നതല്ല. നോട്ടം കൊണ്ടുപോലും അഭിനയത്തിന്റെ വ്യത്യസ്‍തത മനസിലാക്കാൻ നെടുമുടി വേണുവിന് ആകും. എന്റെ മൂന്ന് സിനിമകളില്‍ നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്. ഗാനം എന്ന എന്റെ സിനിമയില്‍ മൃദംഗ വിദ്വാനായി നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്. കൊമേഡിയനായിട്ട്, നായകനായിട്ട്, നായകന്റെ അച്ഛനായിട്ട്, നായികയുടെ അച്ഛനായിട്ട്, ക്രൂരനായിട്ട്, മണ്ടനായിട്ട്, നായകന്റെ സുഹൃത്തായിട്ട് എല്ലാം അഭിനിയിക്കും. ജഗതിയുടെ കൂടെ നെടുമുടി അഭിനയിക്കുന്നത് കാണുമ്പോള്‍ അദ്ദേഹത്തെ പോലെ മറ്റൊരു കൊമേഡിയനില്‍ ഇല്ലെന്ന് തോന്നും. ഏറ്റവും നല്ല സിനിമയിലായാലും മോശം സിനിമയിലായാലും നെടുമുടി വേണു തന്റെ നിലവാരും കാത്തുസൂക്ഷിച്ചിരുന്നു. നമ്മളെങ്ങനെ മറക്കും വേണുവിനെ?