തമിഴ് സിനിമയിലെ മുന്‍നിരക്കാരായ രജനികാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ ചടങ്ങിന് എത്തി. ചടങ്ങിന്‍റെ സദസില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും, മകനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും ഇരുവശത്തുമായിരുന്നു രജനിയും കമലും ഇരുന്നത്.
ചെന്നൈ: ഡിഎംകെ നേതാവും തമിഴ്‍നാട് മുഖ്യമന്ത്രിയും തിരക്കഥാകൃത്തുമായ എം കരുണാനിധിയുടെ നൂറാം ജന്മദിനാഘോഷം തമിഴ്നാട്ടില്‍ നടക്കുകയാണ്. എം കരുണാനിധിയുടെ നൂറാം ജന്മ വാര്‍ഷികം കൊണ്ടാടുകയാണ് തമിഴകം. അതിനായി ചെന്നായില്‍ കഴിഞ്ഞ ദിവസം വലിയൊരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു കലൈഞ്‍ജര്‍ 100 എന്ന ജന്മ വാര്‍ഷിക ചടങ്ങില്‍ പങ്കെടുത്ത തമിഴ് സിനിമയിലെ താരങ്ങളും വിട്ടുനിന്നവരുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അജിത്ത്, വിജയ്, കമല്‍ഹാസൻ, രജനികാന്ത് എന്നിവക്കെല്ലാം ക്ഷണമുണ്ടായിരുന്ന ചടങ്ങില്‍ ആരൊക്കെ എത്തിയെന്നാതാണ് ചര്‍ച്ച.
തമിഴ് സിനിമയിലെ മുന്‍നിരക്കാരായ രജനികാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ ചടങ്ങിന് എത്തി. ചടങ്ങിന്‍റെ സദസില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും, മകനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും ഇരുവശത്തുമായിരുന്നു രജനിയും കമലും ഇരുന്നത്. വെള്ള വസ്ത്രത്തിലാണ് രജനി എങ്കില്‍ ദ്രാവിഡ കക്ഷിയുടെ നിറമായ കറുപ്പിലാണ് കമല്‍ എത്തിയത്. ഇതിനൊപ്പം നടന്‍ സൂര്യയും ചടങ്ങിന് എത്തിയിരുന്നു. തമിഴ് സിനിമയിലെ രജനി കമലിന് ശേഷമുള്ള നിരയില്‍ നിന്നും എത്തിയ ഏക താരവും സൂര്യ ആയിരുന്നു. മുന്‍നിരയില്‍ തന്നെ സൂര്യ ഉണ്ടായിരുന്നു.
അതേ സമയം വരാത്ത താരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തമിഴ് സിനിമ ലോകത്തെ പ്രമുഖ താരങ്ങള്‍ക്ക് എല്ലാം കലൈഞ്‍ജര്‍ 100 ന് ക്ഷണം അയച്ചിരുന്നു. അതില്‍ അജിത്ത്, വിജയ്, വിശാല്‍, സിമ്പു, തൃഷ ഇങ്ങനെ പ്രമുഖരായ താരങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. എന്നാല്‍ ഇവരൊന്നും എത്തിയില്ല. രജനികാന്തും വിജയ്‍യും അജിത്തും ഒന്നിച്ചെത്തുന്നു എന്ന രീതിയില്‍ വാര്‍ത്തകളും വന്നിരുന്നു.

തമിഴ് സിനിമ പ്രൊഡ്യൂസേഴ്‍സ് കൗണ്‍സിലാണ് കലൈഞ്‍ജര്‍ 100 സംഘടിപ്പിച്ചത്. എന്നാല്‍ പല താരങ്ങളും ഇതില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള കാരണം ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. അടുത്തകാലത്തായി സര്‍ക്കാറിനെതിരെ പരോക്ഷമായി പറഞ്ഞ് രാഷ്ട്രീയ പ്രവേശനത്തിന് കാത്ത് നില്‍ക്കുന്ന വിജയ് മനപൂര്‍വ്വം ചടങ്ങിന് എത്തിയില്ലെന്നാണ് സംസാരം. അടുത്തിടെ തന്‍റെ സംഘടനയുടെ കീഴില്‍ ഉന്നത പരീക്ഷയില്‍ വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങില്‍ നേതാക്കളുടെ വഴി പിന്തുടരണം എന്ന് പറഞ്ഞ വിജയ് അംബേദ്ക്കര്‍, പെരിയാര്‍ എന്നീ പേരുകള്‍ പറഞ്ഞിട്ടും എം കരുണാനിധിയുടെ പേര് പറയാത്തത് ഈ ചടങ്ങില്‍ വരാത്തതുമായി ചേര്‍ത്ത് വായിക്കുന്നവരുണ്ട്.
അതേ സമയം പൊതുവേദികളില്‍ ഒരിക്കലും പ്രത്യക്ഷപ്പെടാത്ത അജിത്ത് പതിവ് പോലെ ക്ഷണം സ്വീകരിച്ചു കാണില്ലെന്നാണ് വിവരം. അതേ സമയം വിടാമുയര്‍ച്ചി ചിത്രത്തിന്‍റെ ചിത്രീകരണത്തില്‍ വിദേശത്താണ് അജിത്ത് എന്നും റിപ്പോര്‍ട്ടുണ്ട്. നടികര്‍ സംഘം പ്രസിഡന്‍റും തമിഴ് സിനിമ പ്രൊഡ്യൂസേഴ്‍സ് കൗണ്‍സില്‍ മുന്‍ ഭാരവാഹിയുമായ വിശാലിന്‍റെ ആസാന്നിധ്യയവും ചര്‍ച്ചയായി. വിദേശത്താണ് എന്നാണ് വിശാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.
അതേ സമയം തമിഴ് സിനിമയില്‍ വലിയ നിയന്ത്രണം ഉള്ള ഉദയനിധി സ്റ്റാലിന്‍റെ നേതൃത്വത്തിലാണ് തമിഴ് സിനിമ പ്രൊഡ്യൂസേഴ്‍സ് കൗണ്‍സില്‍ കലൈഞ്‍ജര്‍ 100 സംഘടിപ്പിച്ചത്. അതിനാല്‍ തന്നെ ഇത്തരം ഒരു ചടങ്ങില്‍ വിട്ടുനിന്ന പ്രമുഖ താരങ്ങള്‍ എന്തെല്ലാം പ്രശ്നങ്ങള്‍ നേരിടേണ്ടിവരും എന്ന് കാത്തിരിക്കണം എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ സൗക്ക് ശങ്കര്‍ തന്‍റെ പരിപാടിയില്‍ പറഞ്ഞത്.
ഒടുവില്‍ കാത്തിരുന്ന് കാത്തിരുന്ന് ടൈഗര്‍ 3 ഒടിടിയില്‍ വരുന്നു.!
ആദ്യമായി 'ഐ ലവ് യൂ' പറഞ്ഞ പ്രണയം അതാണ്; ഷക്കീല പറഞ്ഞ കാമുകന്‍റെ പേര് കേട്ട് ഞെട്ടി സിനിമ ലോകം.!
